ആകാശവിസ്മയത്തിന് അരങ്ങൊരുങ്ങി


2 min read
Read later
Print
Share

ആസ്‌ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ‘ഡാർക്ക് സ്‌കൈ റിസർവ്’ ലഡാക്കിലെ ഹാൻലെയിൽ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സ് (ഐ.ഐ.എ.). പദ്ധതി നടപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം ലഡാക്ക് കേന്ദ്രഭരണ പ്രദേശവുമായി കരാറിലേർപ്പെട്ടു. രണ്ടുമാസത്തിനകം ‘ഡാർക്ക് സ്‌കൈ റിസർവ്’ വിനോദസഞ്ചാരികൾക്കായി തുറക്കുകയാണ് ലക്ഷ്യം. ഐ.ഐ.എ. ഡയറക്ടറും മലയാളിയുമായ ഡോ. അന്നപൂർണി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഡാർക്ക് സ്‌കൈ റിസർവ്’ പദ്ധതിക്ക് സാങ്കേതികസഹായം നൽകുന്നത്. മാതൃഭൂമി പ്രതിനിധി എബിൻ മാത്യുവിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്

? എന്തുകൊണ്ട് ഹാൻലെ
= ലഡാക്കിലെ ഹാൻലെയിൽ 22 കിലോമീറ്റർ ചുറ്റളവിൽ ‘ഡാർക്ക് സ്കൈ റിസർവ്’ സ്ഥാപിച്ചുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ക്ഷീരപഥത്തെയും വ്യക്തമായി കാണാനുള്ള സാധ്യതയാണ് ഐ.ഐ.എ. കൊണ്ടുവരുന്നത്. ആകാശസംരക്ഷണവും ലക്ഷ്യമാണ്.
പ്രകാശ മാലിന്യം (Light Pollution) കുറവായതിനാലും ആകാശം വ്യക്തമായി കാണാവുന്നതിനാലുമാണ് ഹാൻലെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 20 വർഷത്തിലേറെയായി ഇവിടെ ഇന്ത്യൻ ആസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററി പ്രവർത്തിക്കുന്നുണ്ട്. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന സ്ഥലമായ ഇവിടെ പച്ചപ്പൊന്നും കാണാൻകഴിയില്ല. സുതാര്യമായതിനാൽ ആകാശം സുന്ദരമാണ്. ആകാശം കാണാൻ തടസ്സംസൃഷ്ടിക്കുന്ന ഒന്നുമില്ല. ഉയരവും സുതാര്യതയും പ്രധാനഘടകങ്ങളാണ്.
ചാങ്തങ് വന്യജീവിസങ്കേതത്തിന്റെ പരിധിയിൽവരുന്നതാണ്‌ സ്ഥലം. ആസ്‌ട്രോടൂറിസം കൊണ്ടുവന്നാൽ വന്യജീവിസങ്കേതവും സംരക്ഷിക്കപ്പെടും. നിലവിലെ ടൂറിസ്റ്റ് സീസൺ തീരുന്നതിനുമുമ്പ് ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്. പിന്നെ ഘട്ടംഘട്ടമായി കൂടുതൽ വികസനങ്ങൾ നടത്തും. ആകാശം, വന്യജീവികൾ, പ്രദേശത്തെ സാമ്പത്തികാവസ്ഥ തുടങ്ങിയവ സംരക്ഷിക്കപ്പെടും. ദക്ഷിണേന്ത്യയിലായിരുന്നു ആദ്യകാലങ്ങളിൽ ഒബ്‌സർവേറ്ററികളുണ്ടായിരുന്നത്. മഴക്കാലത്ത് ദക്ഷിണേന്ത്യയിലെ സ്ഥലങ്ങളിൽനിന്ന് നിരീക്ഷണം തടസ്സമാണെന്ന് മനസ്സിലായി. 1990-കളിൽ ഹിമാലയത്തിൽ അനുയോജ്യമായ കാലാവസ്ഥയാണെന്ന് മനസ്സിലായി. അങ്ങനെയാണ് ലഡാക്കിലെ ഹാൻലെയെ തിരഞ്ഞെടുത്തത്. 2000-ത്തിന്റെ തുടക്കത്തിൽ ഇവിടെ ടെലിസ്‌കോപ്പ് സ്ഥാപിച്ചു.

