അടൂർ: വർണചിത്രങ്ങളുടെ ലോകം തീർക്കുകയാണ് ആനന്ദപ്പള്ളി പോത്രാട് സതീഷ് ഭവനിൽ സന്തോഷ് പോത്രാട്. ഓരോ സ്ഥലത്തിന്റെയും പ്രധാനക്ഷേത്രങ്ങളുടെയും ചരിത്രങ്ങൾ ഉൾപ്പെടുന്ന ക്ഷേത്രങ്ങളുടെ ഐതിഹ്യം ഉൾപ്പെടുന്ന സാങ്കല്പിക ചിത്രങ്ങൾ വരയ്ക്കുന്നതാണ് ഇദ്ദേഹത്തിെൻറ പതിവ്.
സിനിമാതാരങ്ങൾ, വാർത്താ അവതാരകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെയും വരയ്ക്കാറുണ്ട്. നാട്ടിലെ ആളുകളുടെ ചിത്രം വരയ്ക്കുന്നതിലാണ് സന്തോഷിന് കൂടുതൽ സന്തോഷമെന്ന് ഭാര്യ ശ്രീലത പറയുന്നു. ചെറുപ്പത്തിലേ സന്തോഷ് വരയ്ക്കുമായിരുന്നെങ്കിലും പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ ശരീരസൗന്ദര്യത്തിൽ കമ്പം കയറി അതിനുപിറകെ പോയി. അങ്ങനെ അടൂരിലുള്ള ജിമ്മിൽ പോയി ശരീര സൗന്ദര്യത്തിനുള്ള ശ്രമം ആരംഭിച്ചു. വർഷങ്ങളോളം ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് ജില്ലയെ കേന്ദ്രീകരിച്ച് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങിക്കുകയും ചെയ്തു സന്തോഷ് പോത്രാട്. ഇതിനിടയിൽ ഇദ്ദേഹത്തിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ ശരീരസൗന്ദര്യ പ്രദർശനമത്സരത്തിൽനിന്ന് പിന്മാറേണ്ടി വന്നു. ഇപ്പോൾ പത്തുവർഷമായി ഈ മേഖല വിട്ടിട്ട്. പത്തനംതിട്ടയിൽ അഡ്വ. വിൽസൺ വേണാടിെൻറ ഓഫീസ് ക്ലാർക്കായി ജോലി ചെയ്യുകയാണ് സന്തോഷ്. ജോലി കഴിഞ്ഞാൽ ചിത്രങ്ങൾ വരയ്ക്കുക മാത്രമാണ് ശ്രദ്ധ. സ്കൂൾതലംമുതൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. അന്നൊക്കെ ചുരുക്കം മത്സരങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുക്കുക എന്നതിൽനിന്ന് ഉൾഭയം കാരണം സ്വയം ഉൾവലിഞ്ഞതാണെന്നും സന്തോഷ് വ്യക്തമാക്കുന്നു. തുണ്ടു വെള്ളപ്പേപ്പറുകളിൽ വരച്ച നിരവധി ചിത്രങ്ങൾ ഇന്ന് വലിയ പേപ്പർ ഷീറ്റുകളിൽ ഒട്ടിച്ചുവച്ചിരിക്കുകയാണ് ഈ കലാകാരൻ. ഒപ്പം യാത്രകളിൽ കണ്ടുമുട്ടുന്ന പരിചയക്കാരുടെയും അല്ലാത്തവരുടെയും ചിത്രങ്ങളുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..