വാനരവസൂരി ആശങ്ക വേണ്ട, ജാഗ്രത മതി


ഡോ. ബി. പദ്‌മകുമാർ

3 min read
Read later
Print
Share

കോവിഡിന്റെ നാലാം വ്യാപന ഭീഷണി നിലനിൽക്കുമ്പോൾത്തന്നെ വാനരവസൂരി(മങ്കിപോക്സ്) പോലെയുള്ള പുതിയ പകർച്ചവ്യാധികളുടെ ആവിർഭാവം പരക്കെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യു.എ.ഇ.യിൽനിന്ന്‌ കേരളത്തിലെത്തിയ ഒരാൾക്ക്‌ വാനരവസൂരി സ്ഥിരീകരിച്ചിരിക്കുകയാണ്‌. ഈ വർഷം മേയിൽ ബ്രിട്ടനിൽ ആദ്യത്തെ കേസ് സ്ഥിരീകരിച്ചതിനുശേഷം ജൂൺ മാസമാകുമ്പോഴേക്കും 50 രാജ്യങ്ങളിലായി മൂവായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികൾക്കാർക്കുംതന്നെ വാനരവസൂരി വന്നവരുമായി സമ്പർക്കമോ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ചരിത്രമോ ഇല്ലായെന്നത് വൈറസിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടാകാമെന്നതിന്റെ സൂചനയാണ്. ലോകാരോഗ്യസംഘടന ഇക്കാര്യത്തിൽ കർശനമായ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

കോവിഡ്പോലെയുള്ള തീവ്ര വ്യാപനശേഷിയും വസൂരിപോലെ മാരകവുമല്ല മങ്കിപോക്സ് എന്നത് ആശ്വാസകരമാണ്. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി മാറ്റിപാർപ്പിച്ചും രോഗബാധിതരെ ശുശ്രൂഷിക്കുമ്പോൾ ആവശ്യമായ ശുചിത്വ നടപടികൾ സ്വീകരിച്ചും രോഗവ്യാപനം തടയാം. ഇപ്പോൾ പിന്തുടരുന്ന കോവിഡ് സുരക്ഷാ പ്രതിരോധ മാർഗങ്ങൾ രോഗനിയന്ത്രണത്തിന് സഹായകമാകും.

രോഗലക്ഷണങ്ങൾ

പനി, തലവേദന, പേശിവേദന, ക്ഷീണം, കുളിരും വിറയലും, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രന്ഥിവീക്കം (കഴലവീക്കം) ഉണ്ടാകും. തുടർന്ന്‌ ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകളും കുമിളകളുമാണ്‌ രോഗത്തിന്റെ സവിശേഷലക്ഷണം. മുഖത്ത്‌ ചുവന്ന പാടുകളാണ്‌ ആദ്യമുണ്ടാകുക. തുടർന്ന്‌ കൈകാലുകളിലേക്കും പടരുന്നു. ചിക്കൻ പോക്സിൽനിന്ന്‌ വ്യത്യസ്തമായി നെഞ്ചിലും വയറിലും പാടുകൾ കൂടുതലായി ഉണ്ടാകുന്നില്ല. നാലഞ്ചുദിവസങ്ങൾ കൊണ്ട്‌ ഈ പാടുകളിലെല്ലാം സ്രവങ്ങൾ നിറഞ്ഞ്‌ കുമിളകളായി മാറുന്നു. രണ്ടാഴ്ചയാകുമ്പോഴേക്കും കുമിളകൾ ഉണങ്ങി പൊറ്റകളായി മാറുന്നു. വായ്ക്കുള്ളിലും കണ്ണിലും ജനനേന്ദ്രിയത്തിലുമൊക്കെ പാടുകൾ ഉണ്ടാകും.

സാധാരണഗതിയിൽ രണ്ടു മുതൽ നാല്‌ ആഴ്ചകൾക്കുള്ളിൽ രോഗം പൂർണമായും ഭേദമാകുന്നു. ചെറിയ കുട്ടികളിൽ രോഗം ഗുരുതരമാകാനും സങ്കീർണതകൾ പ്രത്യക്ഷമാകാനും സാധ്യതയുണ്ട്‌. ന്യുമോണിയ, മസ്തിഷ്കജ്വരം, കോർണിയയിൽ കുമിളകൾ ഉണ്ടാകുന്നതിനെത്തുടർന്ന്‌ അന്ധത തുടങ്ങിയവയാണ്‌ സങ്കീർണതകൾ. മൂന്നു മുതൽ ആറു ശതമാനമാണ്‌ മരണനിരക്ക്‌.

രോഗനിർണയം

തൊണ്ടയിൽനിന്നും മൂക്കിൽനിന്നും ശേഖരിക്കുന്ന സ്രവം, രക്തം, മൂത്രം കൂടാതെ ചർമത്തിലെ കുമിളയിൽനിന്നും ശേഖരിക്കുന്ന സ്രവം, കുമിളകൾ ഉണങ്ങിയ പൊറ്റ ഇവയിൽ നടത്തുന്ന ആർ.ടി.പി.സി.ആർ. പരിശോധനയിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നു.

