Caption
കാക്കനാട് : എറണാകുളം കളക്ടറേറ്റിൽ നിന്ന് ഔദ്യോഗിക ആവശ്യം കഴിഞ്ഞു പുറത്തിറങ്ങിയ കെ.എസ്.ഇ.ബി. എൻജിനീയർക്ക് കൈയിൽ കിട്ടിയത് അരലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ. സംഭവത്തിൽ 'ഷോക്കാകാതെ' ഉടനടി അദ്ദേഹം തിരികെ എത്തി കളക്ടറേറ്റ് സുരക്ഷാ ജീവനക്കാരെ പണം എല്പിച്ചു. പിന്നാലെ പണം നഷ്ടപ്പെട്ട വിഷമത്തിൽ കളക്ടറേറ്റിൽ അന്വേഷിച്ചെത്തിയ ബാങ്ക് ഉദ്യോഗസ്ഥന്റെ 'ഷോക്ക്' മാറ്റിയത് വൈദ്യുതി വകുപ്പ് കറുക്കുറ്റി സബ് സ്റ്റേഷനിലെ അസിസ്റ്റന്റ് എൻജിനീയർ ജിയോ സെബാസ്റ്റ്യന്റെ നല്ല മനസ്സാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സിവിൽ സ്റ്റേഷനിൽ വന്ന് മടങ്ങിയ ജിയോയ്ക്ക് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് നോട്ടുകെട്ട് അടങ്ങിയ കവർ കിട്ടിയത്. സുരക്ഷാ ജീവനക്കാർ എണ്ണിനോക്കിയപ്പോഴാണ് 50,000 രൂപയുണ്ടെന്ന് മനസ്സിലായത്. ഇവർ പണം എറണാകുളം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന് കൈമാറി.
ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം തൃക്കാക്കര എസ്.ഐ. ജസ്റ്റിൻ കളക്ടറേറ്റിൽ എത്തി. ഉടമയെ കണ്ടെത്തി പണം തിരികെ നൽകണമെന്ന് എ.ഡി.എം. പറഞ്ഞതിന് പിന്നാലെ അരലക്ഷം നഷ്ടപ്പെട്ട ആലുവയിലെ ബാങ്ക് ഉദ്യോഗസ്ഥനും സ്ഥലത്തെത്തി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പണം ബാങ്ക് ജീവനക്കാരന്റേതാണെന്ന് ബോധ്യപ്പെട്ടോടെ പോലീസ് പണം അദ്ദേഹത്തിന് കൈമാറി.
ആലുവയിലെ ബാങ്കിലേക്കാവശ്യമായ സ്റ്റേഷനറി സാമഗ്രികൾ ഉൾപ്പെടെ വാങ്ങാൻ കൊണ്ടുവന്നതാണ് പണം. പോകുന്ന വഴി സിവിൽ സ്റ്റേഷനിലെ ഒരു ഓഫീസിൽ കയറേണ്ട ആവശ്യമുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ പോക്കറ്റിൽ നിന്ന് വീണുപോയതായിരിക്കാമെന്ന് പണം നഷ്ടപ്പെട്ട ഉദ്യോഗസ്ഥൻ കളക്ടറേറ്റ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..