• ആലുവ മണ്ഡപംകടവിൽ അഗ്നിരക്ഷാസേനയുടെ ഡൈവിങ് പരിശീലനം ആരംഭിച്ചപ്പോൾ
ആലുവ : ജലസുരക്ഷാ പരിശീലനത്തിന് അഗ്നിരക്ഷാസേന. ആലുവ വടക്കേ മണപ്പുറത്തെ മണ്ഡപംകടവിലാണ് പരിശീലനം ആരംഭിച്ചത്. ഫോർട്ട്‌കൊച്ചിയിലുള്ള അഗ്നിരക്ഷാസേനയുടെ ജലസുരക്ഷാ വിദഗ്ധ പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം. മലപ്പുറം, തൃശ്ശൂർ, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 15 ജീവനക്കാരാണ് ക്യാമ്പിലുള്ളത്. ബേസിക് ഓപ്പൺ വാട്ടർ ഡൈവിങ്ങാണ് ആലുവയിൽ പരിശീലിക്കുന്നത്.
ഡൈവിങ് സിലിൻഡറുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ച് പുഴയിൽ ആറുമീറ്ററോളം താഴ്ചയിൽ എത്തുന്നതിനാണ് പരിശീലിപ്പിക്കുന്നത്. കൂടാതെ ജലത്തിലെ രക്ഷാപ്രവർത്തനം, പ്രഥമശുശ്രൂഷ എന്നിവയിലും പ്രത്യേകം പരിശീലനം നൽകും. പുഴയിലെ പരിശീലനങ്ങൾക്ക് ശേഷം പാറമടകളിൽ രണ്ടാംഘട്ടം ആരംഭിക്കും. പാറമടകളിൽ 18 മീറ്റർ ആഴത്തിൽവരെ എത്താനാണ് പരിശീലനം നൽകുന്നത്. 21 ദിവസം നീണ്ടുനിൽക്കുന്നതാണ് ബേസിക് ഓപ്പൺ വാട്ടർ ഡൈവിങ് ക്ലാസുകൾ. ഇതിനുശേഷം അഡ്വാൻസ് ക്ലാസുകളും ട്രെയ്‌നിങ് ഓഫ് ട്രെയ്നേഴ്‌സ്, നൈറ്റ് ഡൈവിങ് എന്നീ ക്ലാസുകൾകൂടി നൽകുമെന്ന് പരിശീലനകേന്ദ്രം സ്റ്റേഷൻ ഓഫീസർ പി.വി. പ്രേംനാഥ് അറിയിച്ചു.
കേരളത്തിലെ 200 ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്ക് ബേസിക് ഓപ്പൺ വാട്ടർ ഡൈവിങ് സർട്ടിഫിക്കറ്റുകൾ ലഭിച്ചു. ജീവനക്കാരിൽ 12 പേർക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്ട്രക്ടേഴ്‌സ് സർട്ടിഫിക്കറ്റ് നേടാനും കഴിഞ്ഞു. മഴക്കാലത്ത് ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ കൂടുതൽ സജ്ജമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ ബാച്ചിന്റെ പരിശീലനം പെരിയാറിൽ ആരംഭിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..