ലോഗരിതത്തിന്റെ ഉപജ്ഞാതാവായ ജോൺ നേപ്പിയറെപ്പറ്റി കേട്ടിരിക്കുമല്ലോ. ഏതാണ്ട് ഇരുപതുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി 1614-ൽ ലോഗരിതം എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഗണിതശാസ്ത്രലോകത്തെ ഇളക്കിമറിച്ച ഒന്നായിരുന്നു ആ കണ്ടുപിടിത്തം. ഇരുപതാംനൂറ്റാണ്ടിന്റെ പകുതിവരെ കണക്കുകൂട്ടലിന് ലോകം ആശ്രയിച്ചിരുന്നത് നേപ്പിയറിന്റെ ലോഗരിതത്തെയാണ്. കാൽക്കുലേറ്ററിന്റെ വരവോടെയാണ് ലോഗരിതത്തിന്റെ പ്രതാപം നഷ്ടമായത്. നേപ്പിയറിന് ചില വിചിത്രസ്വഭാവങ്ങളുണ്ടായിരുന്നു. കുട്ടിക്കാലംമുതൽക്കേ വെളിപാടുപുസ്തകത്തിൽ അദ്ദേഹത്തിനു വലിയ താത്‌പര്യമായിരുന്നു. ജ്യോതിഷത്തിലും പ്രേത-പിശാചുകളിലും വിശ്വസിച്ചിരുന്നു. മരിച്ചുപോയവരുടെ ആത്മാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നുവത്രെ. ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്ന നേപ്പിയർ, യാത്രാവേളകളിൽ ഒരു കറുത്ത ചിലന്തിയെ കുപ്പിയിലാക്കി കൂടെ കൊണ്ടുപോകുമായിരുന്നു. ഒരു കറുത്ത പൂവൻകോഴിയെ അദ്ദേഹം വീട്ടിൽവളർത്തിയിരുന്നു.
ദുർമന്ത്രവാദമെന്ന് ആളുകൾ തെറ്റിദ്ധരിച്ച ചില സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ മോഷണംനടന്നു. തന്റെ ജോലിക്കാരിൽ ആരാണ് മോഷ്ടാവെന്നു കണ്ടുപിടിക്കാൻ നേപ്പിയർ ഒരു വിദ്യ പ്രയോഗിച്ചു. കറുത്ത പൂവൻകോഴിയെ ഒരു മുറിയിലടച്ചിട്ട് ജോലിക്കാർ ഓരോരുത്തരെയായി അകത്തേക്കുവിട്ടു. അവർ കോഴിയുടെ ചിറകിന്മേൽ തടവണം. മോഷ്ടാവ് ആരാണോ അയാൾ തടവുമ്പോൾ കോഴി കൂവുമെന്ന് നേപ്പിയർ ജോലിക്കാരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. വിദ്യ ഇതായിരുന്നു. കോഴിയുടെ ചിറകിന്മേൽ കരിപുരട്ടിയിരുന്നു. കോഴി കൂവുമെന്നുപേടിച്ച യഥാർഥമോഷ്ടാവ് ചിറകിന്മേൽ തടവുകയില്ല. മുറിയിൽനിന്ന് പുറത്തുവരുന്നവരുടെ കൈ പരിശോധിച്ചാൽ കരിപുരളാത്തവനെ കണ്ടുപിടിക്കാം. അങ്ങനെ യഥാർഥ മോഷ്ടാവ് കുടുങ്ങും.
ബ്ലെയ്‌സി പാസ്കൽ: സ്വയംനശിച്ച പ്രതിഭ
വെറും പന്ത്രണ്ടുവയസ്സുമാത്രമുള്ളപ്പോൾ ഒരു ത്രികോണത്തിലെ മൂന്നു കോണുകളുടെ തുക 180o ആയിരിക്കുമെന്ന് തെളിയിച്ച ബ്ലെയ്‌സി പാസ്കലാണ് അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ട മറ്റൊരു പ്രതിഭാശാലി. സ്വയംനശിച്ച പ്രതിഭയെന്നാണ് ചരിത്രകാരന്മാർ അദ്ദേഹത്തെ വിലയിരുത്തുന്നത്. വിശ്വാസങ്ങൾക്കിരയായി ദിവ്യശക്തിയിലും വെളിപാടുകളിലും മനസ്സർപ്പിച്ച് ജീവിതം ഹോമിച്ചുകളയാതിരുന്നെങ്കിൽ ലോകത്തെ ഏറ്റവുംവലിയ ഗണിതശാസ്ത്രജ്ഞനാകുമായിരുന്നു പാസ്കൽ.തന്റെ ഏറ്റവുംപ്രശസ്ത കൃതിയായ ‘എസ്സെ ഓൺ ക്രോണിക്സ്’ രചിക്കുമ്പോൾ പാസ്കലിന് പതിനാറുവയസ്സായിരുന്നു. ഇക്കാലത്താണ് അദ്ദേഹത്തിന് ഉറക്കമില്ലായ്മ, ദഹനക്കേട് എന്നീ രോഗങ്ങളും പിടിപെട്ടത്. രോഗങ്ങൾ ഏൽപ്പിച്ച പീഡനങ്ങളും അന്ധവിശ്വാസങ്ങളിൽ ആണ്ടുപോയ മനസ്സും അദ്ദേഹത്തെ മാനസികരോഗിയാക്കി.അക്കാലത്ത് മറ്റൊരുസംഭവമുണ്ടായി. പാസ്കൽ യാത്രചെയ്തുകൊണ്ടിരുന്ന കുതിരവണ്ടി ഒരുപാലത്തിൽനിന്ന് തലകുത്തി താഴേക്കുമറിഞ്ഞു. പാസ്കൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഗണിതശാസ്ത്രഗവേഷണം ഒരു പാപപ്രവൃത്തിയാണെന്നും അതിനു ദൈവംതന്ന ശിക്ഷയാണിതെന്നും അദ്ദേഹം വിശ്വസിച്ചു. പാസ്കലിന്റെ മനസ്സ് ധ്യാനജപങ്ങളിൽ മുഴുകി. പാതിജന്മം പാഴാക്കിയ പ്രതിഭയെന്ന് ചരിത്രകാരന്മാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് വെറുതേയല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..