ലോകായുക്ത നിയമത്തിന്റെ എട്ടാമത്തെ വകുപ്പിൽ ഏതൊക്കെ വിഷയങ്ങൾ ലോകായുക്തയ്ക്ക് അന്വേഷിക്കാൻ കഴിയില്ല എന്ന് വിവരിച്ചിരിക്കുന്നതിൽ ‘കാബിനറ്റ് തീരുമാനം’ ഇല്ല എന്നത് സുവ്യക്തമാണ് . അതുപോലെ അധികാരവിനിയോഗത്തിൽ വിവേചനാധികാരത്തിന്റെ നിയമപരമായ ഘടകങ്ങൾ ഇല്ലായെങ്കിലും ലോകായുക്തയ്ക്ക് അന്വേഷിക്കാം. കൂടാതെ വിവേചനാധികാരമുള്ള നടപടികളിൽ അത് അനുചിതമായി ഉപയോഗിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയാൽ അന്വേഷിക്കാൻ കഴിയുമെന്നും എടുത്തെഴുതിയിട്ടുള്ളത് ഈ അവസരത്തിൽ ശ്രദ്ധേയമാണ് .
അന്വേഷണയോഗ്യമെന്ന് ഭൂരിപക്ഷവിധിയിലൂടെ കണ്ടെത്തിയ കാര്യം വീണ്ടും മൂന്നംഗബെഞ്ചിന് അതേചോദ്യമുയർത്തി പരിഗണനയ്ക്ക് വിടുന്നതിന്റെ നിയമപരത സംശയാസ്പദമാണ്. അതുപോലെ, കേസ് നിലനിൽക്കുമെന്ന് ഇതേ കേസിന്റെ നാൾവഴിയിൽ കണ്ടെത്തിയ മൂന്നംഗബെഞ്ചിന്റെ ഉത്തരവിനെക്കുറിച്ച് ഒരു പരാമർശംപോലും പുതിയ ഉത്തരവിലില്ല. കേസിന്റെ ‘മെറിറ്റി’ലുംകൂടിയാണ് ഈ തീരുമാനമെന്ന് പറയുമ്പോഴും ‘മെറിറ്റ്’ ഉത്തരവിൽ ചർച്ചചെയ്യപ്പെട്ടില്ല എന്നത് പ്രകടമായ ന്യൂനതയാണ്. രേഖപ്പെടുത്തുന്ന യുക്തിചിന്തയാണ് ജുഡീഷ്യൽ ഉത്തരവുകളുടെ ജീവരക്തം എന്ന് സുപ്രീംകോടതി വിധിന്യായങ്ങളിലൂടെ അടിവരയിട്ടുപറയുന്ന കാലത്താണ് ഈ വ്യത്യസ്തമായ ഉത്തരവ്. ന്യായാധിപരുടെ വ്യത്യസ്തമായ അഭിപ്രായങ്ങൾപോലും വ്യക്തമായി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല.
ഈ കേസിൽ വാദം പൂർത്തിയായി ഒരുവർഷത്തിലധികം കഴിഞ്ഞാണ് ഉത്തരവ് പ്രഖ്യാപിക്കുന്നത്. കേസിലെ വാദങ്ങളും ന്യായാധിപരുടെ നിഗമനങ്ങളും ഒന്നുംതന്നെ പരാമർശിക്കാത്ത ഒരു ഹ്രസ്വ ഉത്തരവിനുവേണ്ടി ഒരു വർഷം ലോകയുക്ത സമയമെടുത്തു എന്നത് നിയമവ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്നതാണ്. മേൽപ്പറഞ്ഞ ഉത്തരവ് മൂന്നംഗബെഞ്ചിലേക്ക് കേസ് അയക്കുന്ന റഫറൻസ് ഓർഡറായതിനാൽ കേസ് വീണ്ടും വാദം കേൾക്കേണ്ടിവരും. തീരുമാനിക്കപ്പെട്ട ചോദ്യം വീണ്ടുമുയർത്തി വിശാലബെഞ്ച് വാദം കേൾക്കുക എന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ഹൈക്കോടതികളായാൽപ്പോലും വാദം പൂർത്തിയായതിനുശേഷം മൂന്നുമാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീംകോടതിയുടെ അനിൽ റായ് v/s സ്റ്റേറ്റ് ഓഫ് ബിഹാർ (2001) എന്ന കേസിലെ മാർഗനിർദേശം നിലനിൽക്കുമ്പോഴാണ് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ന്യായാധിപൻ അധ്യക്ഷനായ ലോകായുക്തയുടെ ബെഞ്ചിൽനിന്ന് ഈ കാലതാമസമുണ്ടായതെന്നത് നിർഭാഗ്യകരമാണ്.
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..