പരിമളത്തിൽനിന്ന് നിത്യയിലേക്കെത്തുമ്പോൾ 20 വർഷമാണ് കടന്നുപോയത്. ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു രണ്ടാംവരവല്ല. ഇവിടെ ഉണ്ടായിരുന്നു എന്നതിനും ഇനിയും ഇവിടെത്തന്നെ ഉണ്ടാകുമെന്നതിന്റെയും സാക്ഷ്യമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചലച്ചിത്രവും നിത്യയെന്ന നായികയും. ആദ്യ സിനിമയുടെ അതേ ആവേശത്തോടെ ആകാംക്ഷയോടെയാണ് അവർ അഞ്ചരവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്കെത്തിയത്. നവാഗതനായ ആദിൽ മൈമുനത്ത് അഷറഫ് ആണ് പുതിയ സിനിമയുടെ സംവിധാനം. 2017 സെപ്റ്റംബറിലെത്തിയ ആദം ജോണിലാണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ചത്. പിന്നീടും പല മലയാളസിനിമകളുടെയും ഭാഗമാകാൻ അവസരം ലഭിച്ചെങ്കിലും തിരിച്ചുവരവ് ആലോചിച്ചിരുന്നില്ലെന്ന് ഭാവന പറയുന്നു. അതിന് മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു ഇക്കാലമത്രയും. കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. മലയാളത്തിലേക്കുള്ള മടക്കത്തെക്കുറിച്ചും മാറിനിന്ന ആ കാലത്തെക്കുറിച്ചും അഞ്ചുവർഷത്തിനിടയിലെ മലയാള
സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുതിയ സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും ഭാവന സംസാരിക്കുന്നു.
ഏറെക്കാലത്തിനു ശേഷമാണ് ഭാവനയുടെ ഒരു സിനിമ മലയാളത്തിൽ എത്തുന്നത്? പ്രേക്ഷകർ കാത്തിരിക്കുന്നു. ആകാംക്ഷയുണ്ടോ, പ്രതീക്ഷയെന്താണ്
2002-ലാണ് എന്റെ ആദ്യ ചിത്രം നമ്മൾ റിലീസ് ആകുന്നത്. അന്ന് ആകാംക്ഷയും ടെൻഷനും എല്ലാംകൂടി വല്ലാത്ത അനുഭവമായിരുന്നു. അതേ അവസ്ഥയിലാണ് ഞാനിപ്പോഴും. അന്ന് പരിമളമെന്ന എന്റെ കഥാപാത്രത്തെ കാത്തിരുന്ന സമയത്തെ അതേ എക്‌സൈറ്റ്മെന്റ്, അതേ ടെൻഷൻ, അതേ സന്തോഷം. എല്ലാം അങ്ങനെത്തന്നെയുണ്ട്. സാധാരണ അത്ര ടെൻഷനൊന്നും ഉണ്ടാകാറില്ലായിരുന്നു. പക്ഷേ, ഇതിപ്പോൾ അഞ്ചുവർഷത്തിനുശേഷമാണ് ഞാൻ മലയാള സിനിമയിലേക്കെത്തുന്നത്. അതിൽ ഒരുപാട് സന്തോഷമുണ്ടെങ്കിലും സിനിമ തിയേറ്ററിലെത്തുംവരെ വലിയ ടെൻഷൻതന്നെയാണ്.
