ഒകോൻഖോ ഇമ്മാനുവൽ
കാക്കനാട്: കേരളത്തിലേക്ക് രാസലഹരി നിർമിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ബെംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഒകോൻഖോ ഇമ്മാനുവൽ ചിതുബേ (32) യെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് ഒന്നിന് കങ്ങരപ്പടി സ്വദേശി ഷെമീം ഷായുടെ വീട്ടിൽ നിന്നും 15 ലക്ഷം വിലവരുന്ന എം.ഡി.എം.എ. (മെഥലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പിടിച്ചെടുത്തിരുന്നു.
ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമന്റെ നിർദേശപ്രകാരം തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ടീം ഷെമീം ഷായെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് നൈജീരിയൻ സ്വദേശിയിലേക്ക് എത്തിയത്.
ബെംഗളൂരുവിൽ നിന്നും എം.ഡി.എം.എ. വാങ്ങാൻ പണം നൽകിയ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതാണ് അന്വേഷണസംഘത്തിന് വഴിത്തിരിവായത്.
ഭൂരിഭാഗം അക്കൗണ്ടുകളും ബെംഗളൂരുവിലെ ഓട്ടോ ടാക്‌സി ഡ്രൈവർമാരുടേതാണന്ന് മനസ്സിലായി. അവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നൈജീരിയൻ സ്വദേശി വലയിലായത്.
രണ്ടുവർഷം മുൻപ് ഇന്ത്യയിൽ എത്തിയ നൈജീരിയൻ സ്വദേശി ബെംഗളൂരു കേന്ദ്രമാക്കി രാസലഹരി കുക്ക് ചെയ്തു വിൽപ്പന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അക്കൗണ്ടിൽ പണം വീണാൽ സാധനം റോഡിൽ
രാസലഹരി ആവശ്യമുള്ളവർക്ക് ബെംഗളൂരുവിലെ ഓട്ടോ-ടാക്‌സി ഡ്രൈവർമാരുടെ അക്കൗണ്ട് നമ്പർ വാങ്ങി അതിലേക്ക് പണം അയക്കാൻ ആവശ്യപ്പെടും. അക്കൗണ്ടിൽ പണം ഇട്ടവർക്ക് ബെംഗളൂരുവിലെ ഏതെങ്കിലും റോഡരികിൽ രാസലഹരി കവറുകളിൽ ഇട്ടുവെയ്ക്കും.
പണം വന്നുവെന്ന് ഉറപ്പിച്ച ശേഷം ആവശ്യക്കാർക്ക് സാധനം വെച്ച സ്ഥലം വീഡിയോ എടുത്ത് ഫോണിൽ അയച്ചു നൽകിയായിരുന്നു കച്ചവട രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
Content Highlights: kochi Nigerian mdma cook arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..