കാക്കനാട് : തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറിനെതിരേ നൽകിയ പരാതിയിൽ കൊച്ചി നഗരകാര്യ വിഭാഗം അന്വേഷണം തുടങ്ങി. ഓഫീസിൽ കൃത്യസമയത്ത് വരുന്നില്ല, നീണ്ട അവധിയെടുക്കുമ്പോൾ മുൻകൂട്ടി അറിയിക്കുന്നില്ല, നിയമാനുസൃതം നടത്തിയ പ്രവൃത്തികളുടെ ബില്ലുകൾ ഒപ്പിടാതെ മാറ്റിവെയ്ക്കുന്നു... എന്നിങ്ങനെ പോകുന്നു പരാതികൾ. കൗൺസിൽ യോഗങ്ങളിലെ തീരുമാനങ്ങൾ അട്ടിമറിക്കുന്നു എന്നും പറയുന്നു. ചൊവ്വാഴ്ച തൃക്കാക്കര നഗരസഭാ ഓഫീസിലെത്തി എറണാകുളം നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തെളിവ് ശേഖരിച്ചു. സെക്രട്ടറിക്കെതിരേ ചെയർപേഴ്‌സൺ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നഗരകാര്യ ഡയറക്ടർ ഉത്തരവിട്ടതിനെ തുടർന്നാണിത്.
നഗരസഭയിലെത്തിയ ഉദ്യോഗസ്ഥർ അജിത തങ്കപ്പന്റെ മൊഴിയെടുത്തു. ചെയർപേഴ്‌സണെയും ഭരണസമിതിയെയും ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതരത്തിലുള്ള സെക്രട്ടറിയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളി ഉദ്യോഗസ്ഥർക്ക് കൈമാറി. സെക്രട്ടറിക്കെതിരേയുള്ള പരാതിയിൽ വിവിധ സെക്ഷനുകളിലെ ജീവനക്കാരെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് മുനിസിപ്പൽ സെക്രട്ടറിക്കെതിരേ ചെയർപേഴ്‌സൺ നഗരകാര്യ ഡയറക്ടർക്ക് പരാതി നൽകിയത്.
തദ്ദേശ അധികാരത്തിൽ കടന്നുകയറില്ലെന്ന്- മന്ത്രി എം.ബി. രാജേഷ്
കാക്കനാട് : പ്ലാൻ ഫണ്ട് ചെലവഴിക്കുന്നതിനെ ചൊല്ലി തൃക്കാക്കര നഗരസഭയിലെ ചെയർപേഴ്‌സൺ-സെക്രട്ടറി പോരിൽ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനങ്ങൾ ആയതിനാൽ അവരുടെ അധികാരത്തിലേക്ക് അമിതമായി കടന്നുകയറി നടപടികൾ സ്വീകരിക്കില്ല.
അമിതമായ കക്ഷിരാഷ്ട്രീയം പാടില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഭരണസമിതി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനു പകരം പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃക്കാക്കര നഗരസഭയിൽ പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ ഒപ്പിടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ചെയർപേഴ്‌സൺ അജിത തങ്കപ്പനും സെക്രട്ടറി ബി. അനിൽകുമാറും തമ്മിലുള്ള പോരിന് വഴിയൊരുക്കിയത്. തൃക്കാക്കര നഗരസഭാ ഭരണം അട്ടിമറിക്കാൻ സെക്രട്ടറി പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നുവെന്ന പരാതിയുമായി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നഗരകാര്യ ഡയറക്ടർക്ക് പരാതിയും നൽകി. എന്നാൽ, ക്രമക്കേടിന് കൂട്ടുനിൽക്കാത്തതിനാൽ തനിക്ക് ആക്രമണ ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും പോലീസ് സംരക്ഷണവും അന്വേഷണവും ആവശ്യപ്പെട്ടും സെക്രട്ടറിയും പരാതി നൽകിയതോടെയാണ് തർക്കം തുറന്ന പോരിലേക്ക് മാറിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..