പ്രതീകാത്മക ചിത്രം
കായംകുളം : കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. തിരുവല്ല നെടുമ്പ്രം നടുവിലേമുറി കണ്ണാറച്ചിറ വിഷ്ണു ഉല്ലാസാണ് (28) പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ പിടികൂടുന്നതിനിടെ എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനന്തുവിന്റെ കാലിനു പരിക്കേറ്റു. മാവേലിക്കര സബ് ജയിലിന്റെ മതിൽചാടി രക്ഷപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. സബ് ജയിലിൽനിന്നു രക്ഷപ്പെട്ടതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. ഈ കേസിൽ റിമാൻഡിലാണിയാൾ.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയശേഷം തിരുവനന്തപുരത്തേക്ക് പോകാനായി ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് വിഷ്ണുവിനെയുംകൊണ്ട് പോലീസുകാർ കായംകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി. ഇതിനിടെ മൂത്രമൊഴിക്കണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. പോലീസുകാർ ഇയാളെ ശൗചാലയത്തിനു മുന്നിലെത്തിച്ചശേഷം വിലങ്ങഴിച്ചു. തുടർന്ന് പോലീസിനെ വെട്ടിച്ച് മതിൽചാടിയ വിഷ്ണു കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് പിന്നിലൂടെ ഓടി.
പോലീസുകാരും നാട്ടുകാരും പിന്നാലെ ഓടി കന്നീസകടവ് പാലത്തിനടത്തുവെച്ച് വിഷ്ണുവിനെ പിടികൂടി. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതി സ്റ്റാൻഡിൽത്തന്നെ നിന്നു. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് കായംകുളം പോലീസും വിഷ്ണുവിനെതിരേ കേസെടുത്തു.
ജനുവരി 26-ന് രാവിലെയാണ് വിഷ്ണു മാവേലിക്കര സബ് ജയിലിൽനിന്ന് മതിൽചാടി രക്ഷപ്പെട്ടത്. ഫെബ്രുവരി ആറിന് തിരുവല്ലയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ആയുധം കൈവശംവെച്ചതിനും യുവതിയെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാളെ പുളിക്കീഴ് പോലീസ് നേരത്തെ അറസ്റ്റുചെയ്തത്. തുടർന്നാണ് മാവേലിക്കര ജയിലിൽ എത്തിച്ചത്.
Content Highlights: another attempt to escape while being produced in the court in the wall jumping case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..