പുഞ്ചക്കൃഷി പ്രതിസന്ധിയിലായ കരിനില കാർഷികമേഖലയിലെ തകഴി കുന്നുമ്മ ചെട്ടുതറക്കരി പാടശേഖരം
അമ്പലപ്പുഴ : രണ്ടാംകൃഷിയുടെ നെല്ലുസംഭരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും നെല്ലുവില കിട്ടാത്ത കർഷകർ പുഞ്ചക്കൃഷിക്ക് ഇറങ്ങണോ എന്ന ആലോചനയിൽ. ജില്ലയിൽ 4,049 കർഷകർക്കായി 34 കോടി രൂപയാണു കിട്ടാനുള്ളത്.
പുഞ്ചക്കൃഷിക്കു വിതച്ച് 22 ദിവസത്തിലേറെ പിന്നിടുമ്പോൾ കളനാശിനി അടിക്കാനും വളമിടാനും പണമില്ലാതെ വിഷമിക്കുകയാണ്.
9,681 ഹെക്ടറിലാണു രണ്ടാംകൃഷി നടന്നത്. 13,072 കർഷകരിൽനിന്നായി 43,811 ടൺ നെല്ലാണു സംഭരിച്ചത്. ഇതിൽ 9,023 കർഷകർക്കായി 89.11 കോടിരൂപ കൊടുത്തുതീർത്തതായി അധികൃതർ പറയുന്നു.
ബാക്കിയുള്ളവർക്കാണു പണം കിട്ടാനുള്ളത്. തുക ഒരാഴ്ചയ്ക്കകം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ബുധനാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
നീറ്റുകക്കയില്ല;കരിനിലങ്ങളിൽ കരിനിഴൽ
കരിനിലകാർഷികമേഖലയിൽ മണ്ണിന്റെ പുളി കുറയ്ക്കാനായി നീറ്റുകക്ക കിട്ടാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. നേരത്തേ കരിനിലവികസന ഏജൻസിവഴിയായിരുന്നു നീറ്റുകക്ക നൽകിയിരുന്നത്. ഏതാനും വർഷമായി കൃഷിഭവൻ നേരിട്ടാണു വിതരണം. ഫണ്ടില്ലാത്തതിനാൽ നീറ്റുകക്ക നൽകാൻ പദ്ധതിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..