Photo: Mathrubhumi
കൊച്ചി: വൈദ്യുതി ബോർഡിലെ ചട്ടങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥരെ തരംതാഴ്ത്താൻ കെ.എസ്.ഇ.ബി. തീരുമാനം. ഒരു വിഭാഗം ഉദ്യോഗസ്ഥർ ചട്ടങ്ങൾ പാലിക്കാത്തത് അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നു വിലയിരുത്തിയാണ് കെ.എസ്.ഇ.ബി. ഫുൾ ബോർഡ് യോഗം കർശന നിലപാടിലേക്കു നീങ്ങാൻ തീരുമാനിച്ചത്.
അസിസ്റ്റന്റ് എൻജിനീയറിൽനിന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയവരാണ് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ തയ്യാറാകാത്തതെന്നാണ് കണ്ടെത്തൽ. അപ്രൈസൽ റിപ്പോർട്ടുകൾ നൽകാതെ പുതിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ വന്നിടത്തേക്കുതന്നെ വിടും. മൂന്ന് അപ്രൈസൽ റിപ്പോർട്ടുകളെങ്കിലും നൽകേണ്ടതുണ്ടെങ്കിലും ഒന്നുപോലും പലരും നൽകിയിട്ടില്ല. അതിൽത്തന്നെ എക്സിക്യുട്ടീവ് എൻജിനീയർ ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടവരുമുണ്ട്.
ബോർഡ് ഇത്തരം കാര്യങ്ങൾക്കു പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ, നടപടിയെടുത്തില്ലെങ്കിൽ അച്ചടക്കമില്ലാതായി ആർക്കും എന്തും ചെയ്യാവുന്ന അരക്ഷിതാവസ്ഥ ഉടലെടുക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. തുടർന്നാണ് കടുത്ത നിലപാട് സ്വീകരിക്കാൻ ബോർഡ് തീരുമാനിച്ചത്. അസിസ്റ്റന്റ് എൻജിനീയറായിരുന്നവർ അക്കാലത്തെ അപ്രൈസൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന വിശ്വാസത്തിലാണ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർമാരാക്കിയത്.
റിപ്പോർട്ട് നൽകാത്തവർക്ക് ബോർഡ് മുന്നറിയിപ്പും നൽകിയിരുന്നു. എൺപതോളം ഉദ്യോഗസ്ഥർ നിർദേശം അവഗണിച്ചതായാണ് കണ്ടെത്തൽ. അവരുടെ പേരുവിവരം യോഗ്യതയുടെ അടിസ്ഥാനത്തിൽ ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്രൈസൽ നൽകാത്തവരെ തരംതാഴ്ത്തുന്നത് സ്ഥാനക്കയറ്റത്തിനു കാത്തിരിക്കുന്നവർക്ക് ഗുണമാകും. ജോലിക്കയറ്റത്തിനായി കാത്തിരിക്കുന്നവർ ബോർഡ് തീരുമാനം നടപ്പാക്കുമോയെന്ന ആകാംക്ഷയിലാണ്. നടപടിയുണ്ടായാൽ നിയമപോരാട്ടങ്ങൾക്കും സാധ്യതയുണ്ട്.
Content Highlights: KSEB Decision to demote engineers who do not submit appraisal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..