കൊച്ചി : ലോകധർമിയുടെ ഇരുപത്തിയാറാം വാർഷികവും ലോക നാടക ദിനാഘോഷവും ഈ മാസം 26-ന് നടക്കും. വൈപ്പിൻ മാനാട്ടുപറമ്പ് ലോകധർമി നാടകവീട്ടിലാണ് പരിപാടികൾ. വൈകീട്ട് 4.30-ന് 'രംഗപാഠവും സംസ്കാരപാഠവും' എന്ന വിഷയത്തെ കുറിച്ച് ഇ.പി. രാജഗോപാലന്റെ പ്രഭാഷണം നടക്കും. വൈകീട്ട് 5.30-ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ലോകധർമിയുടെ പുതുക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. ഡോ. കെ.ജി. പൗലോസ് യോഗത്തിൽ അധ്യക്ഷത വഹിക്കും.
ഡോ. ചന്ദ്രദാസൻ രചിച്ച 'രംഗാവതരണത്തിന്റെ രസശാസ്ത്രം' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. എം.കെ. സാനു, സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലിന് നൽകി നിർവഹിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തും. നാടകകൃത്തും സംവിധായകനുമായ ടി.എം. എബ്രഹാം ലോക നാടകദിന സന്ദേശം നൽകും.
ഡോ. സജിത മഠത്തിൽ പുസ്തകം പരിചയപ്പെടുത്തും. തുടർന്ന് കലാകാരന്മാരെ ആദരിക്കും. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച കലാമണ്ഡലം പ്രഭാകരൻ, കേരള സാഹിത്യ അക്കാദമി അവാർഡിനർഹനായ പട്ടണം റഷീദ്, നാടകത്തിൽ ഗവേഷണം നടത്തി ഡോക്ടറൽ ബിരുദം നേടിയ സജിത മഠത്തിൽ എന്നിവരെയാണ് ആദരിക്കുന്നത്.
തുടർന്ന് ഡോ. ചന്ദ്രദാസൻ എഴുതി സംവിധാനം ചെയ്ത നാടകം ‘ദി ബോട്ട് ബോയ്’ ലോകധർമി മഴവിൽ ടീം അവതരിപ്പിക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പോരാളിയായ ഒഡിഷയിലെ ബാജി റൗട്ട് എന്ന പന്ത്രണ്ട് വയസ്സുകാരന്റെ കഥയാണ് നാടകം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..