പ്രതീകാത്മക ചിത്രം | ഫോട്ടോ:സജീവൻ എൻ എൻ
കായംകുളം : വിവാഹവാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ചശേഷം ഒളിവിൽപ്പോയ പ്രതി രണ്ടുവർഷത്തിനുശേഷം പിടിയിൽ. ചിറക്കടവം തഴയശ്ശേരിൽ ആകാശാ(28)ണു പിടിയിലായത്.മഹാരാഷ്ട്രയിലെ ഷിർദിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ജവഹർബാലവേദിയുടെ മുൻ ജില്ലാ വൈസ് ചെയർമാനാണ് ആകാശ്.
പെൺകുട്ടിനൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബറിലാണ് കേസ് രജിസ്റ്റർചെയ്തത്. ഒളിവിൽപ്പോയ ആകാശ്, മൊബൈൽഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിച്ചിരുന്നില്ല. തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ഒളിവിൽക്കഴിഞ്ഞത്.
ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺവിളികളും മറ്റും പരിശോധിച്ചതിൽനിന്നു വിദേശനമ്പരിലെ വാട്‌സാപ്പ് ഉപയോഗിച്ച് വീട്ടിൽ ബന്ധപ്പെടുന്നതായി കണ്ടെത്തി. ആകാശ് ഹൈദരാബാദിൽ ഉണ്ടെന്ന് മനസ്സിലാക്കി കായംകുളം എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തിയെങ്കിലും ഇയാൾ ഒരു ഹോസ്റ്റൽ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി കടന്നുകളഞ്ഞു. തുടർന്നു മഹാരാഷ്ട്രയിലെ ഷിർദിയിൽനിന്നാണ് പിടികൂടിയത്. ഇയാളെ ഒളിവിൽക്കഴിയുന്നതിനും മറ്റും സഹായിച്ചതിന് ഹരിപ്പാട് വെട്ടുവേനി മണിഭവനം വീട്ടിൽ സിജു(32), പിലാപ്പുഴതെക്ക് പൈങ്ങാലിൽ അഖീഷ്‌കുമാർ(26), കാർത്തികപ്പള്ളി പുതുക്കണ്ടം ചൂടുകാട്ടിൽ വീട്ടിൽ അനൂപ്(28) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡിവൈ.എസ്.പി. അലക്‌സ് ബേബി, എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, സുധീർ, റെജി, ബിനുമോൻ, ലിമു മാത്യു, ബിജു രാജ് എന്നിവരടങ്ങുന്ന സംഘം ജില്ലാ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: man who abused girl caught by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..