മലയാളിയുടെ സാംസ്കാരികോത്സവം


By ടി.കെ. രാജീവ്കുമാർ rajeev.kumartk@gmail.com

4 min read
Read later
Print
Share

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വെറുമൊരു സാഹിത്യോത്സവം മാത്രമായിട്ടല്ല അനുഭവപ്പെടുക എന്നു പറയുന്നു അക്ഷരോത്സവത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായ സംവിധായകൻ ടി.കെ. രാജീവ് കുമാർ. ഈ മേളയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തിരിച്ചുകൊണ്ടുപോകാൻ നമ്മുടെ നാടിന്റെ സാഹിത്യത്തിന്റെ, സംസ്കാരത്തിന്റെ ഒരു പരിച്ഛേദം അക്ഷരോത്സവം സമ്മാനിക്കും.സാഹിത്യോത്സവം എന്നതിലുപരി നമ്മുടെ നാടിന്റെ ഖ്യാതി ലോകത്തിനുമുന്നിൽ വിളിച്ചോതുന്ന ഇടമാവും മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവം

മാതൃഭൂമി അക്ഷരോത്സവം നാലാം എഡിഷൻ പടിവാതിലിൽ എത്തിനിൽക്കുകയാണ്. ഓരോ എഡിഷൻ പിന്നിടുമ്പോഴും ആളുകളുടെ പങ്കാളിത്തം പതിന്മടങ്ങായി വർധിക്കുന്ന കാഴ്ച തികച്ചും ആഹ്ലാദകരമാണ്. ഒപ്പം ഓരോ തവണയും അവരുടെ പ്രതീക്ഷകളും ഏറിവരുകയാണ്. കോവിഡ് തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ അക്ഷരോത്സവം കനകക്കുന്നിൽ വിരുന്നെത്തുന്നത്. എന്നാൽ, ആ ഒരു ഇടവേള അനുഭവപ്പെടുന്നില്ലെന്നതാണ് സത്യം. മൂന്നാമത്തെ അക്ഷരോത്സവം ഇന്നലെ കനകക്കുന്നിൽ കഴിഞ്ഞതേയുള്ളൂ എന്നൊരു പ്രതീതിയാണ് എല്ലാവർക്കുമുള്ളത്. കാമ്പുള്ള ഉള്ളടക്കമാണ് മാതൃഭൂമി അക്ഷരോത്സവത്തെ എന്നും എപ്പോഴും മലയാളിയുടെ പ്രിയ സാഹിേത്യാത്സവമാക്കി മാറ്റുന്നത്. മാതൃഭൂമിയുടെ നൂറാംവർഷത്തിൽ നടക്കുന്ന ഈ നാലാം എഡിഷനെക്കുറിച്ച് അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളുണ്ടാവും. ആ പ്രതീക്ഷകളെക്കാൾ ഒരുപിടി ഉയരത്തിൽ നിൽക്കുന്ന പുതുമകളുമായാണ് ഇത്തവണ അക്ഷരോത്സവത്തിന് കനകക്കുന്നിൽ 2023 ഫെബ്രുവരി രണ്ടിന് തിരശ്ശീലയുയരുക.
ലോക സാഹിത്യത്തിന്റെ പരിച്ഛേദമായി മാറുന്ന അക്ഷരോത്സവത്തിൽ നാലുദിവസങ്ങളിലായി ലോകത്തിന്റെ വിവിധ ഭൂപ്രദേശങ്ങളിൽനിന്നുള്ള നാനൂറിലധികം എഴുത്തുകാരും കലാ, സാംസ്കാരിക പ്രവർത്തകരുമാണ് പ്രതിനിധികളോട് സംവദിക്കാനെത്തുന്നത്.അക്ഷരോത്സവ വേദിയിൽ നടക്കുന്ന സംവാദങ്ങൾക്കും അഭിമുഖങ്ങൾക്കുമെല്ലാം അപ്പുറം പ്രതിനിധികളായെത്തുന്ന മനുഷ്യരെ മാനസികമായി അതിനോട് അടുപ്പിക്കുകയും അതിനകത്തുതന്നെ മുഴുവൻസമയം അലിഞ്ഞുചേർക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ആദ്യ എഡിഷൻമുതൽ പരമ്പരാഗത രീതിയിലുള്ള ഒരു സാഹിത്യോത്സവം എന്നതിനപ്പുറത്ത് നമ്മുടെ നാട്ടിലെ കലകളും സംഗീതവും നാടകവും സിനിമയും എല്ലാം അക്ഷരോത്സവത്തോട് ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാതരം ആളുകൾക്കും ആസ്വദിക്കാനും വിവിധതലത്തിലുള്ള കഴിവുകളെയും കലകളെയും പ്രോത്സാഹിപ്പിക്കാനും പ്രദർശിപ്പിക്കാനും പറ്റുന്ന വേദി എന്ന നിലയിലാണ് അക്ഷരോത്സവത്തെ ഡിസൈൻ ചെയ്യാറുള്ളത്. ഇത്തവണ കൂടുതൽ വിപുലമായ രീതിയിൽ അത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് എഡിഷനുകളെക്കാൾ കൂടുതൽ സെഷനുകളും അതിഥികളും കൂടുതൽ വേദികളും ഇത്തവണ ഉണ്ടാകും. Shadows Of Histoy, Lights Of the Future എന്നതാണ് ഇത്തവണത്തെ പ്രമേയം. ആ തീം കേന്ദ്രീകരിച്ചാണ് അക്ഷരോത്സവ വേദിയിലെ ഡിസൈനുകളും ഇൻസ്റ്റലേഷനുമെല്ലാം ഒരുക്കിയിരിക്കുന്നത്. കനകക്കുന്നിലെ അക്ഷരോത്സവവേദിയുടെ പ്രവേശനകവാടംമുതൽ ആയൊരു പ്രമേയത്തിലേക്ക് ഡെലിഗേറ്റ്സിന് സഞ്ചരിക്കാം. ഈ മേളയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തിരിച്ചുകൊണ്ടുപോകാൻ നമ്മുടെ നാടിന്റെ, സാഹിത്യത്തിന്റെ, സംസ്കാരത്തിന്റെ ഒരുപരിച്ഛേദം അക്ഷരോത്സവം സമ്മാനിക്കുമെന്നുറപ്പ്. സാഹിത്യോത്സവം എന്നതിലുപരി നമ്മുടെ നാടിന്റെ ഖ്യാതി ലോകത്തിനുമുന്നിൽ വിളിച്ചോതുന്ന ഇടമാക്കി മാതൃഭൂമി അക്ഷരോത്സവത്തെ മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്‌.

