: അറബിക്കടലിന്റെ സംഗീതം കേട്ടുണരുന്ന തലശ്ശേരിയിലെ സംഗീതപ്രേമികൾ 28-ന് ഗസലിന്റെ ഇൗണത്തിലലിയും, നിത്യഹരിത സിനിമാഗാനങ്ങളുടെ ഗൃഹാതുരത്വത്തിലേക്ക് മടങ്ങും...‘പാടിയും പറഞ്ഞും’ ഗായകൻ ആസ്വാദകരുമായി സംവദിക്കും. തലശ്ശേരിക്ക് വിളിപ്പാടകലെ, ന്യൂമാഹി ഉസ്സൻമെട്ടയിലെ ‘ലോറൽ ഗാർഡനി’ലാണ് സംഗീതത്തിന്റെ അലയിളകുക.
ക്ലബ്ബ് എഫ്.എമ്മിന്റെ നേതൃത്വത്തിലാണ് ഷഹബാസ് അമന്റെ സംഗീതപരിപാടി ഒരുക്കുന്നത്. ഇ പ്ലാനറ്റാണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ. കല്ലറയ്ക്കൽസ് മഹാറാണി ജ്വല്ലേഴ്സ് (തലശ്ശേരി, കണ്ണൂർ, തൃശ്ശൂർ), ഗ്രീൻസ് ഹൈപ്പർ മാർക്കറ്റ് (തലശ്ശേരി, കണ്ണൂർ), ഫാഷൻസ് (തലശ്ശേരി), നാലുകെട്ട് ഫർണിച്ചർ ആൻഡ് ഇന്റീരിയേഴ്സ് (ആറാം മൈൽ, കൂത്തുപറമ്പ്) എന്നീ സ്ഥാപനങ്ങളാണ് മറ്റ് പ്രായോജകർ. പ്രവേശനപാസ് ലഭിക്കാൻ 9745000943 എന്ന നമ്പറിൽ ബന്ധപ്പെടാം. അപ്പോ മറക്കേണ്ട...മേയ് 28-ന് വൈകീട്ട് ആറിന് ന്യൂമാഹി ഉസ്സൻമൊട്ട ലോറൽ ഗാർഡനിൽ..
വ്യത്യസ്തം സംഗീതാനുഭവം
ഷഹബാസ് അമന്റെ പാട്ടുകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പി. ഭാസ്കരൻ, എം.എസ്. ബാബുരാജ്, പി.ടി. അബ്ദുറഹ്‌മാൻ എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കി ഷഹബാസ് സമ്മാനിക്കുന്ന വ്യത്യസ്തമായ സംഗീതാനുഭവം ഒരിക്കൽ സ്വീകരിച്ചവർ മറക്കില്ല.
വരികളുടെ ലാളിത്യം കൊണ്ടും ഇൗണത്തിന്റെ മാസ്മരികത കൊണ്ടും മലയാളികൾ നെഞ്ചേറ്റിയ ഗാനമാണ് ‘മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ...’ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിനുവേണ്ടി റഫീഖ് അഹമ്മദ് രചിച്ച് ഷഹബാസ് അമൻ ഇൗണമിട്ട ഇൗ ഗാനം ലോറൽ ഗാർഡനിലെ ഹരിതവേദിയിൽ വാർന്നുവീഴും. ഷഹബാസിന്റെ ശബ്ദത്താൽ അനുഗ്രഹീതമായ, ‘വെള്ളത്തി’ലെ ‘ആകാശമായവളേ..’യും ‘ചാന്തുപൊട്ടി’ലെ ‘ചാന്തുകുടഞ്ഞൊരു സൂര്യനും...’ പെയ്തിറങ്ങും. ഒപ്പം പാട്ടിന്റെ കായലിൽ വലയെറിഞ്ഞ് മുത്തും പവിഴവും പെറുക്കിയെടുത്ത തലശ്ശേരിയുടെ പ്രിയ സംഗീതകാരൻ കെ. രാഘവൻ മാസ്റ്ററുടെ എവർഗ്രീൻ ഹിറ്റ് ‘കായലരികത്ത് വലയെറിഞ്ഞപ്പോ..’ എന്ന ഗാനം വളകിലുക്കിയെത്തും.
ഷഹബാസ് അമൻ
ഗസൽ ഗായകൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തൻ. പകൽനക്ഷത്രങ്ങൾ, പരദേശി, രാമാനം, ചോക്ലേറ്റ്, ഒരുവൻ, ചാന്തുപൊട്ട്, അന്നയും റസൂലും, മായാനദി തുടങ്ങിയ സിനിമകളിൽ നിരവധി ഹിറ്റ് ഗാനങ്ങളുണ്ട് ക്രെഡിറ്റിൽ. പരദേശി, പകൽനക്ഷത്രങ്ങൾ, ഇന്ത്യൻ റുപ്പി, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ സംഗീതസംവിധാനം നിർവഹിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന് സ്വദേശിയായ ഷഹബാസ് അമൻ സൂഫി സംഗീതത്തിന്റെ പ്രചാരണത്തിൽ മുൻപന്തിയിലുണ്ട്. നിരവധി ഹിറ്റ് ആൽബങ്ങളുമുണ്ട് ഇദ്ദേഹത്തിന്റേതായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..