ആലപ്പുഴ : കുർബാന വിവാദത്തിൽ ചർച്ച വേണമെന്നഭ്യർഥിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് അയച്ച ശബ്ദസന്ദേശത്തിനു മറുപടിയുമായി സിറോ മലബാർ സഭാനേതൃത്വം. കർദ്ദിനാൾ ഉൾപ്പെടെ ഏതു മെത്രാനെയും നേരിൽക്കണ്ടു സംസാരിക്കാൻ സ്വാതന്ത്ര്യമുള്ളയാൾ ഇങ്ങനെയൊരു സന്ദേശം പ്രചരിപ്പിച്ചത് ഉചിതമായില്ലെന്ന വിമർശനവുമുണ്ട്. സിറോ മലബാർ സഭ മീഡിയ കമ്മിഷനാണ് കുര്യൻ ജോസഫിനെതിരായി വിശദീകരണക്കുറിപ്പിറക്കിയത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് പക്ഷപാതപരമായാണ് സംസാരിച്ചതെന്ന് കുര്യൻ ജോസഫിനെ കുറ്റപ്പെടുത്തുന്നുണ്ട്. സഭാതലവന്റെ കോലംകത്തിച്ചപ്പോഴും മെത്രാൻമാരെ അവഹേളിച്ചപ്പോഴും മാർ ആൻഡ്രൂസ് താഴത്തിനെതിരേ മുദ്രാവാക്യം മുഴക്കിയപ്പോഴും ഭീഷണിപ്പെടുത്തിയപ്പോഴും കുര്യൻ ജോസഫ് മിണ്ടാതിരുന്നത് മനപ്പൂർവ്വമായിരുന്നുവെന്നു സംശയിക്കേണ്ടിവരുമെന്നും കുറ്റപ്പെടുത്തലുണ്ട്.
ചുരുക്കം ഇങ്ങനെ: സഭയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ 1999-ൽ സിനഡ് തീരുമാനിച്ചിരുന്നു. അതാണ് 2021 ഓഗസ്റ്റ് മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. എറണാകുളം ഒഴികെ 34 രൂപതകളിലും നടപ്പായി. എറണാകുളത്ത് സിനഡുകുർബാനയർപ്പിക്കാൻ ചിലർ എതിരുനിൽക്കുന്നതും സഭാത്മകമല്ലാത്ത പ്രതിഷേധമാർഗങ്ങൾ സ്വീകരിക്കുന്നതുമാണ് പ്രശ്നങ്ങൾക്കു കാരണം.
സിനഡു തീരുമാനം ഒരിക്കലും അനുസരിക്കില്ലെന്നു പറയുന്നവരുമായി സമവായത്തിലെത്താനുള്ള സാധ്യത എത്രയാണെന്ന് അങ്ങേക്ക് അറിയാമല്ലോ. അച്ചടക്കലംഘനം തുടർച്ചയായപ്പോഴാണ് അപ്പൊസ്തൊലിക് അഡ്മിനിസ്‌ട്രേറ്ററായി മാർ താഴത്തിനെ നിയമിച്ചത്. തുടർന്ന് അതിരൂപതയിലെ ചില വൈദികരും ആളുകളും ചേർന്ന് പിതാവിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ താങ്കൾ കണ്ടുകാണുമല്ലോ. തന്റെ ഉത്തരവാദിത്വം നിറവേറ്റാനാണ് അദ്ദേഹം പോലീസിന്റെ സഹായം തേടിയത് -കത്തിൽ പറയുന്നു.
പോലീസ് സംരക്ഷണത്തിൽ എറണാകുളം ബസലിക്കയിൽ ചെല്ലാനുള്ള മാർ താഴത്തിന്റെ ശ്രമത്തെ വിമർശിച്ച് ഒമ്പതു മെത്രാൻമാർ കർദ്ദിനാളിനു കത്തയച്ചപ്പോഴും സഭാനേതൃത്വം വിശദീകരണക്കുറിപ്പിറക്കിയിരുന്നു. ഒരു അൽമായനെന്ന നിലയിൽ മുൻ ജസ്റ്റിസ് ഉന്നയിച്ച വേദനകൾക്കും നേതൃത്വം മറുപടി പറയുന്നത് പരിഹാസ്യമാണെന്ന് എറണാകുളത്തെ വൈദികർ പ്രതികരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..