Caption
ഹരിപ്പാട് : ചേപ്പാട്ടെ എൻ.ടി.പി.സി. കേന്ദ്രീയവിദ്യാലയം ഘട്ടംഘട്ടമായി പൂട്ടുന്നതിൽനിന്നു എൻ.ടി.പി.സി. പിന്മാറുന്നു. താപനിലയം അടച്ചതിനാൽ ഇതിനോടനുബന്ധിച്ചുള്ള കേന്ദ്രീയവിദ്യാലയത്തിനു സഹായധനം നൽകേണ്ടതില്ലെന്നു രണ്ടുവർഷം മുൻപാണ് എൻ.ടി.പി.സി. തീരുമാനിച്ചത്.
ഇതനുസരിച്ച് കഴിഞ്ഞ അധ്യയനവർഷം ഒന്നാം ക്ലാസിലും പ്ലസ് വണ്ണിലും പ്രവേശനം നടത്തിയില്ല. സ്കൂൾ പൂട്ടുന്നതിനെതിരേ രമേശ് ചെന്നിത്തല എം.എൽ.എ. സമർപ്പിച്ച ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണു കേന്ദ്രീയവിദ്യാലയത്തിനു നൽകിയിരുന്ന സഹായധനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ഊർജമന്ത്രാലയം എൻ.ടി.പി.സി. ക്ക് നിർദേശം നൽകിയത്.
എൻ.ടി.പി.സി. യും കേന്ദ്രീയവിദ്യാലയസമിതിയും തമ്മിലുള്ള കരാർ പ്രകാരമാണു ചേപ്പാട്ട് കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചുവന്നത്. സ്കൂളിനുള്ള ഭൗതികസാഹചര്യങ്ങളും നടത്തിപ്പുചെലവും എൻ.ടി.പി.സി. വഹിക്കുമെന്നതായിരുന്നു പ്രധാനവ്യവസ്ഥ. ഘട്ടംഘട്ടമായി അടച്ചുപൂട്ടാൻ നേരത്തേ തീരമാനമായതിനാൽ നിലവിലെ കരാർ അസാധുവായിട്ടുണ്ട്. ഇനി പുതിയ കരാറും അനുബന്ധനടപടികളും പൂർത്തിയാകുന്നതോടെ സ്കൂൾ തുറന്നുപ്രവർത്തിക്കും.
എഴുനൂറിലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോൾ 430 പേർ മാത്രമാണുള്ളത്. ഓരോവർഷവും പുതിയപ്രവേശനം നൽകാതെ സ്കൂൾ പൂട്ടാനായിരുന്നു തീരുമാനം. നിലവിൽ ഒന്ന്, രണ്ട്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ കുട്ടികളില്ല. ഇതിൽ ഒന്ന്, രണ്ട്, പ്ലസ് വൺ ക്ലാസുകളിൽ ഈ അധ്യയനവർഷം പ്രവേശനം നൽകും. പ്ലസ് ടുവിനു രാജ്യത്തെ മറ്റു കേന്ദ്രീയവിദ്യാലങ്ങളിൽനിന്നു മാറിവരുന്ന കുട്ടികൾക്കു ചേരാൻകഴിയും. നേരിട്ടുള്ള പ്രവേശനമുണ്ടാകില്ല.
കേന്ദ്രീയവിദ്യാലയം അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി.യും രമേശ് ചെന്നിത്തലയും കേന്ദ്ര ഊർജമന്ത്രാലയത്തിനു കത്തയച്ചിരുന്നു. കേന്ദ്രീയവിദ്യാലയം പൂട്ടുന്നതിനെതിരേ രക്ഷിതാക്കൾ മാസങ്ങളോളം സമരം നടത്തിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..