Caption
കാക്കനാട് : കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ സീപോർട്ട്-എയർപോർട്ട് റോഡരിക് ഇടിഞ്ഞുവീണു. ജില്ലാ പഞ്ചായത്തിന് എതിർവശത്താണ് സംഭവം. 20 അടിയോളം താഴേക്ക് മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെടുകയായിരുന്നു. റോഡിന് താഴെയുള്ള സ്വകാര്യ ഫ്ലാറ്റ് വളപ്പിലേക്കാണ് മണ്ണും വെള്ളവും കുത്തിയൊലിച്ച് വീണത്.
പുരാതനകാലം മുതൽ ഇവിടെയുണ്ടായിരുന്ന മുടിക്കുഴി എന്ന ഗുഹയുടെ ഭാഗത്താണ് ഇടിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ഗുഹയുടെ സിംഹഭാഗവും സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണത്തിനുവേണ്ടി മണ്ണിട്ട് മൂടുകയായിരുന്നു.
നേരത്തേ മുതൽ മഴവെള്ളം കുത്തിയൊലിക്കുമ്പോൾ ഈ ഭാഗത്ത് മണ്ണ് ഒലിച്ചുപോയി കുഴി രൂപാന്തരപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ വെള്ളം ഇരച്ചെത്തിയതോടെയാണ് മണ്ണ് പൂർണമായും ഒലിച്ച് ഗർത്തം രൂപപ്പെട്ടത്.
ജില്ലാ പഞ്ചായത്തിന് തൊട്ടടുത്തുള്ള തൃക്കാക്കര സഹകരണ ആശുപത്രിയിൽ എത്തുന്ന മിക്കവരും വാഹനങ്ങൾ നിർത്തിയിടുന്നത് ഈ ഭാഗത്താണ്. സംഭവസമയത്ത് വാഹനങ്ങൾ ഒന്നുംതന്നെ പാർക്ക് ചെയ്യാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വലിയ ദുരന്തം ഉണ്ടാവുന്നതിനു മുൻപ് ആവശ്യമായ സുരക്ഷാ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..