1. തങ്കമ്മയുടെ മൂന്നുസെന്റിൽ അടുപ്പുകൂട്ടിയിരുന്ന കല്ലുകൾ ഇളക്കി കെ- റെയിൽ സർവേക്കല്ലിട്ട നിലയിൽ. പിറകിൽ തങ്കമ്മയും (കസേരയിൽ ഇരിക്കുന്നത്) ഒറ്റമുറിക്കൂരയും 2. കരഞ്ഞുതളർന്ന തങ്കമ്മ പോലീസ് ഉദ്യോഗസ്ഥയുടെ ദേഹത്തേക്കുവീണപ്പോൾ
ചെങ്ങന്നൂർ : ആകെയുള്ളതു മൂന്നരസെന്റ്. അതിൽ കല്ലുകെട്ടിയൊരു ഒറ്റമുറിക്കൂര. ഉള്ളിൽ 64 വയസ്സുള്ള തങ്കമ്മയുണ്ട്. 20 വയസ്സുകാരൻ മകൻ ടെറ്റസിനൊപ്പമാണു കഴിയുന്നത്. കൂരയ്ക്കുപുറത്താണ് അടുപ്പുകൂട്ടിയിരുന്നത്. തിങ്കളാഴ്ച അടുപ്പിനുള്ള കല്ലുകൾ ഇളകി. പകരം കെ-റെയിലിന്റെ സർവേക്കല്ലിൽ ഒന്നുനാട്ടി.
കെ-റെയിൽ സർവേയുടെ ഭാഗമായി മുളക്കുഴ പഞ്ചായത്ത് 12-ാം വാർഡ് കിഴക്കേ മോടിയിൽ തങ്കമ്മ (64)യുടെ മൂന്നര സെന്റിലാണു കല്ലുവീണത്. നാട്ടുകാർ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെങ്കിലും ഉദ്യോഗസ്ഥർ പോലീസ് സഹായത്തോടെ നടപടി വേഗം പൂർത്തിയാക്കി.
തങ്കമ്മയുടെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. നടപടി തടയാനുള്ള ശേഷിയില്ലാതെ അവർ കരഞ്ഞു. അടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ ദേഹത്തേക്കു ചാഞ്ഞു. അവരെ ആശ്വസിപ്പിക്കാനാകാതെ ജോലിയിൽ ശ്രദ്ധിച്ചു വനിതാ പോലീസുദ്യോഗസ്ഥർക്കും നിൽക്കേണ്ടി വന്നു.
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം തങ്കമ്മയ്ക്ക് ഇനിയും അകലെയാണ്. ലൈഫ് പദ്ധതിയിൽ വീടിനായി സഹോദരനാണു മൂന്നുസെന്റ് സൗജന്യമായി നൽകിയത്. കഴിഞ്ഞവർഷം റേഷൻ കാർഡില്ലാത്തതിനാൽ അവസരം നഷ്ടമായി. ഇത്തവണ കാർഡു ശരിയാക്കി നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് കെ-റെയിലിന്റെ കല്ലു വീണത്. എല്ലാംനഷ്ടമായി ഇനി തങ്ങൾ എന്തുചെയ്യും എന്ന തങ്കമ്മയുടെ ചോദ്യത്തിന് ആർക്കും മറുപടിയുണ്ടായില്ല.
Content Highlights: stove stones have been displaced with k rail survey stone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..