പുതുമുഖ സംവിധായകൻ, പുതുതലമുറ താരങ്ങൾ, പുതിയ നിർമാതാക്കൾ... എന്താണ് മലയാളസിനിമാലോകത്ത് അനുഭവപ്പെട്ട പുതുമ
വർഷങ്ങൾക്കുമുമ്പ് ഞാൻ ആദം ജോൺ ചെയ്ത സമയത്തെപ്പോലെയല്ല മലയാള സിനിമ. ഒരുപാട് മാറി. പുതിയ സാങ്കേതികവിദഗ്ധർ, പുതിയ അഭിനേതാക്കൾ... അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാത്തിലും മാറ്റങ്ങളുണ്ടായി. സിനിമയുടെ മേക്കിങ്ങിൽത്തന്നെ പലതരം മാറ്റങ്ങളുണ്ടായി. സിനിമയുടെ പ്രമേയം കുറെക്കൂടി റിയലിസ്റ്റിക് ആണിപ്പോൾ. അത്തരം ഒരുപാട് പുതിയ സിനിമകൾ വരുന്നുണ്ട്. മുമ്പ് നായകൻ, നായിക, വില്ലൻ ഈ പാറ്റേണിലായിരുന്നു സിനിമ. ഇപ്പോൾ ഓരോ ചെറിയ കഥാപാത്രങ്ങൾക്കും അവരുടെ റോളുണ്ട്, പ്രാധാന്യമുണ്ട്. അത് വളരെ പോസിറ്റീവായ മാറ്റമാണ്. ഞാൻ താമസിക്കുന്നത് ബെംഗളൂരുവിലാണ്. ഇവിടെ മലയാളികളല്ലാത്ത സുഹൃത്തുക്കളും മലയാളസിനിമയിലെ ഈ മാറ്റത്തെക്കുറിച്ച് പറയാറുണ്ട്. അവരും ഇപ്പോൾ മലയാളസിനിമകൾ സ്ഥിരമായി കാണുന്നുണ്ട്. ഇതൊക്കെ വളരെ പോസിറ്റീവായ മാറ്റങ്ങളല്ലേ.
ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണ് ഭാവന. അധികവും കേരളത്തിനുവെളിയിൽ. നമ്മുടെ നാടും ഭാഷയും മിസ് ചെയ്യുന്നുണ്ടോ
കഴിഞ്ഞ അഞ്ചുവർഷം മറ്റ് ഭാഷാചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത്. ആ സമയത്തെല്ലാം മലയാളത്തെ ശരിക്കും മിസ് ചെയ്തിട്ടുണ്ട്. മലയാളം സംസാരിച്ച് ഒരു കഥാപാത്രം ചെയ്യുമ്പോൾ കുറച്ചുകൂടി ആസ്വദിച്ചുചെയ്യാനാകും. നമ്മുടെ സ്വന്തം ഭാഷ സംസാരിച്ച് സിനിമചെയ്യുന്നതിന് ഒരു സുഖമുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളിൽ അതൊന്നും സാധിക്കാതെപോയി. എന്റെ മാനസികമായ ആരോഗ്യത്തിനാണ് ഞാനപ്പോൾ കൂടുതൽ പ്രാധാന്യം നൽകിയത്. അതുകൊണ്ടാണ് മലയാളത്തിൽനിന്ന് കുറെക്കാലത്തേക്ക് മാറിനിന്നത്. എന്റെ കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോൾ നഷ്ടമായത്. പക്ഷേ, അതിനെക്കാളൊക്കെ വലുതല്ലേ മനസ്സിന്റെ ആരോഗ്യം. എന്തോ അന്ന് ഇവിടെനിന്നെല്ലാം അകന്നുനിൽക്കാനാണ് തോന്നിയത്.
ഇക്കാലത്ത് ധാരാളം കഥകൾ കേട്ടിരിക്കും പ്രമുഖസംവിധായകർ, താരങ്ങൾ... എന്തുകൊണ്ടാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമ
ഇതിനു മുമ്പും മലയാളത്തിലെ ഒരുപാട് നല്ല പ്രോജക്ട്സ് വന്നിരുന്നു. എന്തോ മാനസികമായി ഇവിടേക്കു തിരിച്ചുവരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സിനിമയ്ക്കുവേണ്ടി എന്നോടു സംസാരിക്കാൻ എന്റെ സുഹൃത്ത് ഷനിമിനെയാണ് പ്രൊഡക്‌ഷൻ ടീം സമീപിച്ചത്. പക്ഷേ, അപ്പോഴും ഞാൻ ഇല്ല എന്നാണു പറഞ്ഞത്. മലയാളത്തിലേക്ക് തിരിച്ചുവരാൻ മാനസികമായി പ്രിപ്പെയർ ആയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേതന്നെ ഇല്ലെന്നു പറഞ്ഞത്. പക്ഷേ, കഥ കേൾക്കണം, നേരിൽക്കണ്ടു സംസാരിക്കണം എന്നുപറഞ്ഞ് നാലഞ്ചു മാസത്തോളം അവർ കാത്തിരുന്നു. 