ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ഹൈക്കോടതി എട്ടാഴ്ച സാവകാശം അനുവദിച്ചു. ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയതിനെതിരേ കോർപ്പറേഷൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എട്ടാഴ്ചയ്ക്കുള്ളിൽ ഹർജിയിൽ തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി.
ബ്രഹ്മപുരത്ത് മാലിന്യമലയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസ് അടക്കമാണ് കോടതി പരിഗണിച്ചത്. നഗരത്തിൽ റോഡരികിലാകെ മാലിന്യം നിക്ഷേപിക്കുകയാണെന്നും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു.
കളക്ടറുടെയും ജഡ്ജിയുടെയും വീടിന് അടുത്തും മാലിന്യം
പ്ലാസ്റ്റിക് ശേഖരിക്കാൻ വൈകുന്നതിനാൽ നഗര റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമാകുകയാണ്. കളക്ടറുടെയും തന്റെയും വീടിന് 100 മീറ്ററിന് അപ്പുറവും റോഡിൽ മാലിന്യം വലിയ തോതിൽ തള്ളിയിട്ടുണ്ട്. റോഡിൽ മാലിന്യം തള്ളുന്ന കാര്യത്തിൽ പരാതി പറയാനായി ഒരു വാട്സാപ്പ് നമ്പർ നൽകിയാൽ അത് ഹാങ് ആകുമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അത്രമാത്രം മാലിന്യമാണ് റോഡിലാകെ ഇടുന്നത്.
തദ്ദേശഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശാരദ മുരളീധരൻ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ തുടങ്ങിയവർ കോടതിയിൽ ഹാജരായിരുന്നു.
Content Highlights: ernakulam kerala highcourt grants two months relief period kochi corporation brahmapuram fire fine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..