കാക്കനാട് ഐ.എം.ജി. ജങ്ഷന് സമീപമുണ്ടായ തീപ്പിടിത്തം
കാക്കനാട് : റോഡിന് സമീപത്തെ മാലിന്യത്തിന് ആരോ തീയിട്ടു, രണ്ട് മണിക്കൂറോളം പ്രദേശം തീയിൽ ആളിക്കത്തി, പിന്നാലെ പുകയിലും മുങ്ങി. കാക്കനാട്-ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജി. ജങ്ഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ തീപ്പിടിത്തമാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെ റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് ഇട്ട തീ സമീപത്തെ പറമ്പിലേക്കു വ്യാപിച്ചതോടെ വൻ തീപ്പിടിത്തത്തിലേക്ക് മാറുകയായിരുന്നു. വലിയ തീ ഗോളമായി ആകാശത്തേക്ക് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാരും പരിഭ്രാന്തരായി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ തൃക്കാക്കര അഗ്നിരക്ഷാസേനാംഗങ്ങൾ രണ്ടുമണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. പ്ലാസ്റ്റിക് മാലിന്യം കത്തിയതോടെയാണ് പുക പടർന്നത്.
ഇതോടെ സുരഭി നഗർ, ഐ.എം.ജി. ജങ്ഷൻ തുടങ്ങിയ ഭാഗങ്ങളിലെ ആളുകൾക്ക് ശ്വാസതടസ്സം വരെയുണ്ടായി. സേനയുടെ അവസരോചിതമായ ഇടപെടൽ മൂലം സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിലേക്ക് തീ പടർന്നില്ല. തൃക്കാക്കര അസി. സ്‌റ്റേഷൻ ഓഫീസർ ജീവൻ ഐസക്ക്, ഫയർ ഓഫീസർമാരായ എസ്. ദീപു, ഡി. മനു, കെ.ഡി. അജിതാഭ്, പി.ആർ. ബാബു, ഹോംഗാർഡ് ഷാജൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. വൈകീട്ടോടെ തൃക്കാക്കര സഹകരണ ആശുപത്രിക്കു സമീപത്ത് ഒഴിഞ്ഞ പറമ്പിലെ മാലിന്യത്തിനും തീപിടിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് ഇവിടെയും തീ അണച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..