2021 ജനുവരിയിൽ പ്രൊഡ്യൂസർ റെനീഷും സംവിധായകൻ ആദിലും വന്നു, സംസാരിച്ചു. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. പക്ഷേ, അന്നും അവരോട് യെസ് പറഞ്ഞില്ല. ഒരുറപ്പും അവർക്കു കൊടുത്തില്ല. ആകെ കൺഫ്യൂഷനായിരുന്നു. മലയാളം ചെയ്യണോ, വേണ്ടേ എന്നൊക്കെ. ആകെ ആശയക്കുഴപ്പം. തീരുമാനമെടുക്കാനേ പറ്റുന്നില്ല. പക്ഷേ, എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചോദിച്ചത് ഇനിയെന്തിന് മാറിനിൽക്കണമെന്നാണ്. എല്ലാവരും ഉറച്ചപിന്തുണയുമായി ഒപ്പംനിന്നു. പിന്നെ ആലോചിച്ചപ്പോൾ ഇനിയും മാറിനിൽക്കേണ്ടതില്ലെന്ന് എനിക്കും തോന്നി. അങ്ങനെയാണ് യെസ് എന്ന തീരുമാനത്തിലേക്കെത്തുന്നത്. അതു നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.
ഈ സിനിമയുടെ ഷൂട്ടിങ് അനുഭവം എന്തായിരുന്നു
ഇത്രയും വർഷങ്ങൾ ഞാൻ സിനിമയിലുണ്ടായിരുന്നെങ്കിലും മലയാളത്തിനു പുറത്തായിരുന്നു. തിരിച്ചുവരുമ്പോൾ എനിക്കുതന്നെ ആകെയൊരു കൺഫ്യൂഷനായിരുന്നു. ആദ്യ രണ്ടുമൂന്നു ദിവസം ചെറിയൊരകലം എല്ലാവർക്കുമുണ്ടായിരുന്നു. എനിക്കും അങ്ങനെത്തന്നെയായിരുന്നു. ആരും എന്റെകൂടെ മുമ്പ് വർക്കുചെയ്തിട്ടില്ല. എനിക്കും ആരെയും അറിയില്ല. തുടക്കത്തിൽ ആകെയൊരു ആശയക്കുഴപ്പം. എല്ലാമൊന്നു സെറ്റായി വരാൻ രണ്ടുമൂന്നു ദിവസമെടുത്തു. പിന്നെ എല്ലാം അടിപൊളിയായിരുന്നു. വളരെ നല്ല അനുഭവമായിരുന്നു.
മലയാളത്തിൽ സ്ത്രീതാരങ്ങൾക്ക് പ്രാധാന്യം വന്നതായി തോന്നുന്നില്ലേ, സ്ത്രീപ്രാധാന്യമുള്ള സിനിമകൾ, സ്ത്രീ സംവിധായകർ, നിർമാതാക്കൾ, സ്ത്രീകൾ സൂപ്പർസ്റ്റാർ പദവിയിലെത്തുന്നു... ഈ മാറ്റങ്ങളെ എങ്ങനെ കാണുന്നു
മലയാളസിനിമ എല്ലാക്കാലത്തും സ്ത്രീകഥാപാത്രങ്ങളെ പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. ഒരുപാട് നല്ല സ്ത്രീകഥാപാത്രങ്ങളും സ്ത്രീകൾക്ക് പ്രാധാന്യമുള്ള ഒട്ടേറെ സിനിമകളും നമുക്കുണ്ടായിട്ടുണ്ട്. പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ് അങ്ങനെ എത്രയോ നല്ല ഉദാഹരണങ്ങളുണ്ട്. അതിപ്പോൾ കൂടുതൽ പ്രകടമായി വരുകയാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. പുതിയ സിനിമകളിൽ സ്ത്രീകൾക്ക് കുറച്ചുകൂടി പ്രാധാന്യം കിട്ടുന്നത്. ചെറിയ വേഷങ്ങൾപ്പോലും വളരെ പ്രാധാന്യമുള്ളതാകുന്നു. നായകനുവേണ്ടിയുള്ള നായിക എന്ന അവസ്ഥ മാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..