ആലപ്പുഴ : സർക്കാർ ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമൂലം ഭിന്നശേഷിക്കാർക്കു ദുരിതം. സർട്ടിഫിക്കറ്റു കിട്ടാനായി ജില്ലയിലെ ആശുപത്രികൾ കയറിയിറങ്ങേണ്ട സ്ഥിതിയിലാണിവർ.
വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനും മത്സരപ്പരീക്ഷകൾക്കും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന സർട്ടിഫിക്കറ്റ് വേണം. മൂന്നുമാസം മുമ്പ് അപേക്ഷിച്ചവർക്കുപോലും സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷ പകരത്തിന് ആളെ വെച്ചെഴുതണമെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പരീക്ഷയടുത്തിട്ടുപോലും സർട്ടിഫിക്കറ്റ് കിട്ടാതായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. വണ്ടാനം മെഡിക്കൽ കോളേജ്, ആലപ്പുഴ ജനറൽ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, ചെങ്ങന്നൂർ താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെല്ലാം നേരത്തേ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുണ്ടായിരുന്നു.
എന്നാൽ, താത്കാലിക നിയമനമായതിനാൽ ഇവരിൽ പലരും വിട്ടുപോയി. ഇതോടെയാണ് ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് കിട്ടാതായത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ സ്ഥിരനിയമനം നടത്താനും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. അതേസമയം മൂന്ന് ആശുപത്രികൾക്ക് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ടെന്നും സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാക്കുമെന്നുമാണ് അധികൃതർ ഇപ്പോൾ രക്ഷാകർത്താക്കളെ അറിയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..