ലോകത്തിന്റെ ഗതിവിഗതികൾ തീരുമാനിക്കുന്ന നേതാക്കളുടെ പട്ടികയിൽ വൊളോദിമിർ സെലെൻസ്കി എന്ന യുക്രൈൻ പ്രസിഡന്റിന്റെ പേര് ഇതുവരെ ആരും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ, രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവുംവലിയ അധിനിവേശത്തിനും കീഴടങ്ങാതെ മുന്നിൽനിന്ന് നയിക്കുകയാണ് അദ്ദേഹം. യുക്രൈൻ ടെലിവിഷനിൽ ജനസേവകൻ എന്ന ആക്ഷേപഹാസ്യപരിപാടി അവതാരകനായി തിളങ്ങിനിൽക്കുമ്പോഴാണ് ഭരണനേതൃത്വത്തിൽ ഒരു കൈനോക്കാനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജൂതപശ്ചാത്തലമുള്ള, റഷ്യൻ ഭാഷ സംസാരിക്കുന്ന സെലെൻസ്കി മൂന്നുകൊല്ലംമുമ്പ് കിഴക്കൻ യുക്രൈനിൽ സമാധാനം കൊണ്ടുവരുമെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.
ഇതിന്റെ ആദ്യഘട്ടമായി നയതന്ത്രചർച്ചകളിലൂടെ റഷ്യയിലെ ജയിലുകളിൽനിന്ന് കുറച്ച് യുക്രൈൻ യുദ്ധത്തടവുകാരെ മോചിപ്പിക്കാൻ അദ്ദേഹത്തിനായി. എന്നാൽ, പുതിനുമായുള്ള നല്ലബന്ധം അധികനാൾ നീണ്ടുനിന്നില്ല. യുക്രൈന്‍റെ സുരക്ഷയുറപ്പാക്കാൻ നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാക്കാനുള്ള സെലെൻസ്കിയുെട ശ്രമങ്ങൾ പുതിന്റെ അപ്രീതിക്ക് കാരണമായി. അധിനിവേശം നടത്താനുള്ള റഷ്യൻപദ്ധതിയെക്കുറിച്ച് യു.എസ്. മുന്നറിയിപ്പുനൽകിയിട്ടും ഭയപ്പെടാനൊന്നുമില്ലെന്ന നിലപാടാണ് സെലെൻസ്കി സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളോട് പരിഭ്രാന്തിവേണ്ടെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തിനിടെ സൈനികസഹായത്തിനായി മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടച്ചപ്പോഴും കീഴടങ്ങാനില്ലെന്ന് വ്യക്തമാക്കി ചെറുത്തുനിൽക്കുകയാണ് അദ്ദേഹം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..