ഭൂഗോളത്തിലെ 71 ശതമാനവും ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. അതിൽത്തന്നെ 96.5 ശതമാനവും കടൽവെള്ളമാണ്. കടൽവെള്ളത്തിൽ 3.5 ശതമാനം ഉപ്പ് അടങ്ങിയിരിക്കുന്നു.
രണ്ട് ഉറവിടങ്ങൾ
കരയിൽനിന്ന് ഒഴുകിയിറങ്ങുന്ന വസ്തുക്കളിൽനിന്നും, കടലിന്റെ അടിത്തട്ടിലെ ചില പ്രത്യേക ഇടങ്ങളിൽനിന്നുമാണ് കടലിൽ ഉപ്പുണ്ടാകുന്നത്. മഴവെള്ളം അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡുമായിച്ചേർന്ന് അല്പം അസിഡിക് ആയാണ് ഭൂമിയിൽ എത്തുന്നത്. ഈ അസിഡിക് ജലം പാറക്കെട്ടുകളിലെയും മണ്ണിലെയും മിനറലുകളെ അലിയിച്ചാണ് ജലാശയങ്ങളിലെത്തുന്നത്. മാത്രമല്ല ചില സൂക്ഷ്മജീവികൾ ജലത്തിലെ കാൽസ്യം അയോണുകളെ വേർതിരിക്കുന്നു. ഉപ്പുരസത്തെ അതുപോലെ നിലനിർത്തുകയും അത് കടലിൽ എത്തിച്ചേരുകയുംചെയ്യുന്നു. ജലാശയങ്ങളിലെപ്പോലെ കടലിൽനിന്ന് വീണ്ടും ഒഴുകിപ്പോകുന്നില്ലല്ലോ. ബാഷ്പീകരണം കാരണം കടലിൽനിന്ന് കുറെവെള്ളം നീരാവിയായി പോകുമ്പോഴും ഉപ്പ് ബാക്കിയാവുന്നു.
കടലിന്റെ അടിത്തട്ടിന്റെ തൊട്ടുതാഴെയുള്ള മാഗ്മയുമായി കടൽജലം രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അടിത്തട്ടിലുള്ള ചെറിയ വിടവുകളിലൂടെ ഒഴുകിയാണ് ജലം മാഗ്മയുള്ള പാളിയിൽ എത്തുന്നത്. ഇതിന്റെഫലമായി വെള്ളത്തിലെ സൾഫേറ്റുകളും, ഓക്സിജനും മഗ്നീഷ്യവുമൊക്കെ നഷ്ടപ്പെടുകയും ചുറ്റുമുള്ള പാറകളിൽനിന്ന് ഇരുമ്പ്, സിങ്ക്, കോപ്പർ തുടങ്ങിയവ വെള്ളത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇവ വീണ്ടും കടലിലേക്ക് എത്തുകയും വെള്ളത്തെ കൂടുതൽ ഉപ്പുരസമുള്ളതാക്കി മാറ്റുകയുംചെയ്യുന്നു.
നദീജലത്തിന്
ഉപ്പില്ലാത്തതെന്തുകൊണ്ട്
കരയിൽനിന്ന് ഒലിച്ചിറങ്ങുന്നതിനാൽ എല്ലാ ജലാശയങ്ങളിലും നേരിയ ഉപ്പുരസമുണ്ടാവും. എന്നാൽ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നതിനാൽ കെട്ടിനിന്ന് ബാഷ്പീകരണം സംഭവിക്കുന്നില്ല. അതുകൊണ്ടാണ് പുഴയിലെ വെള്ളത്തിന് ഉപ്പുരസം തോന്നാത്തത്. കടലിലെ ഉപ്പുവെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ വർധിച്ച ഉപ്പിന്റെ അളവിനെ പ്രതിരോധിക്കാൻ ശരീരം കൂടുതൽ മൂത്രം ഉത്‌പാദിപ്പിക്കുന്നു. മൂത്രം കൂടുതലായി പോകുമ്പോൾ നിർജലീകരണം സംഭവിക്കുന്നു. കടലിലെ വെള്ളം കുടിക്കുമ്പോൾ കോശങ്ങളുടെ പുറത്തുള്ള ഉപ്പിന്റെ ഗാഢത കൂടുകയും, അതിനെ നേർപ്പിക്കാനായി കോശങ്ങൾക്കുള്ളിലെ ജലം പുറത്തേക്ക് ഒഴുകുകയുംചെയ്യുന്നു. അത് കോശങ്ങൾ ചുരുങ്ങാൻ കാരണമാകുന്നു.
ഡോ. അബേഷ് രഘുവരൻ
അസിസ്റ്റന്റ് പ്രൊഫസർ, സെന്റർ ഫോർ സയൻസ്
ഇൻ സൊസൈറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ്
സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
Content Highlights: vidya


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..