• സുനിതയ്ക്ക് വീടിന്റെ ആധാരം തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺരമ സന്തോഷ് നൽകുന്നു
ഉദയംപേരൂർ : ബാങ്ക് വായ്പയിൽ ജപ്തിഭീഷണി നേരിട്ട സുനിതയ്ക്ക് വായ്പത്തുക ബാങ്കിൽ അടച്ച് വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകി പഴയ സഹപാഠികൾ. ജീവിത ദുരിതാവസ്ഥയിൽ മുളന്തുരുത്തി കാരിക്കോട് ഓളിപ്പറമ്പിൽ സുനിത ഷാജിക്കും കുടുംബത്തിനും ഈ സഹായം വലിയ ആശ്വാസമായി.
1995 വർഷത്തിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിൽ എസ്.എസ്.എൽ.സി. വിദ്യാർഥിനിയായിരുന്നു സുനിത. ആ ബാച്ചിലെ വിദ്യാർഥികളുടെ സംഗമം കുറച്ചുനാൾ മുൻപ് നടന്നിരുന്നു. സുനിതയുടെ കൂട്ടുകാരി വഴിയാണ് സുനിതയുടെയും കുടുംബത്തിന്റെയും അവസ്ഥ സഹപാഠികൾ അറിയുന്നത്. വീടുപണിക്കായി ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു. അസുഖംമൂലം സുനിതയ്ക്കും ഭർത്താവ് ഷാജിക്കും ജോലിക്ക് പോകാൻ സാധിക്കാതെ വന്നതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. രണ്ടുലക്ഷം രൂപയാണ് വായ്പയെടുത്തത്. ഒന്നര ലക്ഷം രൂപ അടച്ചിരുന്നു. പണിക്ക് പോകാൻ പറ്റാതായതോടെ ബാക്കി അടയ്ക്കാൻ പറ്റാതായി. 4,30,00 രൂപയുടെ ബാധ്യതയായി.
ബാങ്ക് ജപ്തി നോട്ടീസ് നല്‍കുകയും പത്രത്തിൽ പരസ്യം കൊടക്കുകയും ചെയ്തതായി സുനിത പറയുന്നു. വലിയ ആശങ്കയിൽ കഴിയുന്പോളാണ് സുനിതയുടെ പഴയ സഹപാഠികൾ സഹായവുമായി എത്തിയത്. ബാങ്കധികൃതരുമായി ചർച്ച നടത്തി പലിശ ഒഴിവാക്കി കുടിശ്ശിക തീർത്തു. വീടിന്റെ ആധാരം സുനിത ഷാജിക്ക് നല്കുകയുംചെയ്തു.
സഹപാഠികൾ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂളിലെ മുൻ അധ്യാപകൻ മണി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് സുനിതയ്ക്ക് വീടിന്റെ ആധാരം കൈമാറി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ, എസ്.എൻ.ഡി.പി. സ്കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു, ജിനുരാജ്, അധ്യാപിക അമ്മിണി, ബിനു വിശ്വം, സജീവ് സാബു തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..