• ചേപ്പാട് എ.ഇ. കൃഷ്ണൻ നമ്പൂതിരി ചെമ്പൈ സംഗീതോത്സവത്തിൽ മൃദംഗം വായിക്കുന്നു (ഫയൽചിത്രം)
ഹരിപ്പാട് : ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിലെ നിറസാന്നിധ്യമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച മൃദംഗവിദ്വാൻ ചേപ്പാട് ആലപ്പുറത്ത് ഇല്ലത്ത് (രാഗലയം) എ.ഇ. കൃഷ്ണൻനമ്പൂതിരി. 20 വർഷത്തോളം പ്രശസ്തസംഗീതജ്ഞർക്കൊപ്പം ചെമ്പൈ സംഗീതോത്സവത്തിൽ മൃദംഗം വായിച്ചിട്ടുണ്ട്. ചെമ്പൈ സംഗീതോത്സവത്തിൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
മൃദംഗവിദ്വാൻ പാറശ്ശാല രവിയുടെ ശിഷ്യരിൽ പ്രധാനിയാണ്. ടി.വി. ശങ്കരനാരായണൻ, പാർവതിപുരം പദ്മനാഭയ്യർ, മണ്ണൂർ രാജകുമാരനുണ്ണി, ഹരിപ്പാട് കെ.പി.എൻ. പിള്ള, മാവേലിക്കര പി. സുബ്രഹ്മണ്യം, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഭാവനാ രാധാകൃഷ്ണൻ തുടങ്ങിയവരുടെ കച്ചേരികളിലെ പതിവു മൃദംഗവാദകനായിരുന്നു. നടിമാരായ ശോഭന, സുചിത്ര, രാജശ്രീ വാര്യർ, നീനാ പ്രസാദ്, താരാ കല്യാൺ എന്നിവരുടെ നൃത്തവേദികളിലും ചേപ്പാട് എ.ഇ. കൃഷ്ണൻനമ്പൂതിരിയുടെ താളമുണ്ടായിരുന്നു.
സഹോദരൻ തൃശ്ശൂർ റേഡിയോനിലയം ജീവനക്കാരനും സംഗീതജ്ഞനുമായ ചേപ്പാട് വാമനൻ നമ്പൂതിരിക്കൊപ്പമാണു തൃശ്ശൂരിലെ വേദികളിൽ കൃഷ്ണൻനമ്പൂതിരി ശ്രദ്ധനേടിയിരുന്നത്. ചെമ്പൈ സംഗീതോത്സവത്തിനൊപ്പം പാറമേക്കാവ് സംഗീതോത്സവത്തിലും മൃദംഗത്തിൽ വിസ്മയംതീർത്ത ചരിത്രമാണു കൃഷ്ണൻനമ്പൂതിരിക്കുള്ളത്.
ആകാശവാണിയിലെ എ ഗ്രേഡ് കലാകാരനായിരുന്നു. സ്കൂൾ കലോത്സവത്തിലും സർവകലാശാലാ യുവജനോത്സവങ്ങളിലും തിളങ്ങുന്ന നൂറുകണക്കിനു പ്രതിഭകളുടെ ഗുരുവാണ്. ഹരിപ്പാടു കേന്ദ്രീകരിച്ച് വർഷങ്ങളായി മൃദംഗം പഠിപ്പിക്കുന്നുണ്ടായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..