കഥ കേട്ട് നടക്കാം...
ടണൽ ഓഫ് ഇമേഴ്സീവ് സ്റ്റോറീസ്
കഥകൾ കേട്ട് വളർന്നവരാണ് നമ്മൾ, വീടിന്റെ അകത്തളങ്ങളിലിരുന്ന് കുട്ടിക്കാലത്ത് കേട്ട മുത്തശ്ശിക്കഥകൾ എന്നും നമുക്കൊരു ഗൃഹാതുരത്വമാണ്. ഈ ഗൃഹാതുരത തന്നെയാണ് ആധുനികകാലത്ത് ഓഡിയോ ബുക്കുകൾ വലിയ ജനപ്രീതി നേടാനുള്ള കാരണവും. മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രവേശനകവാടം ഇത്തരം കഥകളും കവിതകളും പറഞ്ഞുതരുന്ന ഒരു ടണലിന്റെ രൂപത്തിലാണ് ഒരുക്കുന്നത്. ‘ഇമേഴ്സീവ് സ്റ്റോറീസ്’ എന്നാണ് ഞങ്ങളിതിന് നൽകുന്ന പേര്. മൺമറഞ്ഞുപോയ പ്രമുഖ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും കേട്ട് അതിഥികൾക്ക് നടന്നുപോകാം എന്നതാണ് ഇമേഴ്സീവ് സ്റ്റോറീസിന്റെ പ്രത്യേകത. ആധുനിക സൗണ്ട് ടെക്നോളജിയായ ഡോൾബിയുടെ സഹായത്തോടെയാണ് 120 അടി നീളമുള്ള ഈയൊരു ടണൽ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ മുഖങ്ങളാണ് കഥകൾക്ക് ശബ്ദം നൽകുന്നത്. ടണലിനുള്ളിൽ ആറു ബ്ലോക്കുകളിലായി രണ്ടുമിനിറ്റ്‌ ദൈർഘ്യമുള്ള നാലു കഥകളും രണ്ട് കവിതകളുമായിരിക്കും ഒരുസമയം കേൾക്കാനാകുക. തിരുവനന്തപുരം നഗരത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽനിന്ന് അക്ഷരോത്സവ വേദിയിലേക്ക് കയറിവരുന്നവർക്ക് പുതുമയുള്ള ഈ ശ്രവ്യാനുഭവത്തിലൂടെ സഞ്ചരിച്ച് ഫെസ്റ്റിവൽ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനാകും.

