പറവൂർ: സിനീഷ് ചന്ദ്രന്റെ ഓട്ടോയുടെ പേരിലൊന്ന് ‘അറിയാതെപോകല്ലേ കണ്ണാ...’ മറ്റൊരു വശത്തെ പേര് ‘നീലമയിൽ’ എന്നും. ഈ പേരുകൾക്കുണ്ട് ഒരു പിന്നാമ്പുറക്കഥ. പറവൂർ വെളുത്താട്ട് വടക്കൻചൊവ്വാ ഭഗവതീ ക്ഷേത്രത്തിനു മുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് കെടാമംഗലം കളത്തിൽ സിനീഷ് ചന്ദ്രൻ. ഓട്ടോക്കാരനാണെങ്കിലും അറിയപ്പെടുന്നത് ഭക്തിഗാന രചയിതാവും നാടകനടനും ഒക്കെയായാണ്.
സിനീഷ് രചിച്ച വീഡിയോ-ഓഡിയോ ആൽബങ്ങളായി ഭക്തഹൃദയങ്ങളിൽ ഇടംപിടിച്ച വരികളിൽനിന്നുള്ള പേരുകളാണ് ഓട്ടോയ്ക്കു നൽകിയിട്ടുള്ളത്.
ഗുരുവായൂർ ക്ഷേത്രം, പെരുവാരം മഹാദേവ ക്ഷേത്രം, വെളുത്താട്ട് ക്ഷേത്രം, ഏഴിക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഭക്തിരസം തുളുമ്പുന്ന ഇരുപതിലേറെ ഗാനങ്ങൾ സിനീഷിന്റേതായുണ്ട്, ഇവയുടെ ഓഡിയോ-വീഡിയോ ആൽബങ്ങളും. പറവൂരിലെ സിനിമ-സീരിയിൽ നടൻ വിനോദ് കെടാമംഗലവും സിനീഷും സഹപാഠികളാണ്. ഇവർക്കൊപ്പം ഗായകൻ ഒ.യു. ബഷീറും ചേർന്ന ഒരുമയിലാണ് ആൽബങ്ങളുടെ പിറവി.
സ്കൂൾ നാടകങ്ങളിൽ തിളങ്ങിയ സിനീഷ് 14-ാം വയസ്സിൽ ’കലാപം’ എന്ന അമെച്ചർ നാടകത്തിൽ രാരിച്ചൻ എന്ന 60 വയസ്സുകാരന്റെ വേഷമിട്ടാണ് തുടക്കം. കണ്ടാമൃഗം, ആശാസദനത്തിലെ അന്തേവാസി, തീർത്ഥാടകരോട് ഇപ്രകാരം തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ടു. കോളേജുകളിലും സ്കൂളുകളിലും ഒട്ടേറെ പേരെ ഇദ്ദേഹം നാടകാഭിനയം പഠിപ്പിച്ചുവരുന്നുണ്ട്. ’സിനീഷ് കഥയെഴുതിയ, കൺടെയ്‌ൻമെന്റ് സോൺ’ എന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ നിരവധി പേർ കണ്ടുകഴിഞ്ഞു. ഓട്ടോയാണ് സിനീഷിന്റെ ഉപജീവനമാർഗം. പറവൂർ ഗവ. ആയുർവേദ ആശുപത്രിയിലെ സിനിയാണ് ഭാര്യ. മക്കളായ സൂര്യകിരണും പൗർണമി ചന്ദ്രനും വിദ്യാർഥികളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..