• വിളക്കുകാലുകൾ നീക്കം ചെയ്തതോടെ ഇരുട്ടിലായ ദേശീയപാത
തുറവൂർ : ദേശീയപാതയിൽ അരൂർ മുതൽ തുറവൂരുവരെയുള്ള ഭാഗം ഇരുട്ടിൽ. കഴിഞ്ഞ 30 ദിവസത്തിനിടെയുണ്ടായ 16 അപകടങ്ങളിൽ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.
കോടംതുരുത്തിലുണ്ടായ അപകടത്തിൽ കുത്തിയതോട് നാളികാട്ട് സ്വദേശിയായ യുവാവ് മരിച്ചതാണ് അവസാന അപകടം. തുറവൂർ - അരൂർ ആകാശപാതയുടെ നിർമാണവു മായിബന്ധപ്പെട്ടാണ് ദേശീയപാതയുടെ മീഡിയനിൽ സ്ഥാപിച്ചിരുന്ന വിളക്കുകൾ നീക്കം ചെയ്തത്. ഇതാണ് പാത പൂർണമായി ഇരുട്ടിലാകാൻ കാരണം.
നാലുവരിപ്പാതയായതിനാൻ വാഹനങ്ങൾ അതിവേഗത്തിലാണ് കടന്നുപോകുന്നത്. രാത്രികാലങ്ങളിൽ എതിർപാതയിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം കാരണം ഡ്രൈവർമാർക്ക് വാഹനങ്ങൾ ഓടിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് വഴിയാത്രികർ റോഡ് മുറിച്ചുകടക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. പലപ്പോഴും വാഹനങ്ങൾ വഴിയാത്രികരുടെ അടുത്ത് എത്തുമ്പോളാണ് കാണുന്നത്. പെട്ടെന്ന് വാഹനങ്ങൾ നിർത്തുമ്പോൾ പിന്നാലെ എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചും മീഡിയനിലേക്കിടിച്ചു കയറിയും അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
തുറവൂർ മുതൽ അരൂർ വരെയുള്ള ദേശീയപാത ഏറ്റവും അപകടം കൂടിയതും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നതിനാലാണ് ആകാശപാത നിർമിക്കുന്നത്.
പാതയുടെ നിർമാണം പൂർത്തിയാക്കാൻ മൂന്നു വർഷം വേണ്ടിവരുമെന്നാണ് ദേശീയപാതാ അതോറിറ്റി അധികൃതർ നൽകുന്ന സൂചന.
ആകാശപാതയുടെ നിർമാണത്തിനായി നിർമാണസാമഗ്രികളും പാതയോരത്ത് ഇറക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകാനുള്ള ഇടവേയുള്ളു. താത്കാലിക വിളക്കുകൾ സ്ഥാപിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങളുണ്ടാകുമെന്നാണ് യാത്രക്കാർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..