ഒരു പുസ്തകം 150 മില്യൺ കോപ്പികൾ വിറ്റുപോകുക, 83 വ്യത്യസ്തഭാഷകളിൽ തർജ്ജമ ചെയ്യപ്പെടുക, ഗ്രന്ഥകാരന് പുസ്തകവുമായി ബന്ധപ്പെട്ട് രണ്ട് ഗിന്നസ് റെക്കോഡുകൾ സ്വന്തമാകുക... ഒരു പുസ്തകം നിർബന്ധമായും വായിക്കണമെന്ന് തീരുമാനിക്കാൻ ഈ കാരണങ്ങൾ ധാരാളം. പറഞ്ഞുവരുന്നത് ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കെമിസ്റ്റ് ’ എന്ന പുസ്തകത്തെക്കുറിച്ചാണ്. ഒരു യാത്രയുടെ കഥയാണ് ‘ദി ആൽക്കെമിസ്റ്റ് ’. ആൽക്കെമിസ്റ്റിന്റെ ഏറ്റവുംവലിയ പ്രത്യേകത ഓരോതവണ വായിക്കുമ്പോളും പുതിയപുതിയ ജീവിതദർശനങ്ങൾ തുറന്നുതരുന്നു എന്നതാണ്. സ്പെയിനിലെ പഴയൊരു പള്ളിയിൽ തലചായ്ച്ചുറങ്ങവേയാണ് സാന്റിയാഗോ ആ സ്വപ്നംകണ്ടത്. ഒരു കൊച്ചുപെൺകുട്ടി തന്റെ ആട്ടിൻപറ്റത്തോടൊപ്പം കളിക്കുമ്പോൾ പെട്ടെന്ന് അവൾ സാന്റിയാഗോയെയുംകൊണ്ട് ആകാശത്തേക്ക് ഉയരുന്നു. പിന്നെ പിരമിഡുകൾക്കടുത്ത് അവന് നിധി കാട്ടിക്കൊടുക്കുന്നു. പക്ഷേ, രണ്ടുതവണയും ആ നിധി എവിടെയെന്ന് കാട്ടിക്കൊടുക്കുന്നതിനുമുമ്പ് അവൻ ഉണരുന്നു. അതിനുപിന്നാലെ അവൻ സ്വപ്നം വിശകലനംചെയ്യുന്ന ഒരു വൃദ്ധനെ സമീപിക്കുകയും അവനുചില ധാരണകൾ ലഭിക്കുകയും ചെയ്യുന്നു.
ബാല്യത്തിൽ ഓരോരുത്തർക്കും അവർ എത്തേണ്ടിടത്തെക്കുറിച്ച് ധാരണകളുണ്ട്. അവിടെയെത്താമെന്ന ആത്മവിശ്വാസവുമുണ്ട്. എന്നാൽ, മനുഷ്യൻ വളർന്നുവരുന്നതിനനുസരിച്ച് എല്ലാം അവന് അന്യമായിത്തീരും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്നതല്ലെന്ന തോന്നലുണ്ടാവുന്നു. ഈ തോന്നലിനെയാണ് ഓരോരുത്തരും മറികടക്കേണ്ടത്. നാം എന്തെങ്കിലും അതിയായി ആഗ്രഹിച്ചാൽ നേടിത്തരാൻ പ്രപഞ്ചത്തിലെ എല്ലാശക്തിയും നമുക്കൊപ്പംനിൽക്കുമെന്നും പൗലോ കൊയ്‌ലോ ഈ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നു. സാന്റിയാഗോയുടെ സ്വപ്നത്തെ പിന്തുടർന്നുള്ള യാത്രയിൽ അവനുണ്ടാകുന്ന പ്രതിബന്ധങ്ങൾ മറികടന്ന് ഒടുവിൽ അവൻ തുടങ്ങിയിടത്തുതന്നെ നിധി കണ്ടെത്തുമ്പോൾ, താൻ വഴിയിൽ കണ്ടുമുട്ടിയ പെൺകുട്ടിയോട് അവൻ ഉറക്കെ വിളിച്ചുപറയുന്നു: ‘‘ഫാത്തിമാ, ഇതാ ഞാൻ വരുകയായി’’.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..