അരവിന്ദ് കെജ്രിവാൾ | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: പതിറ്റാണ്ടുകളായി ഭരണം കൈയാളുന്ന പാർട്ടികളെ തൂത്തെറിഞ്ഞ് പഞ്ചാബിലെ ജനത അദ്‌ഭുതം കാട്ടിയെന്നും രാജ്യത്തെമ്പാടും അത് ആവർത്തിക്കുെമന്നും എ.എ.പി. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. സാധാരണക്കാരന്റെ വിപ്ലവമാണ് പഞ്ചാബിലെ സിംഹാസനങ്ങൾ ഇളക്കിയതെന്ന് ഡൽഹി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘എന്നെ അവർ ഭീകരനെന്നു വിളിച്ചു. എന്നാൽ ഞാൻ രാജ്യസ്നേഹിയാണെന്ന് നിങ്ങൾ തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചു. തിരഞ്ഞെടുപ്പിലെ വൻഭൂരിപക്ഷം എന്നെ പേടിപ്പിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ വിശ്വാസം ഞാൻ തകർക്കില്ല. ഇതുവരെ ഭരണം കൈയാളിയവരെല്ലാം രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു. അർഹമായതെല്ലാം അവർ പാവപ്പെട്ടവർക്ക് നിഷേധിച്ചു’’-കെജ്‍രിവാൾ പറഞ്ഞു.
സാധാരണക്കാരനും പ്രയത്നത്തിലൂടെ ഭരണതലത്തിലുയരാമെന്നതിന് തെളിവാണ് പഞ്ചാബിൽ കണ്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെയും നവ്‌ജോത് സിങ് സിദ്ധുവിനെയും അമരീന്ദർ സിങ്ങിനെയും ബിക്രം മജീദിയയെയും തോൽപ്പിച്ചത് സാധാരണക്കാരാണ്. ചന്നിയെ പിന്തള്ളിയവരിലൊരാൾ മൊബൈൽകടയിലെ ജീവനക്കാരനായ ലാബ് സിങ് ഉഗോക്കെയാണ്. അദ്ദേഹത്തിന്റെ അമ്മ സർക്കാർ സ്കൂളിലെ ശുചീകരണത്തൊഴിലാളിയാണ്. അച്ഛനാകട്ടെ കർഷകനും. പുതിയ രാജ്യം സൃഷ്ടിക്കുമെന്ന ലക്ഷ്യം നമുക്കെല്ലാവർക്കും വേണം. 75 വർഷത്തിനുശേഷവും നമ്മുടെ കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുവേണ്ടി യുെക്രെനിൽ പോകേണ്ടിവരുന്ന സ്ഥിതി മാറണം. ഭഗത് സിങ് സ്വപ്നം കണ്ട ഇന്ത്യയുടെ നിർമാണത്തിന് സമയമായി. വിപ്ലവത്തിലൂടെ രാജ്യത്ത് മാറ്റംവരേണ്ട സമയമായിരിക്കുന്നു. ആം ആദ്മിയാണ് ആ വിപ്ലവത്തിന്റെ പേർ. ജനങ്ങൾ ആം ആദ്മിയിൽ ചേരണം. ഡൽഹിയിലും പഞ്ചാബിലും ആരംഭിച്ച ഈ വിപ്ലവം രാജ്യമൊട്ടാകെ വ്യാപിക്കണം’-കെജ്‌രിവാൾ പറഞ്ഞു.
നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന് ആശംസകൾ അർപ്പിച്ച കെജ്‍രിവാൾ തന്നെ അധിക്ഷേപിച്ചവരെ തിരിച്ച് കുറ്റപ്പെടുത്തുന്നത് തന്റെ മാർഗമല്ലെന്നും പറഞ്ഞു.
Content Highlights: aap


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..