• നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക ഉത്സവത്തിന്റെ ഭാഗമായി നടന്ന കലാ-സാഹിത്യ സമ്മേളനം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ പന്ത്രണ്ടുവിളക്കും പൂരക്കാഴ്ചയും തിങ്കളാഴ്ച നടക്കും. 12 ദിവസമായി നടന്നുവരുന്ന വൃശ്ചിക ഉത്സവം ഇതോടെ സമാപിക്കും. ക്ഷേത്രവളപ്പിലെ അമ്പതോളം കുടിലുകളിൽ വ്രതംനോറ്റ് ഭജനം പാർത്തുകഴിയുന്ന ഭക്തർ പന്ത്രണ്ട് വിളക്ക് ദർശിച്ച് മടങ്ങും. ശബരിമലയ്ക്ക് പോകുന്നതിനായി ധാരാളം അയ്യപ്പൻമാർ ക്ഷേത്രത്തിലെത്തി മാലയിടുന്നു.
ഞായറാഴ്ച സന്ധ്യക്കു നടന്ന കർപ്പൂര ദീപക്കാഴ്ച ദർശിക്കാനും ദീപാരാധന തൊഴാനും ഭക്തജനത്തിരക്കായിരുന്നു. ക്ഷേത്രത്തിലെ കൽവിളക്കുകളും ക്ഷേത്രാങ്കണവും ദീപപ്രഭയിൽ മുങ്ങി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പൂരക്കാഴ്ചയും ട്രിപ്പിൾ തായമ്പകയും നടക്കും. ഗുരുവായൂർ ഇന്ദ്രസെൻ, കളഭരത്നം മധുരപ്പുരം കണ്ണൻ, ആനയടി അപ്പു എന്നീ ഗജവീരൻമാർ അണിനിരക്കും.
കൽപ്പാത്തി ബാലകൃഷ്ണൻ, ഉദയൻ നമ്പൂതിരി, കല്ലൂർ ഉണ്ണിക്കൃഷ്ണമാരാർ, ആഴകം അജയൻ എന്നിവർ താളവിസ്മയം തീർക്കും. 7.30-നു നടക്കുന്ന വൃശ്ചിക ഉത്സവ സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ അധ്യക്ഷനാകും.
ക്ഷേത്രത്തിൽ ഇന്ന് ഗണപതിഹവനം 6.00, സോപാനസംഗീതം 6.30, ഭാഗവതപാരായണം 7.30, ശീതങ്കൻ തുള്ളൽ 11.45, കഞ്ഞിസദ്യ 12.00, ഗാനമേള 9.00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..