തിരുമാറാടി വടക്കനോടി, വാളാത്ത് പാടങ്ങളിൽ നടന്ന വിത്തുവിതയ്ക്കൽ കെ.എൽ.ഡി.സി. ചെയർമാൻ പി.വി. സത്യനേശൻ ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം : ഇരുപത് വർഷമായി തരിശായി കിടന്ന തിരുമാറാടി വടക്കനോടി, വാളാത്ത് പാടങ്ങളിൽ ഇനി നെല്ല് വിളയും. സംസ്ഥാന സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്യുന്നത്. വിത്തുവിതയ്ക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എൽ.ഡി.സി.) ചെയർമാൻ പി.വി. സത്യനേശൻ നിർവഹിച്ചു.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലുകളിൽ നിന്നുണ്ടാകുന്ന വെള്ളക്കെട്ടുമൂലം ചെളികയറുന്ന സാഹചര്യത്തിലാണ് ഇവിടെ കൃഷി നിലച്ചത്. പിന്നീടുവന്ന പഞ്ചായത്ത് ഭരണസമിതികളുടെ നിരന്തര ശ്രമത്തിനൊടുവിൽ കെ.എൽ.ഡി.സി. നിർമിച്ച ലീഡിങ് ചാനൽ പൂർത്തിയായതോടെയാണ് കൃഷിയിറക്കാനുള്ള സൗകര്യം ഒരുങ്ങിയത്.
വടക്കനോടി, വാളാത്ത് പാടങ്ങൾക്ക് പുറമേ, പഞ്ചായത്തിലെ ചെളിക്കുഴിയായിത്തീർന്ന അഞ്ച് പാടശേഖരങ്ങൾകൂടിയാണ് ഇതുവഴി കൃഷിയോഗ്യമായത്. കഴിഞ്ഞവർഷം വിത്തുവിതച്ച തിരുനിലം പാടശേഖരത്ത് റെക്കോഡ് വിളവാണ് ലഭിച്ചത്. പഞ്ചായത്തിന്റെയും തിരുമാറാടി കൃഷിഭവന്റെയും പൂർണ പിന്തുണയോടെയാണ് വാളാത്ത്, വടക്കനോടി പാടങ്ങളിൽ കൃഷി ആരംഭിച്ചത്. വാർഡ് അംഗം സി.വി. ജോയിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി, കർഷകർക്ക് ഭൂമി ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു. ആവശ്യമായ നെൽവിത്തും വളവും കൃഷിഭവൻ നൽകി.
പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ അധ്യക്ഷയായി. മുൻ എം.എൽ.എ. എം.ജെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സന്ധ്യാമോൾ പ്രകാശ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ്, പഞ്ചായത്തംഗങ്ങളായ സി.വി. ജോയ്, രജുകുമാർ, കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ്, കൃഷി ഓഫീസർ ടി.കെ. ജിജി, തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഗ്രിക്കൾച്ചർ വിഭാഗം വിദ്യാർഥികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കർഷകരെ കെ.എൽ.ഡി.സി. ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..