? എങ്ങനെയാണ് പദ്ധതിയുടെ പ്രവർത്തനം
= തദ്ദേശീയരായ ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അവർക്കുവേണ്ട സഹായങ്ങൾ ഐ.ഐ.എ.യും ഭരണകൂടവും ചെയ്തുകൊടുക്കും. സഞ്ചാരികൾക്കായി പ്രദേശത്ത് ഇരുപതോളം ഹോംസ്റ്റേകൾ സ്ഥാപിക്കും. തദ്ദേശീയർ തന്നെയാകും ഡാർക്ക്‌ സ്കൈ റിസർവിലെത്തുന്ന സഞ്ചാരികൾക്ക് സൗകര്യങ്ങളൊരുക്കുക. ഹോം സ്റ്റേ നടത്തുന്നവർക്ക് ടെലിസ്കോപ്പും പരിശീലനവും നൽകും. ടൂറിസ്റ്റുകളിൽനിന്ന് ടിക്കറ്റ് നിരക്ക് ഇവർക്ക് ഈടാക്കാം. തദ്ദേശീയർക്കൊപ്പം സൈന്യവും സഹകരിക്കുന്നുണ്ട്. സൈന്യത്തിനും ആസ്‌ട്രോണമി വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.

? ഡാർക്ക് സ്കൈ റിസർവ് വിശദാംശങ്ങൾ പറയാമോ
= ആർക്കുവേണമെങ്കിലും ‘ഡാർക്ക് സ്കൈ റിസർവ്’ കാണാൻപോകാം. നക്ഷത്രങ്ങളെയും ആകാശത്തെയും കൂടുതൽ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കുമത്. സഞ്ചാരികൾക്കായി ഒരു വിസിറ്റിങ് സെന്റർ ഉണ്ടാകും. ഡാർക്ക് സ്കൈ റിസർവിനെപ്പറ്റിയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഇവിടന്ന് അറിയാം. ആകാശം കാണാൻവേണ്ടി ഹോം സ്റ്റേകളിൽ പോകാം. ടെലി
സ്കോപ്പുവഴിയും നഗ്നനേത്രങ്ങൾകൊണ്ടും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കാണാം. നക്ഷത്രങ്ങളും ഗാലക്സിയും നഗ്നനേത്രങ്ങളാൽ കാണാൻപറ്റും.
ഏതെങ്കിലും പ്രത്യേക ഗ്രഹത്തെ കാണാൻ ടെലിസ്കോപ്പ് വഴി സാധിക്കും. പകൽസമയത്തും പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് ഒരുപാടുകാര്യങ്ങൾ കാണാം. ആസ്‌ട്രോടൂറിസത്തിനൊപ്പം ഡേടൈം ടൂറിസവും സാധ്യമാകും. ആളുകൾക്ക് സ്വന്തമായി ഉപകരണങ്ങൾ കൊണ്ടുപോയി സ്ഥാപിച്ച് ആസ്‌ട്രോഫോട്ടോഗ്രാഫി ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.

? നിയന്ത്രണങ്ങൾ
= ഡാർക്ക് സ്കൈ റിസർവ് ആയ 22 കിലോമീമീറ്റർ ചുറ്റളവിൽ ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. ലൈറ്റുകൾക്ക്‌ ഷെയ്ഡ് ഉപയോഗിക്കേണ്ടിവരും. ആകാശത്തേക്ക് പ്രകാശം പോകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. മുറികളിൽ കർട്ടനുകൾ ഉപയോഗിക്കണമെന്നും വൈകീട്ടുശേഷം വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശിക്കുന്നു.

ഐ.ഐ.എ.

1971-ലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സ് സ്ഥാപിച്ചത്. അതിനും ഒന്നരനൂറ്റാണ്ടുമുമ്പുതന്നെ 1786-ൽ എഗ്‌മോറിൽ ഒബ്‌സർവേറ്ററി തുടങ്ങി. പിന്നീട് ഒരുനൂറ്റാണ്ടിനുശേഷം 1899-ൽ കൊടൈക്കനാലിലേക്ക് മാറ്റി. ആവർഷംതന്നെ ഇവിടെ ഉപകരണങ്ങളൊക്കെ സ്ഥാപിച്ചു. 1904 മുതൽ സൂര്യന്റെ ചിത്രങ്ങളെടുത്തുതുടങ്ങി. കൊടൈക്കനാലിൽ സോളാർ ഒബ്‌സർവേഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1960-ൽ കാവലൂരിൽ ഒബ്‌സർവേറ്ററി സ്ഥാപിച്ചു. 1971-ൽ ഐ.ഐ.എ.യായി മാറി.

Content Highlights: edit page

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..