പ്രതീകാത്മക ചിത്രം | Getty Images
കറ്റാനം : മദ്യംവാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയെന്നു പോലീസ്. ഭരണിക്കാവ് തെക്ക് ആയിരംകുന്ന് പുത്തൻതറയിൽ മോഹനന്റെ ഭാര്യ രമ(53)യാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഇളയമകൻ നിഥിനെ(28) മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
മദ്യപിക്കാൻ 200 രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതുകാരണമാണ് അമ്മയെ മർദിക്കുകയും ഷാൾ കഴുത്തിൽ മുറുക്കുകയും ചെയ്തതെന്നാണു നിഥിന്റെ മൊഴി.
രമയെ കൊലപ്പെടുത്താനുപയോഗിച്ച ഷാൾ വീട്ടിലെ അലമാരയിൽനിന്നു പോലീസ് കണ്ടെടുത്തു. അബോധാവസ്ഥയിലായ അമ്മ മരിച്ചെന്നുകരുതി ഷാൾ അലമാരയിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുത്തു. പോലീസ് സർജന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിഥിൻ സ്ഥിരമായി കഞ്ചാവ്, മദ്യം എന്നിവയുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നു. മൂത്ത മകൻ മിഥുൻ കൂട്ടുകാരനൊപ്പം മുക്കവല ജങ്ഷനു സമീപത്തെ മരണവീട്ടിൽപ്പോയി ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടത്.
ഈ സമയം നിഥിൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മിഥുൻ നാട്ടുകാരെയും കുറത്തികാട് പോലീസിലും വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി രമയെ വെട്ടിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: crime news, murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..