‘ക’ കോർണറും കിഡ്സ് കോർണറും...
അക്ഷരോത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ‘ക’ കോർണർ. സാഹിത്യവുമായി ബന്ധപ്പെട്ട സൃഷ്ടികൾക്ക് നിറംപകരുന്ന പ്രമുഖരായ ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് ഇവിടെ നിറയുക. കാണികൾക്ക് മുന്നിൽ തത്സമയം ചിത്രങ്ങൾ വരയ്ക്കുകയും വരയ്ക്കാൻ പഠിപ്പിക്കുകയും ചിത്രങ്ങൾക്കുപിന്നിലെ കഥകൾ പറയുകയുമൊക്കെ ചെയ്യുന്ന രസകരമായ ഇടമായിരിക്കും ഇത്. കഴിഞ്ഞ എഡിഷനുകളിലെല്ലാം ‘ക’ കോർണറിന് ലഭിച്ച വലിയ സ്വീകാര്യത മുന്നിൽക്കണ്ട് കുറച്ചുകൂടി വിപുലമായ രീതിയിലാണ് ഇത്തവണ ഈ ഇടം ഒരുക്കിയിരിക്കുന്നത്. നാളെയുടെ തലമുറയെ വാർത്തെടുക്കുകയെന്നതുകൂടി മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിൽ ഒന്നാണ്. കുട്ടികൾക്ക്‌ സാഹിത്യത്തിന്റെയും കലയുടെയും വിശാലമായ വാതായനങ്ങൾ തുറന്നുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്ഷരോത്സവത്തിൽ കിഡ്സ് കോർണർ എന്ന ഇടമൊരുക്കുന്നത്. കുട്ടികളുമായി അക്ഷരോത്സവത്തിനെത്തുന്ന അതിഥികൾ കിഡ്സ് കോർണറിൽ കുട്ടികളെ അവരുടെ ലോകത്തെ കാഴ്ചകൾ കാണാനായി ഏൽപ്പിക്കാനാകും. സാഹിത്യം, സിനിമ, ഗെയിമുകൾ തുടങ്ങി കുട്ടികൾക്കായി വിവിധ സെഷനുകളും പരിപാടികളും ഇവിടെ നടക്കും.

അണയാത്ത കലാവിളക്ക്
നമ്മുടെ നാടിന്റെ അഭിമാനമായ ഒരു കലയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക, പരിചയപ്പെടുത്തുക എന്നൊരു ചിന്തയോടെയാണ് അക്ഷരോത്സവത്തിന്റെ നാലാം എഡിഷനിൽ ‘സെൻട്രൽ സ്റ്റേജ്’ എന്ന പുതിയൊരു ഇടത്തിന് രൂപംനൽകിയിരിക്കുന്നത്. യുനെസ്കോയുടെയടക്കം അംഗീകാരം ലഭിച്ച കേരളത്തിന്റെ പൈതൃകകലയായ കൂടിയാട്ടമാണ് ഇത്തവണ സെൻട്രൽ സ്റ്റേജിൽ നിറയുക. കനകക്കുന്നിലെ ബാലഭവനാണ് സെൻട്രൽ സ്റ്റേജായി മാറുക. പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണുവിന്റെ നേതൃത്വത്തിൽ 25 ഓളം പ്രമുഖ കലാകാരന്മാരാണ് ഈ വേദിയെ നയിക്കുക. ഇതൊരു െറസിഡൻസീവ് പരിപാടിയായതിനാൽ മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണ്. 30 പേർക്ക് മാത്രമാണ് ഒരുസമയം ഈ പരിപാടിയിൽ പങ്കെടുക്കാനാകുക. കൂടിയാട്ടവുമായി ബന്ധപ്പെട്ട ഒരുവൺഡേ വർക്ക് ഷോപ്പ് എന്ന് തന്നെ പറയാം. അതിന്റെ ചരിത്രം, വർത്തമാനം, പ്രത്യേകതകൾ, അവതരണരീതി തുടങ്ങി എല്ലാവശങ്ങളും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് വിശദമായി മനസ്സിലാക്കാനാകും. എല്ലാ ദിവസവും വൈകുന്നേരം ഈ വേദിയിൽ കൂടിയാട്ടം അവതരണവും നടക്കും. അക്ഷരോത്സവ പ്രതിനിധികൾക്കെല്ലാം വൈകീട്ടത്തെ അവതരണത്തിൽ പങ്കെടുക്കാം.

സെൻട്രൽ സ്റ്റേജിന് പുറമേ നിശാഗന്ധിക്ക് അരികിലായി കേരളത്തിലെ കലകളുടെ പ്രദർശനത്തിന് പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം ഒരുകല എന്നരീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെമുതൽ ആടയാഭരണ നിർമാണം, കോപ്പ് നിർമാണം, സംഗീതം തുടങ്ങി ഓരോ കലയുടെയും അണിയറക്കാഴ്ചകൾ അക്ഷരോത്സവ പ്രതിനിധികൾക്ക് കാണാനും കലാകാരന്മാരുമായി സംവദിക്കാനും സാധിക്കും. വൈകുന്നേരങ്ങളിൽ കലാവതരണവും നടക്കും. മുടിയേറ്റ്, പുലികളി, തിറ, തെയ്യം എന്നീ ക്രമത്തിലാണ് ഓരോ ദിവസവും പ്രദർശനം നടക്കുക. ഒപ്പം മേഘാലയയിൽ നിന്നുള്ള ഡ്രം ഡാൻസേഴ്സാണ് ഇത്തവണ പ്രത്യേക അതിഥികളായി കലാപ്രദർശനത്തിനെത്തുന്നത്. നാലുദിവസവും അവർ കലാപ്രകടനവുമായി അക്ഷരോത്സവവേദിയിൽ നിറയും.

