മഴയിൽ ചോർന്നൊലിക്കുന്ന തൃക്കാക്കര നഗരസഭാ ഫ്രൻഡ് ഓഫീസ് ഭാഗം
കാക്കനാട് : ചൊവ്വാഴ്ച തൃക്കാക്കര നഗരസഭയിൽ എത്തിയവർക്ക് നല്ല ഒന്നാന്തരം 'വെള്ളച്ചാട്ട'മാണ് അധികൃതർ ഒരുക്കിവെച്ചത്.
ചെറിയൊരു മഴപെയ്താൽ ചോരുന്ന തൃക്കാക്കര നഗരസഭാ ഓഫീസിൽ ശക്തമായ മഴയിൽ വെള്ളച്ചാട്ടം പോലെയാണ് കെട്ടിടത്തിന്റെ മുക്കിലും മൂലയിലുംനിന്ന് വെള്ളം ചാടിയത്. ഓഫീസ് 'നവീകരണം' മൂലമുണ്ടായ വെള്ളച്ചാട്ടത്തിൽ നഗരസഭയോട് ചേർന്നുള്ള കടകളിലേക്കും മഴവെള്ളം കയറി.
നഗരസഭാ ഫ്രൻഡ് ഓഫീസിൽ എത്തിയ അപേക്ഷകർക്കും കുടചൂടി നിൽക്കേണ്ട ഗതികേടായി. മുകളിലെ സീലിങ്ങിൽനിന്നും വെള്ളം ചോർന്നൊലിക്കുകയാണ്. മുകളിലത്തെ നിലയിലെ എൻജിനീയറിങ്-ഹെൽത്ത് വിഭാഗങ്ങളിലേക്കു പോകുന്ന വഴിയുൾപ്പെടെ വെള്ളത്താൽ നിറഞ്ഞു.
കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതി ഭരണത്തിന്റെ അവസാന വർഷമാണ് നഗരസഭാ ഓഫീസ് ഈ രീതിയിൽ അടിമുടി പുതുക്കിയത്. നാലരക്കോടി രൂപ ചെലവിട്ടുള്ള 'ആധുനിക'രീതിയിലുള്ള നവീകരണത്തിനു ശേഷമുള്ള മഴക്കാലങ്ങളിൽ ഇതാണ് സ്ഥിതിയെന്ന് നഗരസഭയിൽ സ്ഥിരമായെത്തുന്നവർ പറയുന്നു.
നവീകരണം കഴിഞ്ഞ് മാസങ്ങൾക്കകം സീലിങ്ങിൽ വിള്ളൽവീണ്, മുകൾഭാഗവും പൊളിഞ്ഞു. ഓഫീസ് കെട്ടിടത്തിന് മുന്നിലെ ഗ്ലാസുകളിലും പൊട്ടൽവീണു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..