ആലപ്പുഴ : കടപ്പുറത്തെ വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വെള്ളത്തിൽ പുഴുവിനെ കണ്ടെത്തി. കുട്ടികളുടെ വാർഡിൽ ലഭിക്കുന്ന വെള്ളത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിന് ആർ.ഒ. സംവിധാനമുണ്ടെങ്കിലും കുളിക്കുന്നതിനും വായ കഴുകുന്നതടക്കമുള്ള മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളത്തിലാണ് പുഴുവിനെ കണ്ടത്.
കുഴൽക്കിണറിൽനിന്നുള്ള ജലമാണ് ശൗചാലയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കുഴൽക്കിണറിന് വർഷങ്ങൾ പഴക്കമുണ്ട്. ജലമെത്തുന്ന പൈപ്പുകൾക്കും കാലപ്പഴക്കമേറെയാണ്. അതുമൂലമാണ് പുഴുക്കളടങ്ങിയ വെള്ളം വാർഡുകളിലെത്തുന്നതെന്ന് ചികിത്സയ്ക്കെത്തിയവർ പറയുന്നു. കുഴൽക്കിണറിന്റെ ഏറ്റവും താഴത്തുനിന്നുള്ള ജലമെത്തുമ്പോഴാണ് ഈ പ്രശ്നം.
കോളറ അടക്കമുള്ള രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്ന സാഹചര്യത്തിലാണ് ഈ കാഴ്ച. ഇടയ്ക്കിടെ ശുചീകരണം നടത്താറുണ്ടെങ്കിലും പഴക്കമുള്ള പൈപ്പുകളിലൂടെ പുഴു ചിലപ്പോൾ എത്തുന്നുണ്ടെന്നും പുതിയ സംഭരണിയുടെ നിർമാണം പൂർത്തിയായാൽ ജല അതോറിറ്റിയുടെ വെള്ളം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..