ഹരിപ്പാട് : പശ്ചിമബംഗാൾ പോലീസിന്റെ നിർദേശാനുസരണം മരവിപ്പിച്ച വ്യാപാരിയുടെ ബാങ്ക് അക്കൗണ്ട് ഹൈക്കോടതിയിൽ കേസുകൊടുത്തപ്പോൾ പുനഃസ്ഥാപിച്ചു.
പിന്നാലെ കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി അവിടത്തെ പോലീസ് അധികൃതർ പരാതിക്കാരന്റെയും അഭിഭാഷകന്റെയും മേൽ സമ്മർദം ചെലുത്തുന്നതായി പരാതി. കായംകുളം സ്വദേശിയായ വ്യാപാരിയുടെ പ്രമുഖ ബാങ്കിലെ രണ്ട് അക്കൗണ്ടുകൾ കഴിഞ്ഞ ജനുവരി 28-നാണ് മരവിപ്പിച്ചത്.
ദേശവിരുദ്ധ ഇടപാടു സംശയിക്കുന്നെന്ന പേരിൽ പശ്ചിമബംഗാളിലെ പോലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്ക് നടപടി സ്വീകരിച്ചത്. ജനുവരി 10-ന് ഈ അക്കൗണ്ടിലേക്ക് ഒരാൾ ലക്ഷംരൂപ അയച്ചിരുന്നു. സംശയാസ്പദമായ രീതിയിൽ സാമ്പത്തിക ഇടപാടു നടത്തിയ ആളാണ് പണം അയച്ചതെന്നു പറഞ്ഞാണ് പശ്ചിമബംഗാൾ പോലീസ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിനു കത്തുനൽകിയത്.
വ്യാപാരി പോലീസിനെയും ബാങ്കിനെയും എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചു. കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. വേനലവധിക്കുശേഷം കേസ് പരിഗണിക്കും.
ഇതിനിടെ കഴിഞ്ഞദിവസം പശ്ചിമബംഗാളിലെ സൈബർ പോലീസ് ബാങ്കിനെ വീണ്ടും ബന്ധപ്പെട്ടു. അടിയന്തരമായി അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ നിർദേശം നൽകി. ഇതിനുശേഷമാണ് അക്കൗണ്ട് ഉടമയെയും അഭിഭാഷകനെയും ഫോണിൽ വിളിച്ച് കേസിൽനിന്ന് പിന്മാറാൻ സമ്മർദം ചെലുത്തുന്നത്.
ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ പശ്ചിമബംഗാൾ പോലീസും ബാങ്കും വിശദാംശങ്ങൾ ഹാജരാക്കാനാണ് പരാതിക്കാരന്റെ നിലപാട്. ഹർജിക്കാരനുവേണ്ടി അഡ്വ. സമീർ ഇലമ്പടത്താണ് കോടതിയിൽ ഹാജരാകുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..