സ്വപ്‌നങ്ങൾതാണ്ടി ഹിമാലയത്തിൽ


3 min read
Read later
Print
Share

Caption

പഠിച്ച് ജോലി നേടിയാൽ സ്വന്തമായി ഹിമാലയത്തിലൊക്കെ പോകാലോ.. ചെറുപ്പത്തിലെ ഹിമാലയമെന്ന സ്വപ്നങ്ങളുടെ നെറുകയിലേക്കുള്ള സഞ്ചാരത്തെക്കുറിച്ചെല്ലാം പറയുമ്പോൾ ജലജയോട് അച്ഛൻ മാധവൻ ഇങ്ങനെ പറയുമായിരുന്നു. ആഗ്രഹങ്ങൾക്ക് മീതെ മഞ്ഞുരുകിയും ഘനീഭവിച്ചും കാലങ്ങൾ മുന്നിലൂടെ കടന്നുപോയി. പഠിച്ച് ബാങ്കിൽ ഉദ്യോഗസ്ഥയായി. അപ്പോഴും ആയിരം കാതങ്ങൾക്ക് അകലെയായിരുന്നു ഹിമാലയത്തിന്റെ താഴ്‌വരകൾ. ഹിമപർവതത്തിന്റെ കൊടുമുടിയിലേക്കുള്ള യാത്രാമോഹങ്ങളെല്ലാം ജോലിത്തിരക്കുകൾക്കിടയിൽ ഏറെക്കാലം മഞ്ഞുമൂടിക്കിടന്നു. ഒടുവിലതാ അറുപത്തിരണ്ടിന്റെ നിറവിൽ മഞ്ഞുമൂടിയ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ആദ്യ വയനാട്ടുകാരിയായി ജലജയെന്ന പർവതാരോഹക ഇടം പിടിച്ചിരിക്കുന്നു.

കോളേരി സൊസൈറ്റിക്കവലയിൽനിന്ന് നേപ്പാളിലെ ഹിമാലയ ബേസ്‌ക്യാമ്പ് വരെയുമുള്ള ജലജയുടെ യാത്രയ്ക്ക് ദൂരത്തേക്കാളും ഉയരമുള്ള വെല്ലുവിളികളുണ്ടായിരുന്നു. ആഗ്രഹങ്ങൾ തീവ്രമായപ്പോൾ യാത്രയ്ക്ക് വീട്ടുകാരുടെയും സമ്മതം. ഈ പ്രായത്തിൽ ഒറ്റയ്ക്കുള്ള യാത്രയായതിനാൽ തയ്യാറെടുപ്പുകൾ നന്നായി വേണ്ടിവന്നിരുന്നു. ഹിമാലയ ബേസ് ക്യാമ്പ് ലക്ഷ്യമിട്ട് ഒടുവിൽ കാഠ്മണ്ഡുവിൽ വിമാനമിറങ്ങി. പന്ത്രണ്ട് ദിനരാത്രങ്ങൾ നീണ്ട അവിശ്രമയാത്ര. 130 കിലോമീറ്റർ ദൂരം. 5364 മീറ്റർ ഉയരം. എവിടെനിന്നൊക്കയോ വന്നുചേർന്നതും അപരിചിതമായവർക്ക് ഒപ്പമെല്ലം ഒരേ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. ഒടുവിൽ ജലജയ്ക്ക് ഹിമാലയ ബേസ് ക്യാമ്പെന്ന പർവതാരോഹകരുടെ പറുദീസയിൽ കാലുകുത്താനായി.

മനസ്സുകൊണ്ടൊരു മലകയറ്റം

പർവതങ്ങളെ സ്നേഹിക്കുന്നവരെ പർവതങ്ങൾ വിളിച്ചുകൊണ്ടേയിരിക്കും. ആഗ്രഹങ്ങളുടെ പൂർണതകളാണ് സ്വപ്നങ്ങളുടെ യാഥാർഥ്യം. ഒരിക്കൽപോലും നടക്കില്ലെന്ന് കരുതിയ ഹിമാലയയാത്രയിലേക്കുള്ള വഴികൾ ജലജ പറയുന്നു. വയനാട്ടിലെ നിരവധി അർബൻ ബാങ്ക് ശാഖകളിൽ ജോലിചെയ്തിട്ടുണ്ട്. 2020- ൽ ബാങ്കിൽനിന്ന് വിരമിച്ചു. ഇക്കാലത്താണ് അറുപത് വയസ്സ് കഴിഞ്ഞവർക്കും മല കയറാൻ അവസരമൊരുക്കുന്ന ഗ്ലോബൽ ട്രക്കേഴ്‌സിനെക്കുറിച്ച് മാധ്യമവാർത്തകളിലൂടെ അറിയുന്നത്.

