പള്ളിപ്പാട് ആഞ്ഞിലമൂട്ടിൽ പാലത്തിനു തെക്കുഭാഗത്ത് റോഡ് ഇടിഞ്ഞുതാഴ്ന്ന് അപകടത്തിൽപ്പെട്ട ആംബുലൻസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു
ഹരിപ്പാട് : പള്ളിപ്പാട് ആഞ്ഞിലമൂട്ടിൽ പാലത്തിനു തെക്ക് റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ആറ്റുതീരത്ത് ആംബുലൻസ് അപകടത്തിൽപ്പെട്ടു. വണ്ടാനം മെഡിക്കൽ കോളേജിൽനിന്നു കോതേരി കോളനിയിലെ ഗൃഹനാഥന്റെ മൃതദേഹവുമായിവന്ന ആംബുലൻസ്, മടങ്ങിപ്പോകുന്നതിനിടെ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.
ആറിന്റെ പാർശ്വഭിത്തി വർഷങ്ങളായി തകർന്നനിലയിലാണ്. ആംബുലൻസ് പോകുന്നതിനിടെ പാർശ്വഭിത്തിയുടെ ഭാഗം റോഡിനൊപ്പം ഇടിഞ്ഞുതാഴുകയായിരുന്നു. കഷ്ടിച്ചാണ് ആറ്റിൽവീഴാതെ ആംബുലൻസ് രക്ഷപ്പെട്ടത്.
പള്ളിപ്പാട് തെക്കേക്കര കിഴക്ക് പറയങ്കേരിത്തറയിൽ അനിൽകുമാറാണ് ആംബുലൻസ് ഓടിച്ചിരുന്നത്. ആറ്റിലേക്കു ചരിഞ്ഞുനിന്ന ആംബുലൻസിൽനിന്നു പുറത്തേക്കുചാടിയാണ് അനിൽകുമാർ രക്ഷപ്പെട്ടത്. നാട്ടുകാർ കയർകൊണ്ട് കെട്ടിവലിച്ചതിനാലാണ് ആംബുലൻസ് ആറ്റിൽവീഴാതിരുന്നത്.
ക്രെയിനുപയോഗിച്ചാണ് ആംബുലൻസ് റോഡിലേക്കു മാറ്റിയത്. 2018-ലെ മഹാപ്രളയകാലത്താണ് ആറിന്റെ തീരംവഴിയുള്ള റോഡും പാർശ്വഭിത്തിയും തകർന്നത്. പ്രളയത്തിൽ തകർന്ന റോഡുകളെല്ലാം നന്നാക്കുമെന്നാണ് അന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, നൂറിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ റോഡിന്റെ കാര്യത്തിൽ പ്രഖ്യാപനം നടപ്പായില്ല.
സൈക്കിളിലും ഇരുചക്രവാഹനങ്ങളിലുംപോലും ഇതുവഴി സുരക്ഷിതമായി യാത്രചെയ്യാനാകില്ല. ആറിന്റെ പാർശ്വഭിത്തികെട്ടുന്നതിനൊപ്പം റോഡു നന്നാക്കാനും നടപടിവേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..