സൗത്ത് കളമശ്ശേരി റെയിൽവേ മേൽപ്പാലം കഴിഞ്ഞ് മീഡിയൻ പരിസരത്തെ വാഹനത്തിരക്ക്
കളമശ്ശേരി : സൗത്ത് കളമശ്ശേരി റെയിൽവേ മേൽപ്പാലത്തിലൂടെ വാഹനങ്ങൾ താഴേക്ക് ഇറങ്ങി സൗത്ത് കളമശ്ശേരി ഭാഗത്ത് തിരിയുന്ന സ്ഥലത്തെ ട്രാഫിക് സംവിധാനം അശാസ്ത്രീയം. ഇതു മൂലം നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്നു. ഏറെ അപകടങ്ങളും ഇരുചക്രവാഹനയാത്രക്കാർക്കാണ് ഉണ്ടായിട്ടുള്ളത്.
വർഷങ്ങൾക്കു മുൻപ് പണിത പാലത്തിലൂടെ ഇപ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്നു. പാലം പണിതപ്പോൾ ഉണ്ടായിരുന്ന ട്രാഫിക് സംവിധാനം മാത്രമാണ് ഇപ്പോഴും സൗത്ത് കളമശ്ശേരിയിൽ പാലം ഇറങ്ങുന്നിടത്തുള്ളത്.
പാലം ഇറങ്ങി കുറേ വാഹനങ്ങൾ നേരേ കളമശ്ശേരി പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോകും. മറ്റു കുറേ വാഹനങ്ങൾ യു-ടേൺ എടുത്ത് നോർത്ത് കളമശ്ശേരി, യൂണിവേഴ്സിറ്റി പരിസരത്തേക്ക് പോകും.
ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാലത്തിന്റെ അരികിലൂടെ മീഡിയന്റെ അടുത്തുകൂടെ പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നുണ്ടാകും. കുറേ വാഹനങ്ങൾ യു-ടേൺ എടുത്ത് മേൽപ്പാലത്തിലേക്ക് കയറും. ഈ നേരത്ത് പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഹോൺ മുഴക്കി വരുന്നുണ്ടാകും. ഇതിൽ കുറേ വാഹനങ്ങൾ പാലത്തിലേക്ക് കയറാനുള്ളതാവും, കുറേയെണ്ണം നോർത്ത് കളമശ്ശേരി, യൂണിവേഴ്സിറ്റി പരിസരത്തേക്ക് പോകാനുള്ളതും. ഇതൊക്കെ കാരണം മിക്കപ്പോഴും ട്രാഫിക് സംവിധാനം അലങ്കോലമാകും.
ചില നേരങ്ങളിൽ പാലത്തിലേക്ക് കയറാനും ഇറങ്ങാനും വലിയ ലോറികളോ കണ്ടെയ്നർ ലോറികളോ ഒക്കെ ഉണ്ടാവും. ഈ സമയം ഇവിടെ റോഡ് പൂർണമായും ബ്ലോക്കാവും. ഒരൊറ്റ തിരിക്കലിന് വലിയ വാഹനങ്ങൾക്ക് പാലത്തിലേക്ക് കയറാനാവില്ല. പലപ്രാവശ്യം വാഹനം മുന്നോട്ടും പിന്നോട്ടും ഓടിച്ചാൽ മാത്രമേ ഇവിടെ വലിയ വാഹനങ്ങൾക്ക് യു ടേൺ എടുക്കാനാവൂ.
ആദ്യകാലത്ത് ഈ ഭാഗത്ത് റോഡിന് നിലവിലുള്ള റോഡിനേക്കാൾ വീതിയുണ്ടായിരുന്നു. ഇവിടങ്ങളിൽ വ്യാപാരസ്ഥാനങ്ങൾ വന്നതോടെ കുറെയേറെ റോഡ് സൗകര്യങ്ങൾ നഷ്ടപ്പെട്ടു.
സൗത്ത് കളമശ്ശേരിയിൽ നിന്നും റെയിൽവേ മേൽപ്പാലത്തിലൂടെ നിരവധി വലിയ വാഹനങ്ങൾ കണ്ടെയ്നർ ലോറി ഉൾപ്പെടെ മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് അസംസ്കൃത വസ്തുക്കളുമായും തിരിച്ച് ഉത്പന്നമായും ഈ മീഡിയനിലൂടെ സഞ്ചരിക്കാറുണ്ട്.
സമീപത്തെ സ്കൂളുകളിലേക്ക് വാഹനങ്ങൾ കോൺവോയ് ആയി പാലം കടന്ന് മീഡിയൻ ഭാഗത്ത് തിരിക്കുന്നതും പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തുന്നു.
ട്രാഫിക് സംവിധാനം തെറ്റിച്ച് വാഹനങ്ങൾ പാലത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഇവിടെ ട്രാഫിക് ലംഘനം നടത്തുമ്പോൾ ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. പലപ്പോഴും വലിയ വാഹനങ്ങൾ മീഡിയനിലേക്ക് ഇടിച്ചുകയറി മീഡിയൻ തകർത്തിട്ടുണ്ട്. ഇവിടെ വാഹനാപകടത്തിൽ ഒരു ചെറുപ്പക്കാരൻ മരിച്ചിട്ടുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..