• ചെല്ലാനത്തുനിന്ന് പുറപ്പെട്ട വള്ളത്തിന്റെ വലയിൽ കുടുങ്ങിയ കടൽച്ചൊറി തൊഴിലാളികൾ നീക്കുന്നു
തോപ്പുംപടി : വല എറിഞ്ഞാൽ നിറയെ കടൽച്ചൊറി. തൊഴിലാളികൾക്ക് കടലിൽ ഇറങ്ങി മീൻ പിടിക്കാനാകുന്നില്ല. ഒരു മാസത്തോളമായി കടൽച്ചൊറി (ജെല്ലി ഫിഷ്) ശല്യം കൂടുതലാണ്. ചൊറി വലയിൽ കയറിയാൽ വല കീറും. വലയിൽ കുടുങ്ങിയ മീൻ പുറത്തേക്കുപോകും.
ചൊറി കയറിയാൽ വലിയ കഷ്ടപ്പാടാണെന്ന് തൊഴിലാളികൾ പറയുന്നു. വലയിൽ കയറിയ കടൽച്ചൊറി നീക്കാനും ബുദ്ധിമുട്ടാണ്. ഇതിന് മണിക്കൂറുകൾ വേണ്ടിവരും. കാര്യമില്ലാതെ പണിയെടുക്കേണ്ട സ്ഥിതിയാണ്. കടൽച്ചൊറി ദേഹത്ത് സ്പർശിച്ചാൽ ശരീരം ചൊറിയുന്നതും പ്രശ്നമാണ്. ചൊറി ശല്യമേറിയതോടെ മിക്ക വള്ളങ്ങളും കടലിൽ ഇറക്കുന്നില്ല. ചെല്ലാനം ഹാർബറിൽനിന്ന് കടലിൽ പോകുന്ന വള്ളങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പണി നിർത്തിവെച്ചിരുന്നു.
അർത്തുങ്കൽ, അന്ധകാരനഴി, പള്ളിത്തോട് മേഖലകളിലും വള്ളങ്ങൾ കടലിൽ ഇറക്കാനാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചാള കിട്ടിയെങ്കിലും അതോടൊപ്പം വലിയ തോതിൽ കടൽച്ചൊറിയുമുണ്ടായിരുന്നു. കടൽച്ചൊറി ശല്യം എല്ലാ വർഷവുമുള്ളതാണ്. പക്ഷേ ഇക്കുറി അത് രൂക്ഷമാണെന്ന് തൊഴിലാളികൾ പറയുന്നു.
അര കിലോ മുതൽ ഒന്നര കിലോ വരെ ഭാരമുള്ളതാണ് ഓരോ ചൊറിയും. ഇത് വൻതോതിൽ കയറുമ്പോൾ വലകൾക്ക് താങ്ങാനാവില്ല. കടൽച്ചൊറി വന്നാൽ തടയാൻ മാർഗമൊന്നുമില്ല. തത്കാലം കടലിൽനിന്ന് മാറിനിൽക്കാനേ കഴിയൂ. ചാള നന്നായി കിട്ടിത്തുടങ്ങിയ കാലത്താണ് ചൊറിയുടെ വരവ്. ഇത് തൊഴിലാളിക്ക് കനത്തതിരിച്ചടിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..