Caption
ആലപ്പുഴ : ദേശീയപാത 66 ആറുവരിയിൽ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി അമ്പലപ്പുഴയിൽ മേൽപ്പാലത്തിനുള്ള പരീക്ഷണക്കുഴിക്കൽ തുടങ്ങി. ഇതിനുശേഷം ഭാരപരിശോധന നടത്തും. കുഴിച്ച ഭാഗത്ത് നിശ്ചിത തോതിൽ ഭാരം കയറ്റിവെച്ചാണിത്. ഇതിലൂടെ പൈലിങ് എത്രവരെ ഭാരം താങ്ങുമെന്നു മനസ്സിലാക്കാം. വലിയ നിർമ്മിതികൾക്ക് പരീക്ഷണക്കുഴിക്കൽ നിർബന്ധമാണ്.
അമ്പലപ്പുഴ ജങ്ഷനിൽ 35 മീറ്റർ നീളത്തിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിന്റെ ഇരുവശത്തും 300 മീറ്റർ നീളത്തിൽ വീതം അനുബന്ധപാത ഉണ്ടാകും. ഇതുൾപ്പെടെ പരിഗണിക്കുമ്പോൾ അമ്പലപ്പുഴയിൽ 635 മീറ്റർ നീളത്തിൽ റോഡ് ഉയർത്തിയായിരിക്കും നിർമിക്കുന്നത്. ജങ്ഷനിൽ ഉയരപ്പാത വരുന്നതോടെ ട്രാഫിക് സിഗ്നൽ ഒഴിവാക്കിയുള്ള ഗതാഗതം സാധ്യമാകും.
ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിലേക്കുള്ള റോഡ് തുടങ്ങുന്ന കച്ചേരിമുക്കിൽ 35 മീറ്റർ നീളമുള്ള സ്പാൻ വരുന്ന വിധത്തിലാണു മേൽപ്പാലം. ഇതിന്റെ ഇരുവശത്തും മണ്ണിട്ടുയർത്തിയാണ് അനുബന്ധപാത ഒരുക്കുന്നത്. ഫലത്തിൽ ജങ്ഷനെ രണ്ടായി വേർതിരിക്കുന്ന വിധത്തിൽ ഉയരമുള്ള മതിൽ മേൽപ്പാലത്തിന്റെ ഇരുവശത്തും ഉയരും.
ജില്ലയിലെ പ്രധാന ജങ്ഷനുകളിലെല്ലാം ഇതേരീതിയിലാണ് അനുബന്ധപാത നിർമിക്കുക. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ തൂണിൽ ഉയർന്നു നിൽക്കുന്ന വിധത്തിൽ അനുബന്ധപാതയ്ക്കുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, ജില്ലയിലെ പ്രധാന നഗരങ്ങളായ അമ്പലപ്പുഴയിലും ഹരിപ്പാട്ടുമെല്ലാം മണ്ണിട്ടുയർത്തിയാണ് നിർമ്മാണം നടത്തുന്നത്.
അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു സമാന്തരമായി നാലുവരിയിൽ പുതിയ മേൽപ്പാലം നിർമ്മിക്കും. നിലവിലെ പാലത്തിന്റെ കിഴക്കാണിത്. മേൽപ്പാലവും അനുബന്ധപാതയും ഉൾപ്പെടെ 480 മീറ്റർ ദൈർഘ്യമുണ്ടാകും. നിലവിലെ മേൽപ്പാലവും റോഡും സർവീസ് റോഡായി നിലനിർത്തും.
യോഗ ഇൻസ്ട്രക്ടർ
ആലപ്പുഴ : തകഴി ഗ്രാമപ്പഞ്ചായത്തിലെ കുന്നുമ്മ ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബാച്ചിലർ ഓഫ് നാച്യുറോപ്പതി ആൻഡ് യോഗ സയൻസ് (ബി.എൻ.വൈ.എസ്.)/ ബി.എ.എം.എസ്. /എം.എസ്.സി. യോഗ/യോഗ ടി.ടി.സി. എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 12-ന് ഉച്ചയ്ക്ക് 2.30-ന് രേഖകൾസഹിതം എത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..