രോഗചികിത്സ

രോഗലക്ഷണങ്ങൾക്കനുസൃതമായ ചികിത്സയാണ്‌ നൽകേണ്ടതാണ്‌. താരതമ്യേന ലഘുവായ ലക്ഷണങ്ങളുള്ള വ്യക്തിയെ വീട്ടിൽത്തന്നെ പരിചരിക്കാവുന്നതാണ്‌. മറ്റു കുടുംബാംഗങ്ങളുമായി സമ്പർക്കത്തിൽ വരാതെ നല്ല വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കാനനുവദിക്കുക. രോഗിയും പരിചരിക്കുന്നവരും മാസ്ക്‌ ധരിക്കണം. ചർമത്തിലെ കുമിളകൾ പൊതിയുന്ന തരത്തിലുള്ള വസ്ത്രധാരണമായിരിക്കും. നല്ലത്‌. പനി കുറയാൻ പാരസെറ്റമോളും ചർമത്തിലെ ചൊറിച്ചിലും മറ്റ്‌ അസ്വസ്ഥതകളും കുറയാൻ ആന്റിഹിസ്റ്റുമിൻ മരുന്നുകളും നൽകാം. ചർമത്തിലെ കുമിളകളിൽ ആന്റിബയോട്ടിക്‌ ക്രീമുകൾ പുരട്ടാം. വൈറസ്‌ രോഗമായതുകൊണ്ട്‌ ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. ആവശ്യത്തിന്‌ വെള്ളം കുടിക്കാനും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

അപായ സൂചനകൾ

കണ്ണിൽ വേദന, കാഴ്ച കുറയുക, നെഞ്ചുവേദന, ശ്വാസംമുട്ടൽ, അബോധാവസ്ഥ, അപസ്മാരലക്ഷണങ്ങൾ, മൂത്രത്തിന്റെ അളവ്‌ കുറയുക, ഭക്ഷണം കഴിക്കാതിരിക്കുക, ക്ഷീണം. എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

പ്രതിരോധം:

ശുചിത്വം പ്രധാനം

രോഗബാധിതരും രോഗിയെ പരിചരിക്കുന്നവരും കർശനമായ ശുചിത്വനടപടികൾ സ്വീകരിക്കണം. സമാനലക്ഷണങ്ങളുള്ള പകർച്ചവ്യാധികളും വൈറൽപനിയുമൊക്കെ വ്യാപകമായ സാഹചര്യത്തിൽ ഏതു പനിയായാലും സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.
രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ ഒരു മുറിയിൽ വിശ്രമിക്കുക. കുമിളകൾ എല്ലാം ഉണങ്ങി പൊറ്റയായി പുതിയ ചർമമുണ്ടാകുന്നതുവരെ പ്രത്യേകമായി കഴിയണം.

ഒറ്റനോട്ടത്തിൽ

വൈറസ്

പോക്സ് വൈറസ് കുടുംബത്തിലെ ഓർത്തോേപാക്സ് ഗണത്തിൽപ്പെട്ട ഡി.എൻ.എ. വൈറസാണ് മങ്കിപോക്സ് വൈറസ്. രണ്ടിനം വൈറസുകളുണ്ട്. മധ്യ ആഫ്രിക്കൻ വൈറസും പശ്ചിമ ആഫ്രിക്കൻ വൈറസും. കോംഗോ ബേസിൽ എന്നുകൂടി അറിയപ്പെടുന്ന മധ്യ ആഫ്രിക്കൻ വൈറസാണ് പെട്ടെന്ന് പടർന്നുപിടിക്കുന്നതും കൂടുതൽ അപകടകാരിയും.

ആതിഥേയ മൃഗങ്ങൾ

ചെറിയ സസ്തനികളായ അണ്ണാൻ, എലി, ഉറുമ്പുതീനി, കൂടാതെ പട്ടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളിലും വൈറസ് ബാധയുണ്ടാകും.

ബീജഗർഭകാലം (ഇൻക്യുബേഷൻ പീരിയഡ്)

വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ 6 മുതൽ 13 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. ഇത് ചില കേസുകളിൽ 21 ദിവസം വരെയാകാം.

രോഗം പകരാനുള്ള സാധ്യത

ചർമത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടു ദിവസം മുമ്പും കുമിളകളെല്ലാം ഉണങ്ങിപൊറ്റയാകുതുവരെയുമുള്ള സമയം.

പകരുന്ന രീതി

മനുഷ്യനിൽനിന്ന് നേരിട്ട് മനുഷ്യനിലേക്ക്

രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറപ്പെടുന്ന സ്രവങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോഴും രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴും രോഗപ്പകർച്ച ഉണ്ടാകാം. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാം.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്

രോഗാണുവാഹകരായ മൃഗങ്ങളുടെ കടിയോ മാന്തോ ഏൽക്കുമ്പോഴും വന്യമൃഗങ്ങളുടെ മാംസം കൈകാര്യം ചെയ്യുന്നതിലൂടെയും രോഗപ്പകർച്ചയുണ്ടാകാം.

രോഗം സംശയിക്കുന്നവർ

മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് കഴിഞ്ഞ 21 ദിവസങ്ങൾക്കുള്ളിൽ യാത്രചെയ്യുകയും പനി, ചർമത്തിൽ പാടുകൾ, ഗ്രന്ഥിവീക്കം, തലവേദന, ക്ഷീണം, തളർച്ച, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും.

രോഗസാധ്യതയുള്ളവർ

രോഗിയുമായോ രോഗി ഉപയോഗിച്ച സാധനങ്ങളുമായോ അടുത്തിടപഴകുകയും മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നവർ.

രോഗം സ്ഥിരീകരിച്ചവർ

രോഗലക്ഷണങ്ങളോടൊപ്പം പി.സി.ആർ.ടെസ്റ്റിലൂടെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയവർ.

(കോന്നി ഗവ. മെഡിക്കൽകോളേജിൽ പ്രൊഫസറും മെഡിസിൻ വിഭാഗം വകുപ്പുമേധാവിയുമാണ് ലേഖകൻ)

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..