ഗഹന നവ്യ ജയിംസ്
പാലാ : ‘കുഞ്ഞുടുപ്പിട്ട് ചെറിയൊരു പേടിയോടെ സ്‌കൂളിലെത്തിയെങ്കിലും ക്ലാസ്‌മുറിയിൽ മറ്റ് കുട്ടികളെ കണ്ടപ്പോൾ പേടിമാറി സന്തോഷമായി.’-സ്‌കൂളിലെ പഠനദിനങ്ങൾക്ക് തുടക്കമിട്ട നിമിഷം മുത്തോലി ചിറയ്ക്കൽ ഗഹന നവ്യാ ജെയിംസ് ഓർമിക്കുന്നതിങ്ങനെ. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്കിന്റെ മധുരം നുകരുമ്പോഴും പഴയ സ്‌കൂൾദിനങ്ങൾ മാധുര്യമേറിയതായിരുന്നുവെന്ന് ഗഹന നവ്യാ ജെയിംസ് പറയുന്നു.
‘സഹപാഠികളോടൊപ്പം പഠനവും കളികളുമായി ഉല്ലസിച്ച നാളുകളായിരുന്നു അത്. രാവിലെ എണീറ്റ് കുളിച്ച് ഭക്ഷണം കഴിച്ച് തയ്യാറായി യൂണിഫോം ധരിച്ച് സ്‌കൂളിൽ പോയത് ജീവിതത്തിലെ പുതിയ പാഠമായിരുന്നു. പിന്നീട് വർഷങ്ങൾ പിന്നിലാക്കി മുന്നേറിയപ്പോൾ ചിത്രരചനയിലും പ്രച്ഛന്നവേഷത്തിലും പ്രസംഗത്തിലും മത്സരാർഥിയായി. വേദികളെ അഭിമുഖീകരിക്കാനുള്ള പേടിയില്ലാതായി. പിന്നീടുള്ള ജീവിതത്തിന് കരുത്തുപകരുന്നതായി അന്നത്തെ കൊച്ചുകൊച്ചുമത്സരങ്ങൾ.
പത്താം ക്ലാസുവരെ സി.ബി.എസ്.ഇ. സിലബസിലായിരുന്നു പഠനം. പ്ലസ്ടുവിന് സ്റ്റേറ്റ് സിലബസിൽ പാലാ സെയ്‌ന്റ് മേരീസ് സ്‌കൂളിലായിരുന്നു പഠനം. അവിടെയും കലാമേളകളിൽ സജീവമായിത്തന്നെ പങ്കെടുത്തു. ബാഡ്മിന്റൺ കളിച്ചിട്ടുെണ്ടങ്കിലും കായികരംഗത്ത് കൈവയ്ക്കാനായില്ല. ഹൈജമ്പ് താരം മരിയ ജെയ്‌സൺ സഹപാഠിയായിരുന്നു.
പ്ലസ് ടു കഴിഞ്ഞപ്പോൾ സമൂഹത്തെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന അതിയായി ആഗ്രഹത്തെ തുടർന്ന് സോഷ്യൽ സയൻസിൽ ബിരുദപഠനം നടത്തി. എം.ജി. സർവകലാശാലാ കലാമേളകളിലും ഹിന്ദി, ഇംഗ്ലീഷ് പദ്യോച്ചാരണം, പ്രസംഗം എന്നിവയിൽ പങ്കെടുത്ത് വിജയിയായി. പഠനത്തോടൊപ്പം എല്ലാ പ്രവർത്തനങ്ങളിലും സ്‌കൂൾനാളുകളിൽ പറ്റുന്നിടത്തോളം സജീവമാകണമെന്ന് ഗഹന പറയുന്നു. രാവിലെ സ്‌കൂളിൽ പോകാൻ മടി തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എന്നാൽ, പഠനത്തേക്കുറിച്ചുള്ള ചിന്തയിൽ ആ മടി മറികടന്നുവെന്നും ഗഹന പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..