മൗനാനുരാഗത്തിൻ ലോലഭാവം


രവി. മേനോൻ

3 min read
Read later
Print
Share

കാമുകീകാമുകന്മാരെ ഇന്നും മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ സുജാതയുടെ ശബ്ദം, ഈ അറുപതാം വയസ്സിലും

Sujatha

ചുണ്ടിലും കണ്ണിലും നറുചിരിയുടെ തിളക്കമില്ലാതെ സുജാതയില്ല. പാട്ടിലുമുണ്ട് അതേ മന്ദഹാസം. സുജാതയുടെ സംഗീതജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ആ ചിരിയുടെ തുടക്കം ഒരു കരച്ചിലിൽനിന്നായിരുന്നു എന്നത് കൗതുകമുള്ള ഓർമ.1970-കളുടെ ആരംഭത്തിൽ കൊച്ചിൻ കലാഭവൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ലളിതഗാന മത്സരം. പാടാൻ പേരു നൽകിയവരിൽ പത്തുവയസ്സുകാരി സുജാതയുമുണ്ട്. കലാഭവൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ ആ സ്ഥാപനത്തിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാൻ വിലക്കുള്ള കാര്യം പാവം സുജാതയുണ്ടോ അറിയുന്നു? തന്റെ നമ്പർ വിളിച്ചപ്പോൾ ചുറുചുറുക്കോടെ വേദിയിൽ ഓടിക്കയറിയ ഫ്രോക്കുകാരിക്ക് ചുറ്റും പ്രതിഷേധത്തിന്റെ അലകൾ ആർത്തിരമ്പി. ചോദ്യശരങ്ങൾക്ക് നടുവിൽ പകച്ചുനിന്ന കൊച്ചു സുജാതയുടെ അമ്പരപ്പ് പൊട്ടിക്കരച്ചിലായി പുറത്തുവരാൻ അധികനേരം വേണ്ടിവന്നില്ല.
കണ്ണീരൊഴുക്കിനിന്ന കുട്ടിയെത്തേടി മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാൾ എത്തുന്നു. അപ്രതീക്ഷിതമായ ആ കരച്ചിൽ അദ്ദേഹത്തിന്റെ മനമലിയിച്ചിരിക്കണം. സുജാതയെ വാത്സല്യപൂർവം ചേർത്തുനിർത്തി അദ്ദേഹം പറഞ്ഞു: ‘‘സാരമില്ല, കരയരുത്. ഒരുദിവസം ഞാൻ നിന്റെ വീട്ടിൽ വരും; നിന്റെ പാട്ട് കേൾക്കാൻ.’’

കരച്ചിൽ അതോടെ നിൽക്കുന്നു. ദുഃഖവും നഷ്ടബോധവുമെല്ലാം പമ്പകടക്കുന്നു. കാരണം, ആശ്വാസവചനങ്ങളുമായി എത്തിയത് അവളുടെ ആരാധനാപാത്രമായ ഗായകനാണ് - സാക്ഷാൽ കെ.ജെ. യേശുദാസ്.
അധികം വൈകാതെ വാക്കുപാലിച്ചു യേശുദാസ്. കലാഭവനിലെ ഗിറ്റാറിസ്റ്റ് എമിൽ ഐസക്സിനൊപ്പം എറണാകുളത്തെ സുജാതയുടെ വീട്ടിലെത്തിയ ദാസ് മണിക്കൂറുകളോളം സുജാതയുടെ പാട്ടുകേട്ടിരുന്നശേഷമാണ് മടങ്ങിയത്. തന്നോടൊപ്പം ഗാനമേളകളിൽ പാടാൻ കൊച്ചുഗായികയെ ക്ഷണിക്കാനും മറന്നില്ല അദ്ദേഹം. ഇന്ത്യയിലും വിദേശത്തുമുള്ള എണ്ണമറ്റ വേദികളിൽ യേശുദാസും ബേബി സുജാതയും ഒരുമിച്ചുപാടിയത് പിൽക്കാല ചരിത്രം.

