ഓൾ കേരള പ്രൊഫഷണൽ സ്റ്റുഡൻറ്‌സ് പാരന്റ്സ്
അസോ. ഭാരവാഹികൾ
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ അവസാനവർഷ പരീക്ഷ ബഹിഷ്കരിക്കാൻ നിർബന്ധിതരായ വിദ്യാർഥികൾക്ക് ബഹിഷ്‌കരിക്കപ്പെട്ട മെഡിസിൻ പരീക്ഷ മാത്രം ഏപ്രിൽ 23, 25 തീയതികളിൽ തിരക്കിട്ടു നടത്താൻ ആരോഗ്യസർവകലാശാല തീരുമാനിച്ചിരിക്കുകയാണല്ലോ. കോവിഡ് മഹാമാരിയെത്തുടർന്ന് ഒരു വർഷത്തോളം വീട്ടിലിരുന്ന് കോഴ്സ് ചെയ്യേണ്ടി വന്നതുകാരണംആവശ്യത്തിന്ന് ക്ലാസുകൾ ലഭിക്കാത്തതും ക്ലിനിക്കൽപരിചയം ലഭിക്കാത്തതും ചൂണ്ടിക്കാട്ടി മാർച്ച് 31-ന് ആരംഭിച്ചതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ പരീക്ഷ നീട്ടിവെക്കണമെന്ന് വിദ്യാർഥികൾ നിരന്തരം അധികൃതരോട് വളരെ മുമ്പേ അഭ്യർഥിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, അക്കാദമിക് വിഷയങ്ങളിൽ ഇടപെടുന്നതിൽ കോടതിക്ക് പരിധിയുണ്ടെന്ന മുൻകാലവിധികളെ ഉദ്ധരിച്ചുകൊണ്ട് കോടതി സർവകലാശാലയ്ക്ക് ചില നിർദേശങ്ങൾ നൽകുകയാണ് ചെയ്തത്. അതിൽ പ്രധാനമായിരുന്നത് ആദ്യത്തെ പേപ്പറായ മെഡിസിൻ വിഷയത്തിൽ പരീക്ഷയ്ക്ക് പങ്കെടുന്നവരുടെ എണ്ണം നോക്കിയതിനുശേഷം ആവശ്യത്തിന് തിയറി-ക്ലിനിക്കൽ ക്ലാസുകൾ നൽകി പരീക്ഷകൾ മാറ്റിെവക്കുന്നത് പരിഗണിക്കണമെന്നതായിരുന്നു. മെഡിസിൻ പരീക്ഷയിൽ 70 ശതമാനം പേരും പങ്കെടുക്കാതിരുന്നത് അധികൃതരെ ചൊടിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഈയൊരു കാര്യത്തിൽ അധികൃതർ ശേഷിക്കുന്ന പരീക്ഷകൾ കഴിഞ്ഞ് 24 മണിക്കൂറിനകം മെഡിസിൻ പുനഃപരീക്ഷ നടത്താൻ ഉത്തരവിട്ടിരിക്കുകയാണ്. ഇതിൽനിന്ന് ചില കാര്യങ്ങൾ വ്യക്തമാകുന്നു.
ഹൈക്കോടതി നിർദേശിച്ച പ്രകാരം തിയറി-ക്ലിനിക്കൽ പരിചയം ലഭ്യമാക്കുന്നതിന് നിശ്ചിതസമയം നൽകിയതിനുശേഷം പുനഃപരീക്ഷ നടത്തുക എന്നതിന് വിരുദ്ധമായ നടപടി. ഒരു പക്ഷേ, കോടതിയലക്ഷ്യം തന്നെ. ഏതൊരു പരീക്ഷയും എപ്പോൾ വേണമെങ്കിലും ആരോഗ്യ സർവകലാശാലയ്ക്ക് പുനഃക്രമീകരണം ചെയ്യാനും നടത്താനും സാധിക്കും എന്നതിന്ന് ദൃഷ്ടാന്തം. മെഡിക്കൽ വിദ്യാർഥികളോടുള്ള ശത്രുതാമനോഭാവവും പൊതുസമൂഹത്തോടുള്ള അവജ്ഞയും. കോവിഡ് മഹാമാരിമൂലം പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികൾക്ക് അതിനെക്കാൾ വലിയ മഹാമാരിയായി ഈ ഏകാധിപത്യപ്രവണതയും പരീക്ഷവെച്ചുള്ള പരീക്ഷണങ്ങളും മാറിയിരിക്കുകയാണ്. പരീക്ഷകൾ തുടക്കത്തിലേ രണ്ടാഴ്ച നീട്ടിെവച്ച് തുടങ്ങാനുള്ള എല്ലാ സാഹചര്യവും ലഭ്യമായിരിക്കേ, അത് ചെയ്യാതെ മുന്നോട്ടുപോയ ഇത്തരം ഈഗോ മനോഭാവം ഒരു കാലത്ത് മെഡിക്കൽ വിദ്യാർഥികളായിരുന്ന ഈ അധികൃതരും തിരിച്ചറിയേണ്ടതാണ്.
Content Highlights: peoplesvoice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..