ആദ്യയാത്ര അങ്ങനെ വയനാട്ടിലെതന്നെ പുതിയ ഡെസ്റ്റിനേഷനായ ചീങ്ങേരി മലയിലേക്കായിരുന്നു. സാരിയുടുത്തായിരുന്നു അന്ന് മലകയറാൻ പോയത്. വിചാരിച്ചതിനേക്കാൾ ആയാസമില്ലാതെ ചീങ്ങേരിയുടെ നെറുകയിലെത്തി. കൂട്ടത്തിലുള്ള പലർക്കും സാരിയും ചുറ്റിയുള്ള ഈ ട്രക്കിങ്ങ് കൗതുകമായിരുന്നു. ഗ്ലോബൽ ട്രക്കേഴ്‌സ് നൽകിയ പിന്തുണയിൽ അങ്ങിനെ ചെറുതും വലുതുമായ പർവതാരോഹണ യാത്രയ്ക്ക് തുടക്കമായി. ട്രക്കിങ്ങിനെക്കുറിച്ചുള്ള ശാസ്ത്രീയ വശങ്ങളെല്ലാം ഇങ്ങനെയായിരുന്നു മനസ്സിലാക്കിത്തുടങ്ങിയത്. കോയമ്പത്തൂരിനടുത്ത വെള്ളിയാങ്കിരി തുടങ്ങി ഇരുപതോളം ട്രക്കിങ് പർവതാരോഹകരുടെ കൂട്ടായ്മയായ ജി.ടി.ക്കൊപ്പം ആവശേവും അറിവും പകർന്നു. ഇതിൽനിന്നെല്ലാം ലഭിച്ച ആത്മവിശ്വാസമായിരുന്നു ഹിമാലയത്തിലേക്കുള്ള വഴികാട്ടിയായത്.

വിസ്മയങ്ങളുടെ മഞ്ഞുമുടികൾ

ആകാശത്ത് മേഘങ്ങളുടെ ഭൂപടങ്ങൾപോലെ പർവതങ്ങൾ. ഡിഗ്‌ബോച്ചെയിൽനിന്നും എവിടെനോക്കിയാലും കൂറ്റൻ മഞ്ഞുമലകൾ മാത്രം. വെളുത്ത യാഗാശ്വങ്ങളുടെ തേരിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടിയവരോടൊപ്പം ദേശവും അതിർത്തികളും കടന്നവരുടെ ഒരേ ലക്ഷ്യത്തിലേക്കുള്ള ഘോഷയാത്ര. ട്രക്കിങ് കേവലമായൊരു ശാരീരികവ്യായാമമല്ല. അതിലപ്പുറം അവനവനിലേക്കും പ്രകൃതിയിലേക്കുമുള്ള മനസ്സുകൊണ്ടുള്ള ഒരു യാത്രയാണ്. പല യാത്രകളിലും ഗ്ലോബൽ ട്രക്കേഴ്‌സ് പങ്കുവെച്ച യാത്രാനുഭവങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച് ഒരോ ഘട്ടങ്ങളെയും മറികടന്നു.

അത്യധികം ദുഷ്‌കരമായ കാലാവസ്ഥയെയും ഭേദിച്ചുള്ള ഓരോ കാൽവെപ്പുകളും നെഞ്ചിടിപ്പ് കൂട്ടുകയായിരുന്നു. കൂട്ടത്തിൽ ആദ്യം ഒപ്പമുണ്ടായിരുന്ന പലരും പലദിക്കുകളിലായി. നേപ്പാളി ഗൈഡ് പസന്ത് കർമ പലരാജ്യങ്ങളിൽനിന്നവർക്കായി യാത്രയിലുടനീളം നിർദേശങ്ങളുമായി നയിച്ചു. ഭൂഗോളത്തിന്റെ ഏതൊക്കയോ കോണിൽനിന്നുമുള്ള പതിനായിരങ്ങളെ കൊടുമുടിയിലേക്ക് വഴികാട്ടിയ പസന്തിന് എല്ലാം നിസ്സാരമായിരുന്നു.