സിനിമയിൽ അരങ്ങേറുംമുമ്പുതന്നെ ഗാനമേളാ വേദികളിലൂടെയും ആകാശവാണി ലളിതഗാനങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് സുജാത. കാവാലം-എം.ജി. രാധാകൃഷ്ണൻ സഖ്യം ഒരുക്കിയ ‘ഓടക്കുഴൽ വിളി ഒഴുകിയൊഴുകി വരും’ എന്ന ലളിതഗാനം ആദ്യകേൾവിയിലെ അതേ അനുഭൂതി പകർന്നുകൊണ്ട് ഇന്നുമുണ്ട് ഓർമയിൽ. കൊച്ചി സെയ്‌ന്റ് തെരേസാസ് കോൺവെന്റിൽ പഠിക്കുകയാണ് അന്ന് സുജാത. ‘‘കലാഭവനിലായിരുന്നു റിഹേഴ്‌സൽ. അങ്ങേയറ്റം ഭാവത്തോടെ രാധാകൃഷ്ണൻ ചേട്ടൻ ചരണത്തിലെ ലജ്ജാവിവശേ എന്ന വാക്ക് ആവർത്തിച്ചു പാടിത്തരുന്നത് ഓർമയുണ്ട്. ആ പാട്ടിൽ ചേട്ടൻ ഏറ്റവും ആസ്വദിച്ച് കമ്പോസ് ചെയ്തത് ആ വരിയായിരുന്നു എന്നു തോന്നുന്നു. ആവർത്തിച്ചു പാടിപ്പഠിച്ചതു കൊണ്ടാകും ലജ്ജാവിവശേ എന്ന ഭാഗമാണ് എന്റെ ആലാപനത്തിൽ ഏറ്റവും നന്നായതെന്ന് പലരും പറഞ്ഞുകേട്ടിരുന്നു അക്കാലത്ത്.’’ -സുജാതയുടെ ഓർമ.

കണ്ണെഴുതി പൊട്ടുതൊട്ട്
‘ടൂറിസ്റ്റ് ബംഗ്ലാവി’ൽ ഒ.എൻ.വി.-അർജുനൻ മാസ്റ്റർ ടീമിന്റെ ‘കണ്ണെഴുതി പൊട്ടുതൊട്ട്’ എന്ന ഗാനംപാടി ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുമ്പോൾ സുജാതയ്ക്ക് 12 വയസ്സ്. ‘ജയഭാരതിയെപ്പോലെ മുതിർന്ന ഒരു ആർട്ടിസ്റ്റിനുവേണ്ടി കൊച്ചുകുട്ടി പാടിയാൽ ശരിയാകുമോ എന്നൊക്കെ പലരും ആശങ്കപ്പെട്ടിരുന്നു. ഒടുവിൽ എന്റെ ഉറപ്പിലാണ് പാടിക്കാൻ അവർ സമ്മതിച്ചത്. ഭാഗ്യവശാൽ സുജു സഭാകമ്പമൊന്നുമില്ലാതെ പാടി.’’ -അർജുനൻ മാസ്റ്ററുടെ വാക്കുകൾ. ആ ഗാനം കേൾക്കുമ്പോൾ ഇന്നും തെല്ലൊരു ജാള്യം തോന്നാറുണ്ടെന്ന് സുജാത. ‘‘ഗാനത്തിന്റെ ചരണത്തിൽ പ്രേമിച്ചത് ഓർത്തുകൊണ്ടോ എന്നൊരു വരിയുണ്ട്. ഞാൻ പാടിയത് പ്രേമിച്ച തോർത്തുകൊണ്ടോ എന്നാണെന്ന് തിരിച്ചറിഞ്ഞത് മുതിർന്നശേഷമാണ്. ഭാഗ്യത്തിന് തോർത്തിന്റെ പ്രേമം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.’’

1980-കളുടെ അവസാനം ചിത്രം, വന്ദനം എന്നീ സിനിമകളിലൂടെ സുജാതയുടെ തിരിച്ചുവരവിന് കളമൊരുക്കിയത് സംവിധായകൻ പ്രിയദർശൻ. ‘ദൂരെ കിഴക്കുദിക്കിൻ’ (ചിത്രം), ‘അന്തിപ്പൊൻവെട്ടം’, ‘കവിളിണയിൽ’ (വന്ദനം) എന്നീ ഗാനങ്ങൾ സുജാതയെ യുവതലമുറയുടെ പ്രിയഗായികയാക്കി മാറ്റുന്നു. യുഗ്‌മഗാനങ്ങളുടെ ഗായിക എന്ന ലേബലിൽനിന്ന് മോചനം നൽകിയത് അഴകിയ രാവണനിലെ ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ’, പ്രണയവർണങ്ങളിലെ ‘വരമഞ്ഞളാടിയ’ എന്നീ പാട്ടുകൾ. വിദ്യാസാഗർ ചിട്ടപ്പെടുത്തിയ ഈ രണ്ടുപാട്ടും സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു; 1996-ലും ’98-ലും.

