മഴക്കാലത്തെ ഓഫീസ് ചോർച്ച;


തൃക്കാക്കര നഗരസഭാ കൗൺസിലിൽ ബഹളം

കാക്കനാട് : കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതി കോടികൾ മുടക്കി നവീകരിച്ച തൃക്കാക്കര മുനിസിപ്പൽ ഓഫീസ് മഴക്കാലത്ത് ചോരുന്നതിനെ ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അജൻഡ ചർച്ച ചെയ്യുന്നതിനിടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉരസിയത്.

തിങ്കളാഴ്ച നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

2021-ൽ അധികാരത്തിലെത്തിയ യു.ഡി.എഫ്. ഭരണസമിതി, സിഡ്കോ നടത്തിയ നിർമാണ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അഴിമതിയാരോപണം അന്വേഷിക്കാൻ തീരുമാനമെടുത്തിരുന്നു. കൗൺസിലിന്റെ അനുമതിയോടെ വിജിലൻസിൽ പരാതിയും നൽകി. ഇതിന് ശേഷം കരാർ ഏജൻസിക്ക് അരക്കോടിയോളം രൂപയുടെ ബില്ല് ചെയർപേഴ്സൺ പാസാക്കിനൽകിയെന്ന് പ്രതിപക്ഷമായ എൽ.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. ഇതിൽ അഴിമതി ഉണ്ടെന്നും ഇവർ പറഞ്ഞു.

എന്നാൽ നാലുകോടിയോളം രൂപയുടെ ബില്ല് കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതിയുടെ കാലത്തുതന്നെ കരാറുകാർക്ക് പാസാക്കി നൽകിയിട്ടുണ്ടെന്ന് യു.ഡി.എഫ്. അംഗങ്ങൾ തിരിച്ചടിച്ചു. ഇനി 40 ലക്ഷത്തോളം രൂപയാണ് നൽകാനുള്ളത്. വിജിലൻസിന് പരാതി നൽകിയതിനാൽ ഈ തുക പാസാക്കി നൽകിയിട്ടില്ലെന്നും ഭരണസമിതി പറയുന്നു.

കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

അന്ന് യോഗത്തിൽ പങ്കെടുക്കാതിരുന്ന സെക്രട്ടറി തിങ്കളാഴ്ച ഹാജരായതിനെ ചോദ്യംചെയ്ത് യു.ഡി.എഫ്. അംഗങ്ങൾ രംഗത്തെത്തിയതും ബഹളത്തിനിടയാക്കി. നഗരസഭയുമായി ബന്ധപ്പെട്ട കേസുകൾ വാദിക്കുന്ന അഭിഭാഷകർക്ക് ശമ്പളം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും തർക്കം ഉയർന്നു. അതേസമയം ഓഫീസിൽ എത്തിയ സെക്രട്ടറിക്കെതിരേ യൂത്ത് ലീഗ് പ്രതിഷേധ സമരവും റീത്തുവെപ്പും നടത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..