ഓരോദിവസവും കുത്തനെയുള്ള കയറ്റങ്ങൾ കയറിക്കയറി ഓരോ പോയന്റുകളിലെത്തും. രാവിലെ ആറിന് തുടങ്ങുന്ന യാത്ര വൈകീട്ട് ആറോടെ അവസാനിപ്പിക്കും. പിറ്റേന്ന് ഇതുപോലെ തന്നെ യാത്ര. പലതരം വെല്ലുവിളികൾ പലരും പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നു. അപ്പോഴും ഒരുലക്ഷ്യം മാത്രം. ബേസ് ക്യാമ്പിലെത്തുക. ലോകത്തിലെ അതികഠിനമായ ട്രക്കിങ് റൂട്ടിൽ അങ്ങ് വയനാടൻ സമതലത്തിൽനിന്നും തുടങ്ങിയൊരു യാത്ര. ഡിംഗ് ബോച്ചേയിൽ നിന്നും

ഏഴ് കിലോമീറ്റർ ദൂരത്തിലാണ് എവറസ്റ്റ് ബേസ് ക്യാമ്പുള്ളത്. മൈനസ് 10 ഡിഗ്രിവരെ തണുപ്പ് ശരീരത്തെയും മനസ്സിനെയും ആകെ പൊതിഞ്ഞു. ദൃഢനിശ്ചയങ്ങൾ മാത്രം തണുത്തില്ല. ഉയരത്തിൽ പോകുന്തോറും അതിജീവിക്കേണ്ടിവരുന്ന അക്ക്യുട്ട് മൗണ്ടൻ സിക്ക്‌നെസ്. പന്ത്രണ്ടാംദിനം അങ്ങനെ ഹിമാലയ ബേസ് ക്യാമ്പ് എന്ന ലക്ഷ്യത്തെ തൊട്ടു. നേപ്പാളിലെ സർഗാത്മക പർവത മേഖലയിലെ 5364 മീറ്റർ ഉയരത്തിൽ എത്തിനിൽക്കുമ്പോൾ ജലജയ്ക്ക് അറുപത് കഴിഞ്ഞ പ്രായം വെറുമൊരു അക്കം മാത്രമായി ചുരുങ്ങി. വയനാട്ടിൽനിന്ന് എവറസ്റ്റ് ബേസ് ക്യാന്പിലെത്തുന്ന അമ്പതുവയസ്സിന് മുകളിലുള്ള ആദ്യത്തെ പർവതാരോഹകയാവുകയാണ് കോളരി കുഴ്യാനപ്പള്ളിയിൽ ജലജയെന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ജലജ എവറസ്റ്റ് ബേസ് ക്യാന്പിൽ എവറസ്റ്റ് ബേസ് ക്യാന്പിലെ മഞ്ഞിൽ

നരയ്ക്കാത്ത മോഹങ്ങൾ

പ്രായമാകുംതോറും അതിനേക്കാൾ പ്രായമുള്ള മനസ്സുമായി ജീവിതം നിസ്സാരമാക്കുന്നവർക്ക് തിരുത്താണ് ജലജയുടെ ഹിമാലയ ബേസ് ക്യാമ്പ് വരെയുള്ള യാത്ര. ചെറുപ്പത്തിലെ എവറസ്റ്റ് കൊടുമുടി സ്വപ്നം കണ്ടപ്പോൾ അതിന്റെ ബേസ് ക്യാമ്പ് വരെയും എത്തിച്ചേരാനായി.

എങ്കിലും അതിന് മുകളിലേക്കും ഇനി സ്വപ്നങ്ങളുണ്ട്. യാത്രയ്ക്ക് മുന്നോടിയായി അതിരാവിലെ രണ്ട് മാസക്കാലം രണ്ടര കിലോമീറ്ററോളം ഓട്ടം ശീലമാക്കിയിരുന്നു. ഇതെല്ലാം ഗുണകരമായി മാറി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..