തുടർന്ന്, ‘എങ്ങനെ ഞാൻ ഉറക്കേണ്ടൂ’ (ദേശാടനം), ‘മഞ്ഞു പെയ്യണ്’ (ചന്ദ്രനുദിക്കുന്ന ദിക്കിൽ), ‘പ്രണയിക്കുകയായിരുന്നു’ (മനസ്സിൽ ഒരു മഞ്ഞുതുള്ളി), ‘കുടമുല്ലക്കടവിൽ’ (വെള്ളിത്തിര), ‘കണ്ടു കണ്ടു’ (മാമ്പഴക്കാലം), ‘തട്ടം പിടിച്ചു വലിക്കല്ലേ’ (പരദേശി), ‘നീലാമ്പലേ’ (ദി പ്രീസ്റ്റ്) തുടങ്ങി ഒട്ടേറെ ഹിറ്റ് സോളോകൾ. വിവിധ തലമുറകളിൽപ്പെട്ട ഗായകർക്കൊപ്പം ആലപിച്ച ജനപ്രിയ യുഗ്‌മഗാനങ്ങൾ വേറെ: ‘എത്രയോ ജന്മമായ്’ (സമ്മർ ഇൻ ബത്‌ലഹേം), ‘ആരൊരാൾ പുലർമഴയിൽ’ (പട്ടാളം), ‘ആരും ആരും’ (നന്ദനം), ‘കരിമിഴിക്കുരുവിയെ’ (മീശമാധവൻ), ‘മറന്നിട്ടുമെന്തിനോ’ (രണ്ടാം ഭാവം), ‘സ്വയംവര ചന്ദ്രികേ’ (ക്രോണിക് ബാച്ച്‌ലർ), ‘സ്വർഗങ്ങൾ സ്വപ്നം കാണും’ (മാളൂട്ടി), ‘പള്ളിത്തേരുണ്ടോ’ (മഴവിൽക്കാവടി), ‘ജൂണിലെ നിലാമഴയിൽ’ (നമ്മൾ തമ്മിൽ), ‘ബാംസുരീ ബാംസുരീ’ (രാത്രിമഴ), ‘ആരാരും കാണാതെ’ (ചന്ദ്രോത്സവം), ‘കസവിന്റെ തട്ടമിട്ട്’ (കിളിച്ചുണ്ടൻ മാമ്പഴം), ‘മണിക്കുയിലേ’ (വാൽക്കണ്ണാടി), ‘കല്ലായി കടവത്ത്’ (പെരുമഴക്കാലം)...

ഇളയരാജയും റഹ്‌മാനും
‘കവിക്കുയിൽ’ (1977) ആണ് തമിഴിലെ ആദ്യ ചിത്രം. ഇളയരാജയുടെ ഈണത്തിൽ പാടിയ ‘കാതൽ ഓവിയം കണ്ടേ’നും തുടർന്നുവന്ന പാട്ടുകളും ശ്രദ്ധിക്കപ്പെട്ടെങ്കിലും ‘റോജ’യിൽ എ.ആർ. റഹ്‌മാനുവേണ്ടി പാടിയതായിരുന്നു യഥാർഥ വഴിത്തിരിവ്. നിവിയയുടെ പരസ്യഗീതത്തിൽ തുടങ്ങിയ സംഗീതബന്ധം. -റഹ്‌മാനുവേണ്ടി പാടിയ പാട്ടുകളിൽ ‘പുതുവെള്ളൈ മഴൈ’ (റോജ), ‘നേറ്റ്‌റ് ഇല്ലാത മാട്രം’ (പുതിയ മുഖം), ‘എൻ വീട്ടു തോട്ടത്തിൽ’ (ജെന്റിൽമാൻ), ‘പൂ പൂക്കും ഓസൈ’ (മിൻസാരക്കനവ്), ‘പൂവുക്കൾ ഒളിന്തിരിക്കും’ (ജീൻസ്) എന്നീ ഗാനങ്ങൾ ഹൃദയത്തോട് ചേർത്തുവെക്കുന്നു സുജാത.പ്രണയഗാനങ്ങളിലാണ് സുജാതയുടെ പ്രതിഭ പൂത്തുലഞ്ഞത്. നഷ്ടപ്പെട്ടുവെന്നുകരുതിയ പ്രണയം ‘എത്രയോ ജന്മമായ്’ എന്ന പാട്ടിലൂടെ വീണ്ടെടുത്ത കഥ കത്തുകളിലൂടെയും ഫോണിലൂടെയും പങ്കുവെക്കുന്നു ഇന്നും ഒട്ടേറെപ്പേർ. പ്രിയമാനതോഴി എന്ന ചിത്രത്തിലെ ‘മാൻകുട്ടിയേ’ എന്ന പാട്ട് ആറുതവണ ആവർത്തിച്ച് പാടേണ്ടിവന്നിട്ടുണ്ട് ദക്ഷിണാഫ്രിക്കയിലെ ഒരു വേദിയിൽ. ‘ജൂണിലെ നിലാമഴ’നനഞ്ഞു കോരിത്തരിക്കുന്നവർ പുതിയ തലമുറയിൽപ്പോലും സുലഭം. ‘‘മനുഷ്യമനസ്സിൽ പ്രണയത്തിന് ജരാനരകൾ ബാധിക്കുന്നേയില്ല. ഏതു വ്യക്തിയുടെ ഉള്ളിലും ഒരു കാമുകനോ കാമുകിയോ ഉള്ളതുകൊണ്ടാവാം.’’ -സുജാതയുടെ വാക്കുകൾ. ആ കാമുകീകാമുകന്മാരെ ഇന്നും മോഹിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ സുജാതയുടെ ശബ്ദം, ഈ അറുപതാം വയസ്സിലും.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..