Caption
ആലപ്പുഴ : ഒരു സ്വപ്നസാഫല്യത്തിന്റെ നിറവിലാണ് സ്മൃതിലക്ഷ്മിയും കുടുംബവും. എം.ബി.ബി.എസിനു പ്രവേശനം കിട്ടിയെങ്കിലും സാമ്പത്തികപ്രശ്നംമൂലം വിഷമിച്ചുനിൽക്കുമ്പോഴാണ് ഭാഗ്യം കളക്ടറുടെ രൂപത്തിൽ കടന്നുവന്നത്.
പ്രവേശനത്തിനുമുൻപായി നൽകേണ്ടത് 10 ലക്ഷം രൂപ. പ്രവേശനത്തിനുശേഷം പണം നൽകാനുള്ള സാഹചര്യമൊരുക്കണമെന്ന അഭ്യർഥനയുമായാണ് സ്മൃതിലക്ഷ്മി ബന്ധുക്കൾക്കൊപ്പം കളക്ടർ കൃഷ്ണതേജയെ കാണാനെത്തിയത്.
മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് സ്മൃതിലക്ഷ്മിക്കു പ്രവേശനം ലഭിച്ചത്. ഇവരുടെ സാഹചര്യം മനസ്സിലാക്കിയ കളക്ടർ ശ്രമിക്കാമെന്ന വാഗ്ദാനം നൽകി. ആലപ്പുഴയിൽനിന്നു കലവൂർവരെയെത്തിയ ഇവർ അടുത്ത ബസിന് ചേർത്തലയ്ക്കുപോകാൻ ഒരുങ്ങുമ്പോഴേക്കും കളക്ടറുടെ വിളിയെത്തി. പറ്റുമെങ്കിൽ മടങ്ങിയെത്താനായിരുന്നു നിർദേശം.
വീണ്ടും കളക്ടർക്കു മുന്നിലെത്തിയപ്പോൾ സ്മൃതിലക്ഷ്മിക്കു കൈമാറിയത് ആറുലക്ഷത്തിന്റെ ചെക്ക്. പെട്ടെന്നു ഭാഗ്യം കടന്നുവന്നതിന്റെ അമ്പരപ്പിൽ നിൽക്കുമ്പോൾ കളക്ടറുടെ വാക്കുകൾ: "ബാക്കിത്തുകയ്ക്കുകൂടി ശ്രമിക്കാം."
പിന്നീട് സാമൂഹികമാധ്യമം വഴി സമാഹരിച്ചതു നാലുലക്ഷം രൂപ. സ്മൃതിലക്ഷ്മിയുടെ അമ്മ മനോഹരിയുടെ കുടുംബത്തിന്റെ സഹകരണവും പണസമാഹരണത്തിനു ലഭിച്ചു.
കയർത്തൊഴിലാളിയായിരുന്നു സ്മൃതിലക്ഷ്മിയുടെ പിതാവ് മോഹനൻ എട്ടുവർഷംമുൻപ് മരിച്ചു. കൂലിവേലചെയ്താണ് മനോഹരി മകളെ പഠിപ്പിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..