Caption
വെളിയന്നൂർ : ഗ്രാമപ്പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന അമ്പത് പിന്നിട്ട മരങ്ങളെ പൈതൃകപദവി നൽകി ആദരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പുത്തൻ ഹരിത ആശയവുമായി വെളിയന്നൂർ ഗ്രാമപ്പഞ്ചായത്താണ് അഞ്ചിന് ആദരിക്കൽ ചടങ്ങ് നടത്തുക.
അമ്പത് വർഷത്തിലധികം വർഷം പഴക്കമുള്ള പൊതുസ്ഥലങ്ങളിലേയും ഉഴവൂർ- കൂത്താട്ടുകുളം, രാമപുരം-കൂത്താട്ടുകുളം, പുതുവേലി-വൈക്കം എന്നീ വഴിയോരങ്ങളിലേയും മാവ്, ആൽ, ആഞ്ഞിലി മരങ്ങളെയാണ് പൈതൃക വൃക്ഷങ്ങളായി പരിഗണിക്കുകയെന്ന് പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ നടപ്പാക്കുന്ന ''നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ'' പദ്ധതിയുടെ ഭാഗമായാണ് ഈ ജനകീയ ഇടപെടൽ.
നട്ടുപിടിപ്പിക്കുന്നവയുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. പദ്ധതിയുടെ ഭാഗമായുള്ള മരങ്ങൾ ജിയോ ടാഗ് ചെയ്യും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നടപ്പാക്കുക.
തിങ്കളാഴ്ച രാവിലെ 10.30-ന് അരീക്കര-പാറത്തോട് വഴിയരികിലെ മാവിൽ ചുവട്ടിൽ ആദരം തുടങ്ങും. ഈ പ്രദേശത്തെ മരങ്ങളുടെ തുടർ സംരക്ഷണം ഏറ്റെടുക്കുന്നത് അരീക്കര സെയ്ന്റ് റോക്കീസ് യു.പി. സ്‌കൂൾ വിദ്യാർഥികളാണ്.
'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ'
:കാർബൺഡൈ ഓക്‌സൈഡ്, മീഥെയിൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന രീതിയിൽ പരിമിതിപ്പെടുത്തുകയാണ് 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്കരണം, ഊർജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കുക. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനായി സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഗ്രാമപ്പഞ്ചായത്താണ് വെളിയന്നൂരെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..