പാട്ടുപാടാം ബാന്റിനൊപ്പം
‘കപ്പ ദ പ്ലെയ്സ്’ എന്ന പേരിൽ സംഗീതത്തിനായി ഒരുപ്രത്യേക ഇടം ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇവിടെ നാലുദിവസവും ഒരു മ്യൂസിക് ബാൻഡുണ്ടാകും. അക്ഷരോത്സവത്തിലെ സംഗീതജ്ഞരായ ഡെലിഗേറ്റ്സിന് ഈ ബാൻഡിനൊപ്പം പെർഫോമൻസ് ചെയ്യാനുള്ള അവസരമൊരുക്കുക എന്നതാണ് ഈയൊരു വേദിയുടെ മറ്റൊരു ലക്ഷ്യം. പുതിയ താരോദയങ്ങളുടെ പിറവിക്ക്‌ ഈ വേദി സഹായകമാകും എന്നാണ് ഞങ്ങൾ കരുതുന്നത്. ഇതിനൊപ്പം 800 ഓളം വരുന്ന സംഗീതോപകരണങ്ങളുടെ പ്രദർശനവും നടക്കും. മ്യൂസിക് ആൻഡ് ലിറിക്സ് ഈവനിങ്ങാണ് അക്ഷരോത്സവത്തിന്റെ രാത്രികളെ സുന്ദരമാക്കുക. ബോംബൈ ജയശ്രീ, കാർത്തിക്, ഹിപ്പ് പോപ്പ് ടീം തുടങ്ങിയവരുടെ പരിപാടികളാണ് മൂന്ന് രാത്രികളിലായി നടക്കുക. വിപുലമായ ലൈബ്രറി സൗകര്യവും സൈനിങ് ഏരിയയും ഉണ്ടാകും. അക്ഷരോത്സവത്തിലെത്തുന്ന സെലിബ്രിറ്റികളുമായി സ്വകാര്യമായി സംവദിക്കാനുള്ള ഒരു ഇടം ലൈബ്രറിക്കരികിലായി ഇത്തവണ ഒരുക്കുന്നുണ്ട്. ഓഡിയോ സ്റ്റേഷനുകൾ കനകക്കുന്നിൽ പലയിടത്തായി ക്രമീകരിക്കും. വിവിധ രീതിയിലുള്ള ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് ഫെസ്റ്റിവലും അക്ഷരോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. എല്ലാ വേദികളുടെയും മേൽക്കൂരകളും മെടഞ്ഞ ഓലകൾക്കൊണ്ടാണ് നിർമിക്കുന്നത്. പരിസ്ഥിതിസൗഹൃദമാകുക ഒപ്പം വെയിൽമൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ.

തിരശ്ശീലയിൽ നിറയും സത്യജിത് റായ്‌
അക്ഷരോത്സവത്തിലെ ഫിലിം ഫെസ്റ്റിവൽ വേദിയായ ബ്ലാക്ക് ബോക്സ് ഇത്തവണ ‘സത്യജിത് റായിയുടെ നൂറുവർഷങ്ങൾ’ എന്ന പ്രമേയത്തിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. അദ്ദേഹം സംവിധാനം ചെയ്തതും അദ്ദേഹത്തിന്റെ കഥകളെ ആധാരമാക്കി നിർമിച്ചവയുമായ ഹ്രസ്വചിത്രങ്ങൾ കോർത്തിണക്കിയ ഫെസ്റ്റിവലാണ് നടക്കുക. ഇത്തവണ ഐ.എഫ്.എഫ്.കെ.യുടെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ദീപിക സുശീലനാണ് സത്യജിത് റായ്‌ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. സത്യജിത്ത് റായിയുടെ മകനടക്കം പ്രമുഖർ ബ്ലാക്ക് ബോക്സിൽ പ്രത്യേക അതിഥിയായെത്തും. അക്ഷരോത്സവത്തിനുവേണ്ടി നാലു ചെറുകഥകളും നാലു കവിതകളും നാടകരൂപത്തിലാക്കിയിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിലെ അലംനി വിദ്യാർഥികളാണ് അതിനുപിന്നിൽ. ആ നാടകങ്ങളുടെ അവതരണം അക്ഷരോത്സവ വേദിയിലെ ഓപ്പൺ തിയേറ്ററിൽ നടക്കും.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..