ആലപ്പുഴ : സെർവർ തകരാറിനെത്തുടർന്ന് ട്രഷറികളിൽനിന്നുള്ള പെൻഷൻവിതരണം മുടങ്ങി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച തകരാർ ഉച്ചയ്ക്കുശേഷമാണ് പരിഹരിച്ചത്. ജില്ലയിലെ ട്രഷറികളിൽ ഒട്ടേറെപ്പേർ മണിക്കൂറുകൾ കാത്തുനിന്നശേഷം പെൻഷൻതുക കൈപ്പറ്റാനാകാതെ മടങ്ങി.
മാസാദ്യം സ്ഥിരമായി സെർവർ തകരാറുമൂലം പെൻഷൻവിതരണം മുടങ്ങിയിരുന്നു. എന്നിട്ടും സെർവർശേഷി കൂട്ടി പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. എന്നാൽ, സാമ്പത്തികപ്രതിസന്ധിമൂലം ട്രഷറികളിൽ പണമില്ലാതിരുന്നതിനെ തുടർന്നാണ് കൃത്രിമ സെർവർ തകരാർ സൃഷ്ടിച്ചതെന്നാണ് പെൻഷൻകാരുടെ ആരോപണം.
സെർവർ തകരാറെന്ന പേരിൽ പെൻഷൻവിതരണം മുടക്കിയതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
സർവീസ് പെൻഷൻകാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഒന്നുമുതൽ സംഘടനയുടെ നേതൃത്വത്തിൽ മുഴുവൻ ട്രഷറികൾക്കു മുന്നിലും സത്യാഗ്രഹസമരം നടത്തുന്നുണ്ട്. ഇതിന്റെ പകപോക്കലെന്നനിലയിലാണ് പെൻഷൻ മുടക്കിയതെന്നാണ് അവരുടെ ആരോപണം.
ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻനായർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ്, സി.വി. ഗോപി, എ. സലിം, സി. വിജയൻ, പ്രൊഫ. എ. മുഹമ്മദ് ഷരീഫ്, പി. മേഘനാദ്, ബി. പ്രസന്നകുമാർ, പി.ഒ. ചാക്കോ, കെ.പി. ശശാങ്കൻ, ജി. പ്രകാശൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..